ലഡാക്കിലെ ഷിയോക് നദിയിലേക്ക് വാഹനം മറിഞ്ഞ് ഏഴ് സൈനികർ മരിച്ചു. പന്ത്രണ്ടോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വെള്ളിയാഴ്ച പുലർച്ചെ തുർതുക് സെക്ടറിലാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ വെസ്റ്റേൺ കമാൻഡിലേയ്ക്ക് മാറ്റാൻ വ്യോമസേനയെ നിയോഗിച്ചിട്ടുണ്ട്.
മരിച്ചവരിൽ ഒരു മലയാളി സൈനികനും ഉൾപ്പെടുന്നതായാണ് വിവരം.
വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയോടെ 26 സൈനികരുടെ സംഘം പർതാപൂരിലെ ട്രാൻസിറ്റ് ക്യാമ്പിൽ നിന്ന് സബ് സെക്ടർ ഹനീഫിലെ ഒരു ഫോർവേഡ് ലൊക്കേഷനിലേക്ക് നീങ്ങുകയായിരുന്നെന്ന് ഇന്ത്യൻ ആർമി അറിയിച്ചു. “തോയിസയിൽ നിന്ന് 25 കിലോമീറ്റർ അകലെ, വാഹനം റോഡിൽ നിന്ന് തെന്നി ഷിയോക് നദിയിലേക്ക് വീണു, എല്ലാ യാത്രക്കാർക്കും പരിക്കേറ്റു,” കരസേന അറിയിച്ചു.
“എല്ലാ 26 സൈനികരെയും ഒഴിപ്പിച്ച് പാർതാപൂരിലെ 403 ഫീൽഡ് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി, ലേയിൽ നിന്ന് ശസ്ത്രക്രിയാ സംഘത്തെയും അയച്ചിട്ടുണ്ട്,” സൈന്യം അറിയിച്ചു.
“മറ്റുള്ളവർക്കും ഗുരുതരമായ പരിക്കുണ്ട്,” സൈന്യം പറഞ്ഞു. “പരിക്കേറ്റവർക്ക് ഏറ്റവും മികച്ച വൈദ്യസഹായം നൽകുന്നുവെന്ന് ഉറപ്പാക്കാൻ ശ്രമങ്ങൾ നടക്കുന്നു, കൂടുതൽ ഗുരുതരമായ അപകടങ്ങൾ പറ്റിയവരെ വെസ്റ്റേൺ കമാൻഡിലേക്ക് മാറ്റുന്നതിന് അഭ്യർത്ഥന നൽകിയതുൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചു,” സൈന്യം കൂട്ടിച്ചേർത്തു.