മുംബൈ: ശ്വാസ തടസത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന വിഖ്യാത ഗായിക ലത മങ്കേഷ്‌കറിന്റെ ആരോഗ്യനില മെച്ചപ്പെടുന്നു. ലത മങ്കേഷ്‌കര്‍ ആരോഗ്യവതിയാകുന്നതായും നില മെച്ചപ്പെട്ടു വരുന്നതായും അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
അടിസ്ഥാന രഹിതമായ വാര്‍ത്തകള്‍ പങ്കുവയ്ക്കരുതെന്ന് ലത മങ്കേഷ്‌കറിന്റെ വക്താവ് പറഞ്ഞു. ലത മങ്കേഷ്‌കറിന്റെ ആരോഗ്യനിലയില്‍ നല്ല രീതിയില്‍ മാറ്റം വന്നതായും ദീര്‍ഘായുസിനായി എല്ലാവരും ഒരുമിച്ച് പ്രാര്‍ത്ഥിക്കണമെന്നും ലതയുടെ വക്താവ് അനുഷ ശ്രീനിവാസന്‍ പറഞ്ഞു.
ലത മങ്കേഷ്‌കറെ നംവബർ 11 നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പുലര്‍ച്ചെ രണ്ടിനാണ് ലത മങ്കേഷ്‌കറെ മുംബൈയിലെ ബ്രീച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Read Also: അനുകരണം ഒരിക്കലും ശാശ്വതമല്ല; റാണു മണ്ഡലിനോട് ലത മങ്കേഷ്‌കർ
ലത മങ്കേഷ്‌കറിന്റെ ആരോഗ്യനില ഗുരുതരമെന്നാണ് നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ലത മങ്കേഷ്‌കറുടെ ആരോഗ്യനില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐയും റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, അത്തരം വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് ലത മങ്കേഷ്‌കറുടെ ബന്ധുവായ രചന ഷാ നവംബർ 11 നു തന്നെ ഇന്ത്യൻ എക്‌സ്‌പ്രസിനോട് പറഞ്ഞിരുന്നു. “ആരോഗ്യനില മോശമാണെന്ന വാര്‍ത്തകള്‍ ശരിയല്ല. ലത മങ്കേഷ്‌കറുടെ ആരോഗ്യനില ഗുരുതരമല്ല. ആരോഗ്യനില മെച്ചപ്പെടുന്നുണ്ട്. എത്രയും പെട്ടന്ന് പൂര്‍ണ്ണ ആരോഗ്യവതിയാകും” രചന ഷാ പറഞ്ഞു.
സെപ്റ്റംബര്‍ 28 നാണ് ലത മങ്കേഷ്‌കർ 90-ാം ജന്മദിനം ആഘോഷിച്ചത്. ഭാരത് രത്‌ന, പത്മവിഭൂഷണ്‍, പത്മഭൂഷണ്‍, ദാദ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ് എന്നിവയെല്ലാം നല്‍കി രാജ്യം ആദരിച്ച ഗായികയാണ് ലത മങ്കേഷ്‌കര്‍. ഹിന്ദിയില്‍ മാത്രം ആയിരത്തിലേറെ പാട്ടുകളാണ് ലത മങ്കേഷ്‌കര്‍ ആലപിച്ചിട്ടുള്ളത്.