ന്യൂഡൽഹി: ഇന്ധനം തീരാന്‍ വെറും പത്ത് മിനിറ്റ് ബാക്കി നില്‍ക്കെ വിസ്താര വിമാനം സാഹസികമായി നിലത്തിറക്കി. മുംബൈ-ഡൽഹി വിസ്താര വിമാനം തിങ്കളാഴ്ചയാണ് അടിയന്തിരമായി ലക്‌നൗവില്‍ ഇറക്കിയത്. വിമാനത്തിൽ 153 യാത്രക്കാരുണ്ടായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പൈലറ്റിനെതിരെ അധികൃതർ നടപടിയെടുത്തിട്ടുണ്ട്. ലക്‌നൗവിൽ ഇറങ്ങുമ്പോൾ വിമാനത്തിൽ 300കിലോഗ്രാം ഇന്ധനം മാത്രമാണ് ഉണ്ടായിരുന്നത്.
മോശം കാവാവസ്ഥയെ തുടര്‍ന്ന് പൈലറ്റിന് ഒന്നും കാണാനായില്ലെന്ന് പരാതിപ്പെട്ടിരുന്നു. സുരക്ഷിതമായി എവിടേയെങ്കിലും വിമാനം ഇറക്കണമെന്ന് പൈലറ്റ് അറിയിച്ചു. കാന്‍പൂരിലോ പ്രയാഗ്‍രാജിലോ ഇറക്കാമെന്നായിരുന്നു പദ്ധതി. എന്നാല്‍ പൈലറ്റ് ലക്നൗവിലേക്ക് തിരിച്ചു വിട്ടു. മോശം കാലാവസ്ഥ കാരണമാണ് ഇന്ധനം കുറഞ്ഞതെന്ന് വിസ്താര എയര്‍ലൈന്‍സ് പ്രസ്താവനയില്‍ അറിയിച്ചു.
Read More: ആകാശത്ത് ഇന്‍ഡിഗോ വിമാനങ്ങള്‍ മുഖാമുഖം: കൂട്ടിയിടി ഒഴിവായത് തലനാരിഴയ്‌ക്ക്
മോശം കാലാവസ്ഥയെ തുടര്‍ന്ന് പൈലറ്റുമാർ ലക്‌നൗവിലേക്ക് വിമാനം തിരിച്ച് വിടാൻ അനുമതി തേടുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. ഡൽഹിയിലേക്ക് വിമാനം തിരിച്ച് വിടാനായിരുന്നു ആദ്യം പദ്ധതിയിട്ടത്. എന്നാൽ പ്രതികൂല കാലവസ്ഥയായതിനാൽ ആ തീരുമാനം ഉപേക്ഷിച്ചു. ലക്‌നൗവിലും കാലവസ്ഥ മോശമാണെന്ന അറിയിപ്പ് ലഭിച്ചിരുന്നു. അതിനാൽ പ്രയാഗ്‌രാജിലേക്ക് തിരിച്ച് പറക്കാൻ തുടങ്ങുമ്പോഴേക്ക് ലക്‌നൗവിലെ കാലാവസ്ഥ മെച്ചപ്പെടുകയായിരുന്നു.
യാത്രക്കാരുടെ സുരക്ഷ മാത്രമാണ് പൈലറ്റ് കണക്കിലെടുത്തതെന്നും എയര്‍ലൈന്‍സ് പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. എയർബസ് എ-320 വിമാനങ്ങളിൽ യാത്ര അവസാനിക്കുന്ന സമയത്ത് 60 മിനിറ്റുകൂടി പറക്കാനുള്ള ഇന്ധനം ബാക്കിയുണ്ടാകാറുണ്ട്. അടിയന്തര സാഹചര്യമുണ്ടാകുകയാണെങ്കിൽ ഈ ഇന്ധനമാണ് ഉപയോഗിക്കുക.