/indian-express-malayalam/media/media_files/uploads/2023/07/VISA.jpg)
പ്രതീകാത്മക ചിത്രം
ന്യൂഡല്‍ഹി: മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള നിര്‍മ്മാണ തൊഴിലാളികളെ ആകര്‍ഷിക്കുന്നതിനായി വിസ നിയമങ്ങളില്‍ ഇളവ് വരുത്തി ബ്രിട്ടണ്‍. ഇഷ്ടികപ്പണിക്കാര്‍, കല്‍പ്പണിക്കാര്‍, റൂഫിങ് തൊഴിലാളികള്‍, ആശാരിമാര്‍, പ്ലാസ്റ്ററിങ് തൊഴിലാളികള്‍ എന്നിവര്‍ക്കാണ് വിസ ഇളവുകള്‍.
തൊഴിലാളി ക്ഷാമം ബ്രിട്ടണില്‍ രൂക്ഷമായ സാഹചര്യത്തിലാണ് പുതിയ തീരുമാനം. തൊഴിലുടമകള്‍ക്ക് ഇതോടെ വിദേശത്ത് നിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനാകും. കുടിയേറ്റം വെട്ടിച്ചുരുക്കുമെന്ന വാഗ്ദാനം നല്‍കിയ പ്രധാനമന്ത്രി ഋഷി സുനകിന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് രാഷ്ട്രീയമായി ഇത് വലിയ തിരിച്ചടി നല്‍കുമെന്നാണ് വിലയിരുത്തല്‍.
പുതിയ റോളുകൾ ചേർക്കുന്നത് രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും അനുബന്ധ വ്യവസായങ്ങളുടെ വളർച്ചയെ ഉത്തേജിപ്പിക്കുന്നതിനും സഹായിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു. സ്വതന്ത്ര മൈഗ്രേഷൻ ഉപദേശക സമിതി മാർച്ചിൽ നിർമ്മാണ ജോലികൾ കുറവുള്ള തൊഴിൽ പട്ടികയിലേക്ക് ചേർക്കാൻ ശുപാർശ ചെയ്തിരുന്നു. പട്ടികയിൽ കെയർ വർക്കർമാർ, സിവിൽ എഞ്ചിനീയർമാർ, ലബോറട്ടറി ടെക്നീഷ്യൻമാർ എന്നിവരാണ് ഉള്‍പ്പെട്ടിരുന്നത്.
ബ്രിട്ടണിലേക്ക് കുടിയേറുന്നവരുടെ എണ്ണം കഴിഞ്ഞ വര്‍ഷം വര്‍ധിച്ചിരുന്നു. യൂറോപ്യൻ യൂണിയനിൽ നിന്നുള്ള യുകെയുടെ പുറത്താകല്‍ തൊഴിലാളികളുടെ ക്ഷാമം രൂക്ഷമാക്കിയെന്ന് ബ്രെക്‌സിറ്റിനെ വിമർശിക്കുന്നവർ പറയുന്നു. യൂറോപ്യൻ യൂണിയൻ പൗരന്മാർക്ക് ബ്രിട്ടണിൽ ജോലി ചെയ്യാൻ വിസയില്ലാതെ യാത്ര ചെയ്യാൻ കഴിയില്ല.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.