ലക്നൗ: ഉത്തർപ്രദേശിൽ പശുക്കൾ കൂട്ടമായി ചത്ത സംഭവത്തിൽ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗോവധ നിരോധന നിയമ പ്രകാരം അനാസ്ഥ കാട്ടിയതിന് എട്ട് ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടിയെടുത്തത്.
ഗ്രാമപഞ്ചായത്ത് ഓഫീസർ, അയോധ്യ മുൻസിപ്പാലിറ്റി ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ, ഡപ്യൂട്ടി ചീഫ് വെറ്റിനറി ഓഫീസർ, മിർസപുർ ജില്ലയിലെ ചീഫ് വെറ്റിനറി ഓഫീസർ ഡോ.എ.കെ.സിങ്, നഗർ പാലിക എക്‌സിക്യൂട്ടീവ് ഓഫീസർ മുകേഷ് കുമാർ, മുൻസിപ്പാലിറ്റി സിറ്റി എൻജിനീയർ രാംജി ഉപാധ്യായ് എന്നിവർക്കും മറ്റ് രണ്ട് ഉദ്യോഗസ്ഥർക്കുമെതിരെയാണ് നടപടി.
Read More: യു.പിയില്‍ കറവ വറ്റിയ പശുക്കള്‍ അലഞ്ഞ് തിരിയുന്നു; സ്കൂളുകളും ആശുപത്രികളും കൈയടക്കി പശുക്കള്‍
വീഡിയോ കോൺഫറൻസിലൂടെ മുഖ്യമന്ത്രി ഉദ്യോഗസ്ഥരെ ശകാരിക്കുകയും ചെയ്തു. അയോധ്യയിലും മിർസപുരിലും പ്രയാഗ്രാജിലുമാണ് തുടർച്ചയായി പശുക്കൾ ചത്ത സംഭവമുണ്ടായത്. ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ പാടില്ലെന്നും മുഖ്യമന്ത്രി നിർദേശം നൽകി.
സംഭവത്തിൽ ജില്ലാ മജിസ്‌ട്രേറ്റുൾപ്പെടെ മൂന്നു പേർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. സംഭവത്തെപ്പറ്റി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പ്രയാഗ് രാജ് കമ്മീഷണറോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ഭാവിയിൽ ഇതുപോലുള്ള സംഭവങ്ങൾ ആവർത്തിച്ചാൽ ക്രിമിനൽ കേസ് ചുമത്തുമെന്ന മുന്നറിയിപ്പും നൽകി.
പശുക്കളുടെ ക്ഷേമത്തിനായി രാഷ്ട്രീയ കാമധേനു ആയോഗ് എന്ന പുതിയ പദ്ധതിയാണ് ബിജെപി സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ചത്. 750 കോടി രൂപയാണ് ഈ പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്. പശുക്കളെ ആദരിക്കുന്നത് നാണക്കേടായി ഈ സര്‍ക്കാര്‍ കാണുന്നില്ലെന്ന് പറഞ്ഞുകൊണ്ടാണ് പീയുഷ് ഗോയല്‍ ഈ പദ്ധതി പ്രഖ്യാപിച്ചത്.
രോഗം ബാധിക്കുകയും ഉപേക്ഷിക്കപ്പെടുകയും ചെയ്യുന്ന പശുക്കള്‍ക്ക് ഇനി സംരക്ഷണ കേന്ദ്രങ്ങള്‍ വരും. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ കേന്ദ്രീകരിച്ചാവും പദ്ധതി നടപ്പിലാക്കുക. ദക്ഷിണ്‍ ഭാരത ഗോശാല എന്ന പേരില്‍ ഒരു ജില്ലയില്‍ മൂന്ന് കേന്ദ്രങ്ങളൊരുക്കും.