/indian-express-malayalam/media/media_files/uploads/2023/09/6-1.jpg)
പ്രായം 16 ആയി കുറയ്ക്കുന്നത് ശൈശവ വിവാഹവും കുട്ടി കടത്തും വർധിക്കാനിടയാക്കും
ഡൽഹി: കുട്ടികളുടെ ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള സംരക്ഷണ (പോക്‌സോ) നിയമപ്രകാരം രാജ്യത്ത് ലൈംഗിക ബന്ധത്തിന് അനുമതി നൽകുന്ന ഏറ്റവും കുറഞ്ഞ പ്രായം പതിനെട്ടായി നിലനിർത്താൻ നിയമ കമ്മിഷൻ കേന്ദ്ര സർക്കാരിനോട് ശുപാർശ ചെയ്തു. പ്രായ പരിധി 16 ആക്കി കുറയ്ക്കുന്നത് ഉചിതമല്ലെന്നും പ്രായം കുറയ്ക്കുന്നത് ശൈശവ വിവാഹത്തിനും കുട്ടികളെ കടത്തുന്നതിനുമെതിരെ പോരാടുന്നതിന് നിയമപരമായ തിരിച്ചടി ഉണ്ടാക്കുമെന്ന് കമ്മിഷൻ ചൂണ്ടിക്കാട്ടി.
ഋതുരാജ് അവസ്തിയുടെ നേതൃത്വത്തിലുള്ള കമ്മിഷൻ കേന്ദ്ര നിയമമന്ത്രാലയത്തിന് രണ്ട് റിപ്പോർട്ടുകളാണ് സമർപ്പിച്ചിരിക്കുന്നത്. ഇന്ത്യയിൽ ഇപ്പോൾ 18 വയസ്സാണ് ലൈംഗിക ബന്ധത്തിനുള്ള നിയമപരമായ പ്രായം. 16-18 വയസ്സുകാർക്കിടയിൽ ഉഭയസമ്മത പ്രകാരമുള്ള ലൈംഗികബന്ധങ്ങൾ വർധിച്ചുവരുന്ന സംഭവങ്ങളിൽ നിയമപരമായി തീരുമാനമെടുക്കേണ്ടത് തിരഞ്ഞെടുക്കപ്പെടുന്ന കോടതികളാകണമെന്നും നിയമ കമ്മിഷൻ കേന്ദ്ര നിയമ മന്ത്രാലയത്തിന് നൽകിയ ശുപാർശയിൽ പറയുന്നു.
ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധത്തിനുള്ള പ്രായപരിധിയുമായി ബന്ധപ്പെട്ട കേസുകളിൽ ഭേദഗതികളും നിയമ കമ്മിഷൻ നിർദ്ദേശിച്ചു. എന്നാൽ പ്രായപരിധി കുറക്കുന്നതിനെ പാനൽ എതിർത്തു. ശൈശവ വിവാഹത്തിനും കുട്ടികളെ കടത്തുന്നതിനുമെതിരെയുള്ള പോരാട്ടങ്ങൾക്ക് അത് പ്രതികൂലമായ സ്വാധീനം ചെലുത്തുമെന്ന് കമ്മിഷൻ നിരീക്ഷിച്ചു.
ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധത്തിനുള്ള പ്രായപരിധിയെക്കുറിച്ച് ചർച്ചകൾ പുരോഗമിക്കുന്നതിനിടയിലാണ് നിയമ കമ്മിഷന്റെ ഈ ഇടപെടൽ. 2012ലെ പോക്സോ നിയമം മൂലം കൗമാരക്കാർ തമ്മിലുള്ള ഉഭയസമ്മതത്തോടെയുള്ള ബന്ധത്തെ കുറ്റകരമാക്കുന്നതിൽ നിരവധി ഹൈക്കോടതികൾ സമീപകാലങ്ങളിലായി ആശങ്ക പ്രകടിപ്പിച്ചിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.