ന്യൂഡൽഹി: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അനുയായികളുടെ ഒരു കൂട്ടം യുഎസ് പാര്ലമെന്റിലേക്ക് അതിക്രമിച്ചു കടന്നതും തുടർന്നുണ്ടായ ഏറ്റുമുട്ടലുമെല്ലാം ലോകത്തെങ്ങുമുള്ള ജനങ്ങൾ ബുധനാഴ്ച ഭീതിയോടെ കണ്ട ദൃശ്യങ്ങളാണ്. പക്ഷേ കാപ്പിറ്റോൾ ഹില്ലിലെ യുഎസ് ഭരണസിരാ കേന്ദ്രത്തിന് പുറത്തുനിന്നുള്ള ഈ ദൃശ്യങ്ങളിൽ ഇന്ത്യയിൽ നിന്നുള്ളവർ ശ്രദ്ധിച്ച ഒരു പ്രത്യേക ദൃശ്യമുണ്ട്. ട്രംപ് അനുകൂലീകളുടെ കൈയിലേന്തിയ പതാകകളുടെ കൂട്ടത്തിനിടയിൽ പാറുന്ന ഒറ്റ ഇന്ത്യൻ ത്രിവർണ്ണ പതാകയുടെ ദൃശ്യം.
ആ പതാകയേന്തിയത് 54 കാരനായ കൊച്ചി സ്വദേശി വിൻസെന്റ് സേവ്യർ പാലത്തിങ്കൽ ആണെന്ന് പിന്നീട് തിരിച്ചറിഞ്ഞു. യുഎസിൽ വിർജീനിയയിൽ കഴിയുന്ന വിൻസന്റ് സേവ്യർ ഒരു വ്യവസായിയാണ്. 1992 ൽ കൊച്ചിയിൽ നിന്ന് അമേരിക്കയിലേക്ക് താമസം മാറിയതാണ് വിൻസന്റ്. ഇന്ത്യൻ ദേശീയ പതാകയെ അപകീർത്തിപ്പെടുത്താൻ തനിക്ക് യാതൊരു ഉദ്ദേശ്യവുമുണ്ടായിരുന്നില്ലെന്ന് വിർജീനിയ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്റ്റേറ്റ് സെൻട്രൽ കമ്മിറ്റി അംഗ വിൻസെന്റ് പറയുന്നു.
“എന്റെ ദേശസ്നേഹം കാരണമാണ് ഞാൻ ഇന്ത്യൻ പതാക എടുത്തത്. അതിനെ അപകീർത്തിപ്പെടുത്താനോ ചീത്തപ്പേര് നൽകാനോ അല്ല അത് ചെയ്തത്,” അദ്ദേഹം ഇന്ത്യൻ എക്സ്പ്രസ്സിനോട് പറഞ്ഞു. ക്യാപിറ്റോൾ കെട്ടിടത്തിന് നേരെയുള്ള ആക്രമണത്തിനുശേഷം, ത്രിവർണ്ണ പതാകയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ പ്രശ്നങ്ങൾക്കിടയിൽ ഇന്ത്യൻ ദേശീയ പതാകയുമായി എത്തിയയാൾ എന്താണ് ചെയ്യുന്നതെന്ന് നിരവധിപേർ ചോദിക്കുകയും സംഭവത്തിൽ രോഷം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
Read More: യുഎസ് പാർലമെന്റ് ആക്രമണം: ട്രംപിന് ഫെയ്സ്ബുക്കിൽ അനിശ്ചിത കാലത്തേക്ക് വിലക്ക്
“എന്തുകൊണ്ടാണ് അവിടെ ഒരു ഇന്ത്യൻ പതാക ??? നമ്മൾ തീർച്ചയായും പങ്കെടുക്കേണ്ടതായ ആവശ്യമില്ലാത്ത ഒരു സംഘർഷമാണത്,”എന്ന് ബിജെപി എംപി വരുൺ ഗാന്ധി ട്വീറ്റ് ചെയ്തു. ശിവസേന വക്താവ് പ്രിയങ്ക ചതുർവേദിയും പതാക വഹിച്ചയാളെ അപലപിച്ചു. “ആരാണോ ആ ഇന്ത്യൻ പതാക വീശുന്നത് അയാൾക്ക് ലജ്ജ തോന്നണം. മറ്റൊരു രാജ്യത്ത് ഇത്തരം അക്രമപരവും കുറ്റകരവുമായ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ ഞങ്ങളുടെ ത്രിവർണ്ണ പതാക ഉപയോഗിക്കരുത്,” അവർ എഴുതി.
ബുധനാഴ്ച ക്യാപിറ്റൽ കെട്ടിടത്തിൽ നാശം വിതച്ച “അക്രമികളുമായി” തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് വിൻസെന്റ് പറഞ്ഞു. ഇന്നലെ മുതൽ അദ്ദേഹം മാധ്യമപ്രവർത്തകരിൽ നിന്ന് നിരന്തരം കോളുകൾ ലഭിക്കുന്നുണ്ടെന്നും വിൻസന്റ് പറഞ്ഞു. “ഞാൻ രാത്രി മുഴുവൻ ഉറങ്ങിയിട്ടില്ല,” അദ്ദേഹം പറയുന്നു.
2020 ലെ തിരഞ്ഞെടുപ്പിൽ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന്റെ വിജയത്തിന് യുഎസ് കോൺഗ്രസ് അംഗീകാരം നൽകിയതി പ്രതിഷേധിച്ച് ബുധനാഴ്ച വാഷിംഗ്ടൺ ഡിസിയിൽ ട്രംപ് റാലിയിൽ വിൻസെന്റും മറ്റ് 10 ഇന്ത്യൻ അമേരിക്കക്കാരുടെ ഒരു സംഘവും പങ്കെടുക്കുകയായിരുന്നു. പതാക വഹിക്കുന്നത് ഇന്ത്യൻ അമേരിക്കൻ സമൂഹത്തെ പ്രതിനിധീകരിക്കുന്നതിനുള്ള മാർഗമാണെന്ന് അദ്ദേഹം അവകാശപ്പെട്ടു.
Read More: പിന്നോട്ടില്ലെന്ന് കർഷകർ, എട്ടാം ഘട്ട ചർച്ച പരാജയം; അടുത്തത് 15ന്
“മറ്റ് ട്രംപ് റാലികൾ പോലെ റാലി വളരെ സമാധാനപരമായിരുന്നു. ഞങ്ങൾ വളരെ അച്ചടക്കത്തോടെ വൈറ്റ് ഹൗസ് മൈതാനത്ത് നിന്ന് കാപ്പിറ്റലിലേക്ക് മാർച്ച് ചെയ്തു. തുടക്കത്തിൽ ഇത് വളരെ ആഘോഷകരമായ ഒരു സംഭവമായിരുന്നു. ചിരിയും പാട്ടും എല്ലാം ഉണ്ടായിരുന്നു. ഇത് ഇന്ത്യയിലെ ഒരു ഉത്സവം പോലെയായിരുന്നു, ” അദ്ദേഹം അനുസ്മരിച്ചു. “ട്രംപ് റാലികൾ സാധാരണയായി വളരെ രസകരമായ സംഭവങ്ങളാണ്. എല്ലായ്പ്പോഴും ഒരു ദശലക്ഷം അമേരിക്കൻ പതാകകളും മറ്റ് രാജ്യങ്ങളിൽ നിന്നുള്ള പതാകകളും അതിലുണ്ടാവും,” വിൻസന്റ് പറഞ്ഞു.
ചരിത്രപരമായ കാപിറ്റോൾ കെട്ടിടത്തിൽ അവർ എത്തിച്ചേർന്നപ്പോൾ മാത്രമാണ് അപകടമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. “മൃഗങ്ങളെപ്പോലെ നഖങ്ങളുപയോഗിച്ച് ആളുകൾ ചുവരുകളിൽ കയറുന്നത് ഞങ്ങൾ കണ്ടു, ഇത് സാധാരണ ആളുകൾക്ക് ചെയ്യാൻ വളരെ ബുദ്ധിമുട്ടാണ്,” വിൻസന്റ് പറയുന്നു.
സായുധരും കോപാകുലരുമായ ഒരു കൂട്ടം കലാപകാരികൾ ബാരിക്കേഡുകൾ മറികടന്ന് ക്യാപിറ്റോൾ കെട്ടിടത്തിന്റെ ഹാളുകൾ ലക്ഷ്യമാക്കി പോവുകയും ജനാലകൾ തകർക്കുകയും പോലീസ് ഉദ്യോഗസ്ഥരുമായി വഴക്കിടുകയും ചെയ്തു. യുഎസ് ചരിത്രത്തിലെ ഏറ്റവും മോശം സുരക്ഷാ ലംഘനങ്ങളിലൊന്നാണ് ഇതെന്ന് കണക്കാക്കപ്പെടുന്നു. പ്രതിഷേധക്കാർ ഹാളുകളിലൂടെ സ്വതന്ത്രമായി നടക്കുകയും, ചിലർ ഹൗസ് സ്പീക്കർ നാൻസി പെലോസിയും മറ്റ് സഭാം അംഗങ്ങളും ഉപയോഗിക്കുന്ന ഓഫീസുകളിൽ പ്രവേശിച്ച് കൊള്ളയടിക്കുകയും ചെയ്തു.
അതേസമയം, ക്യാപിറ്റൽ കെട്ടിടത്തിനുള്ളിൽ എന്താണ് സംഭവിച്ചതെന്ന് തനിക്കറിയില്ലെന്ന് വിൻസെന്റ് പറഞ്ഞു. “ഇൻറർനെറ്റ് തടസ്സപ്പെട്ടു, ഞങ്ങൾക്ക് ഒരു വാർത്തയും ലഭിച്ചില്ല. എനിക്ക് എന്റെ ഭാര്യയെ വിളിച്ച് വാർത്ത ഓണാക്കാൻ ആവശ്യപ്പെടേണ്ടി വന്നു. അപ്പോഴാണ് അവർ അകത്തേക്ക് കടന്നതെന്നും സ്വത്ത് നശിപ്പിക്കുന്നതെന്നും ഞാൻ അറിഞ്ഞത്,” അദ്ദേഹം വിശദീകരിച്ചു.
യഥാർത്ഥ കുറ്റവാളികൾ ഇടതുപക്ഷ ഫാസിസ്റ്റ് വിരുദ്ധ സംഘമായ ആന്റിഫയോ, ബ്ലാക്ക് ലൈവ്സ് മാറ്ററോ (ബിഎൽഎം) പോലുള്ള പ്രസ്ഥാനത്തിൽ നിന്നുള്ളവരായിരിക്കാമെന്ന് വിൻസെന്റ് അവകാശപ്പെട്ടു. ഈ അവകാശവാദം നിരവധി ട്രംപ് അനുയായികൾ ഓൺലൈനിൽ ഉന്നയിച്ചിട്ടുണ്ടെങ്കിലും അക്കാര്യത്തിന് തെളിവുകളൊന്നും ആരും മുന്നോട്ടുവയ്ക്കുന്നില്ല.
ക്യാപിറ്റോളിലും പരിസരത്തും ഉണ്ടായ അക്രമത്തിൽ റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങൾ ഉൾപ്പെടെ നിരവധി കോൺഗ്രസ് അംഗങ്ങൾ ട്രംപിനെ കുറ്റപ്പെടുത്തി. പ്രസിഡന്റ് തന്റെ അനുയായികളെ ക്യാപിറ്റൽ ഹില്ലിലേക്ക് പോകാൻ നിർദ്ദേശിച്ചുവെന്ന് നിയമനിർമാണ സഭാംഗങ്ങളും വിമർശകരും ആരോപിച്ചു.
ഈ ആക്രമണത്തെത്തുടർന്ന് ട്രംപിന്റെ പ്രധാന സഹായികളിൽ പലരും രാജിവച്ചതോടെ ട്രംപ് ഭരണകൂടത്തിലെ ഭിന്നത ശക്തമാവുകയും ചെയ്തിട്ടുണ്ട്.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook