/indian-express-malayalam/media/media_files/uploads/2021/08/kottiyoor-case-victim-and-robin-vadukkumcherrys-petition-in-sc-today-539206-FI.jpeg)
ന്യൂഡല്‍ഹി: വിവാഹം കഴിക്കാൻ ജാമ്യം തേടിയുള്ള കൊട്ടിയൂര്‍ പോക്‌സോ കേസ് പ്രതി മുന്‍ വൈദികന്‍ റോബിന്‍ വടക്കുംചേരിയുടെയും ഇരയായ പെണ്‍കുട്ടിയുടെയുംഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. ഹര്‍ജികളില്‍ ഇടപെടുന്നില്ലെന്നും ഹര്‍ജിക്കാര്‍ക്ക് വേണമെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി പറഞ്ഞു.
തനിക്കും കുഞ്ഞിനും റോബിനൊപ്പം കഴിയാന്‍ അവസരമൊരുക്കണമെന്നും വിവാഹത്തിനായി റോബിനു ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് പെണ്‍കുട്ടി ഹര്‍ജി സമർപ്പിച്ചത്. പെൺകുട്ടിയെ വിവാഹം കഴിക്കാൻ ജാമ്യം തേടിയുള്ളതാണ് കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന റോബിന്റെ ഹർജി. ജസ്റ്റിസുമാരായ വിനീത് ശരണ്‍, ദിനേശ് മഹേശ്വരി എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജികൾ പരിഗണിക്കുക.
ഇരയ്ക്ക് ഇപ്പോള്‍ 24 വയസായി. കുഞ്ഞിന് നാലു വയസുമായി. കുഞ്ഞിനെ സ്‌കൂളില്‍ ചേര്‍ക്കുന്ന സാഹചര്യം വന്നുകൊണ്ടിരിക്കെ പിതാവിന്റെ പേര് കൂടി ബന്ധപ്പെട്ട കോളത്തില്‍ ഉൾപ്പെടുത്തണമെന്ന താല്‍പ്പര്യത്തിന്റെ പുറത്താണ് തന്റെ ആവശ്യമെന്നാണ് പെണ്‍കുട്ടി ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
ഇതേ ആവശ്യം ഉന്നയിച്ച് നേരത്തെ ഹൈക്കോടതിയെ സമീപിച്ച റോബിന്‍, ഇരയെയും കുഞ്ഞിനെയും സംരക്ഷിക്കാമെന്ന് വ്യക്തമാക്കിയിരുന്നു. ഉഭയകക്ഷി സമ്മതപ്രകാരമാണ് ലൈംഗിക ബന്ധം നടന്നതെന്നും വിവാഹത്തിന് പെണ്‍കുട്ടിയുടെ സമ്മതമുണ്ടെന്നും ഇടക്കാല ജാമ്യം അനുവദിക്കണമെന്നും റോബിന്‍ ആവശ്യപ്പെട്ടെങ്കിലും ഹൈക്കോടതി ഹര്‍ജി തള്ളുകയായിരുന്നു. ഇതേ തുടര്‍ന്നാണ് പെണ്‍കുട്ടി സുപ്രീം കോടതിയെ സമീപിച്ചത്.
റോബിന്റെ ഹര്‍ജിക്കെതിരെ ശക്തമായ നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സ്വീകരിച്ചത്. പെണ്‍കുട്ടിയെ വിവാഹം കഴിക്കാനുള്ള നീക്കം ഹൈക്കോടതിയെ കരുവാക്കി ശിക്ഷ കുറയ്ക്കാനുള്ള തന്ത്രമാണെന്നായിരുന്നു സർക്കാർ നിലപാട്.
കൊട്ടിയൂര്‍ കേസില്‍ റോബിന്‍ വടക്കുംചേരിക്കു 60 വര്‍ഷത്തെ കഠിനതടവും മൂന്നു ലക്ഷം രൂപയുമാണ് തലശേരി പോക്സോ കോടതി ശിക്ഷ വിധിച്ചത്. മൂന്നു വകുപ്പുകളിലായാണു ശിക്ഷ വിധിച്ചത്. എന്നാല്‍ മൂന്നുംകൂടി ഒരുമിച്ച് 20 വര്‍ഷത്തെ കഠിന തടവ് അനുഭവിച്ചാല്‍ മതി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.