ന്യൂഡൽഹി: ഡൽഹിയിലെ ഗുരു ഗോബിന്ദ് സിങ് ഇന്ദ്രപ്രസ്ഥ യൂണിവേഴ്സിറ്റി (ജിജിഎസ്ഐപിയു)യുടെ എൽഎൽബി പരീക്ഷ ചോദ്യപേപ്പറിലെ ചോദ്യം വിവാദത്തിൽ. ”അഹമ്മദ് എന്ന മുസ്‌ലിം യുവാവ് മാർക്കറ്റിൽ വച്ച് ഹിന്ദുക്കളായ രോഹിത്, തുഷാർ, മാനവ്, രാഹുൽ എന്നിവരുടെ സാന്നിധ്യത്തിൽ പശുവിനെ കൊന്നു, അഹമ്മദ് എന്തെങ്കിലും കുറ്റകൃത്യം ചെയ്തിട്ടുണ്ടോ?” ഇതായിരുന്നു മൂന്നാം സെമസ്റ്റർ പരീക്ഷ ചോദ്യപേപ്പറിലെ ഒരു ചോദ്യം.
ജിജിഎസ്ഐപിഎയുമായി അഫിലിയേറ്റ് ചെയ്ത കോളേജുകളിൽ ഡിസംബർ ഏഴിന് നടന്ന ലോ ഓഫ് ക്രൈംസ്-I പേപ്പറിന്റെ പരീക്ഷയ്ക്കാണ് ഈ ചോദ്യം വന്നത്. ജിജിഎസ്ഐപിയുടെ കീഴിലുളള പത്തോളം കോളേജുകളിലെ പരീക്ഷ ചോദ്യപേപ്പറിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് വിവാദമായത്. ഇതിനെക്കുറിച്ച് സർവ്വകലാശാലയോട് ചോദിച്ചപ്പോൾ ഇത്തരത്തിലൊരു ചോദ്യം വന്നതിൽ ഖേദം രേഖപ്പെടുത്തുന്നുവെന്നും ചോദ്യം ഒഴിവാക്കാൻ തീരുമാനിച്ചതായും അറിയിച്ചു. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായി ഡൽഹി വിദ്യാഭ്യാസ മന്ത്രി മനീഷ് സിസോദിയ പറഞ്ഞു.
”ഇത് വളരെ വിചിത്രമാണ്. സമൂഹത്തിലെ ഐക്യം തകർക്കാനുളള ശ്രമമാണിത്. ഇത്തരം നടപടികൾ അംഗീകരിക്കാനാവില്ല. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അന്വേഷണ റിപ്പോർട്ടിനുശേഷം കർശന നടപടി സ്വീകരിക്കും,” മനീഷ് സിസോദിയ പറഞ്ഞു.
അതേസമയം, ഇത്തരത്തിലൊരു തെറ്റ് സംഭവിച്ചതിൽ ഖേദം പ്രകടിപ്പിക്കുന്നതായി ജിജിഎസ്ഐപിയു രജിസ്ട്രാർ സത്നം സിങ് പറഞ്ഞു. ”ഇത്തരത്തിലുളള ചോദ്യം ചോദിക്കാൻ പാടില്ലാത്തതാണ്. ഈ ചോദ്യം ഒഴിവാക്കുകയാണ്. ഈ ചോദ്യത്തിന് മാർക്ക് നൽകില്ല. ഭാവിയിൽ ചോദ്യപേപ്പർ തയ്യാറാക്കുന്നതിന് ഉപദേശക സമിതി രൂപീകരിക്കും,” സത്നം സിങ് ദി ഇന്ത്യൻ എക്സ്‌പ്രസ്സിനോട് പറഞ്ഞു.