ന്യൂഡല്‍ഹി: ലഖിംപൂര്‍ ഖേരി അക്രമക്കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ കുറഞ്ഞത് അഞ്ചു വര്‍ഷമെടുക്കുമെന്നു വിചാരണക്കോടതി ജഡ്ജി സുപ്രീം കോടതിയെ അറിയിച്ചു. കേസ് വിചാരണ നടക്കുന്ന ലഖിംപൂർ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി സുപ്രീം കോടതയിൽ നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം പറഞ്ഞത്,
മുഖ്യപ്രതി ആശിഷ് മിശ്ര സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ ജസ്റ്റിസുമാരായ സൂര്യകാന്ത്, വി രാമസുബ്രഹ്മണ്യന്‍ എന്നിവരടങ്ങിയ ബെഞ്ച് വിചാരണ കോടതി റിപ്പോര്‍ട്ട് പരാമര്‍ശിച്ചിരുന്നു. ഈ റിപ്പോര്‍ട്ടിലാണു വിചാരണ പൂര്‍ത്തിയാക്കാന്‍ അഞ്ചു വര്‍ഷമെടുക്കുമെന്ന് പറയുന്നത്.
കേസിൽ 208 സാക്ഷികളും 171 രേഖകളും എഫ് എസ് എല്ലിന്റെ 27 റിപ്പോര്‍ട്ടുകളുമുണ്ടെന്നും സാക്ഷികളുടെ വിസ്താരവും എതിർ വിസ്താരവും പൂർത്തിയാക്കാൻ അഞ്ചു വർഷമെടുക്കുമെന്നും അഡീഷണല്‍ സെഷന്‍സ് ജഡ്ജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ആശിഷ് മിശ്രയുടെ ഹര്‍ജിയില്‍ ഏറ്റവുമൊടുവില്‍ നടന്ന വാദം കേള്‍ക്കലില്‍ കേസിന്റെ സ്ഥിതി സംബന്ധിച്ച റിപ്പോര്‍ട്ട് വിചാരണക്കോടതിയില്‍നിന്ന് സുപ്രീം കോടതി തേടിയിരുന്നു. വിഷയത്തില്‍ രണ്ട് എഫ് ഐ ആറുകളുണ്ടെന്നു ചൂണ്ടിക്കാട്ടിയ ബെഞ്ച്, രണ്ടാമത്തെ കേസിലും പ്രതികള്‍ അറസ്റ്റിലായിട്ടുണ്ടോയെന്ന് അന്വേഷിക്കുകയും ചെയ്തു.
കേസില്‍ സാക്ഷികളെ ആദ്യം ദൈനംദിനാടിസ്ഥാനത്തിൽ വിസ്തരിക്കാൻ വിചാരണ കോടതിയോട് നിര്‍ദേശിക്കണമെന്ന് ഇരകള്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകന് പ്രശാന്ത് ഭൂഷണ് സുപ്രീം കോടതിയോട് അഭ്യർഥിച്ചു.
2021 ഒക്ടോബര്‍ മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. കേന്ദ്ര സഹമന്ത്രി അജയ് മിശ്രയുടെ വാഹനവ്യൂഹം പാഞ്ഞുകയറി നാലു കര്‍ഷകര്‍ ഉള്‍പ്പെടെ എട്ടു പേര് മരിച്ചു. സംഭവസമയത്ത് കാറിലുണ്ടായിരുന്നുവെന്ന് ആരോപിക്കപ്പെടുന്ന അജയ് മിശ്രയുടെ മകന് ആശിഷ് മിശ്രയ്ക്കു 2022 ഫെബ്രുവരിയില്‍ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതു റദ്ദാക്കിയ സുപ്രീം കോടതി കേസ് പുനഃപരിശോധിക്കാന്‍ ഹൈക്കോടതിയിലേക്കു മാറ്റി. തുടര്‍ന്ന് വീണ്ടും വാദം കേട്ടശേഷം ജൂലൈയില്‍ ഹൈക്കോടതി ജാമ്യാപേക്ഷ തള്ളി. ഇതോടെയാണ് ആശിഷ് മിശ്ര സുപ്രീം കോടതിയെ സമീപിച്ചത്.
കേന്ദ്രസര്‍ക്കാര്‍ പിന്നീട് റദ്ദാക്കിയ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രക്ഷോഭത്തിലേര്‍പ്പെട്ട കര്‍ഷകര്‍ക്കിടയിലേക്കു വാഹനവ്യൂഹം ഇടിച്ചുകയറുകയായിരുന്നു. സംഭവത്തില്‍ മൂന്നു കര്‍ഷകരും ഒരു മാധ്യമപ്രവര്‍ത്തകനും കൊല്ലപ്പെട്ടു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ രണ്ടു ബി ജെ പി പ്രവര്‍ത്തനും ഒരു ഡ്രൈവറും കൊല്ലപ്പെട്ടു.
ആശിഷ് മിശ്രയും ഉള്‍പ്പെട്ടെ കേസില്‍ 12 പേരാണ് പ്രതികള്‍. ഇതിന്റെ വിചാരണ പൂര്‍ത്തിയാക്കാന്‍ നിലവില്‍ ഉദ്ദേശിക്കുന്ന സമയക്രമം വ്യക്തമാക്കണമെന്നു വിചാരണക്കോടതിയോട് സുപ്രീം കോടതി കഴിഞ്ഞമാസം നിര്‍ദേശിച്ചിരുന്നു.