/indian-express-malayalam/media/media_files/2025/12/31/khalida-ziya-2025-12-31-20-17-54.jpg)
ഖാലിദ സിയ
ധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രിയും ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) അധ്യക്ഷയുമായ ബീഗം ഖാലിദ സിയ (80) അന്തരിച്ചു. ചൊവ്വാഴ്ച പുലർച്ചെ ധാക്കയിലെ എവർകെയർ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ഹൃദയസ്തംഭനമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ദീർഘനാളായി വിവിധ ആരോഗ്യപ്രശ്നങ്ങളാൽ ചികിത്സയിലായിരുന്നു അവർ.
Also Read:ബംഗ്ലാദേശ് ആദ്യ വനിതാ പ്രധാനമന്ത്രി ഖാലിദ സിയ അന്തരിച്ചു
ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം ബുധനാഴ്ച വൈകുന്നേരം ധാക്കയിലെ ഷേർ-ഇ-ബംഗ്ലാ നഗറിൽ ഭർത്താവും മുൻ പ്രസിഡന്റുമായ സിയാവുർ റഹ്മാന്റെ ഖബറിടത്തിന് സമീപം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ ഖാലിദ സിയയെ ഖബറടക്കി. ധാക്കയിലെ മാനിക് മിയ അവന്യൂവിൽ നടന്ന ജനാസ നമസ്കാരത്തിൽ (മൃതസംസ്കാര പ്രാർത്ഥന) പതിനായിരക്കണക്കിന് അനുയായികളും രാഷ്ട്രീയ നേതാക്കളും പങ്കെടുത്തു. ഇടക്കാല സർക്കാർ ചീഫ് അഡ്വൈസർ മുഹമ്മദ് യൂനുസ് ഉൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.
ഇന്ത്യയെ പ്രതിനിധീകരിച്ച് എസ്. ജയശങ്കർ എത്തി ഖാലിദ സിയയുടെ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാൻ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ധാക്കയിലെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനുശോചന സന്ദേശം അദ്ദേഹം ഖാലിദ സിയയുടെ മകനും ബിഎൻപി ആക്ടിംഗ് ചെയർമാനുമായ താരിഖ് റഹ്മാന് കൈമാറി. ബംഗ്ലാദേശിന്റെ വികസനത്തിലും ജനാധിപത്യ പ്രക്രിയയിലും ഖാലിദ സിയ നൽകിയ സംഭാവനകളെ ഇന്ത്യ ആദരവോടെ സ്മരിക്കുന്നതായി ജയശങ്കർ പറഞ്ഞു. പാകിസ്ഥാൻ നാഷണൽ അസംബ്ലി സ്പീക്കർ സർദാർ അയാസ് സാദിഖുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.
രാജ്യം ദുഃഖാചരണത്തിൽ മുൻ പ്രധാനമന്ത്രിയുടെ നിര്യാണത്തെത്തുടർന്ന് ബംഗ്ലാദേശിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും ബുധനാഴ്ച പൊതുഅവധിയും പ്രഖ്യാപിച്ചിരുന്നു. ബാങ്കുകൾ, ഓഹരി വിപണികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ പ്രവർത്തിച്ചില്ല. രാജ്യത്തെ പ്രധാന സർവകലാശാലകൾ പരീക്ഷകൾ മാറ്റിവച്ചു.
രാഷ്ട്രീയ ജീവിതം ബംഗ്ലാദേശിന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായ ഖാലിദ സിയ മൂന്ന് തവണ (1991–1996, 1996 ഫെബ്രുവരി, 2001–2006) രാജ്യത്തെ നയിച്ചു. പെൺകുട്ടികളുടെ വിദ്യാഭ്യാസം നിർബന്ധമാക്കുന്നതിലും രാജ്യത്ത് പാർലമെന്ററി ജനാധിപത്യം പുനഃസ്ഥാപിക്കുന്നതിലും അവർ നിർണ്ണായക പങ്ക് വഹിച്ചു. ഷെയ്ഖ് ഹസീനയുമായുള്ള ദീർഘകാല രാഷ്ട്രീയ വൈരം ബംഗ്ലാദേശ് രാഷ്ട്രീയത്തെ പതിറ്റാണ്ടുകളോളം സ്വാധീനിച്ചിരുന്നു.
ഫെബ്രുവരി 12-ന് ബംഗ്ലാദേശിൽ പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഖാലിദ സിയയുടെ അന്ത്യം. തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു മരണം സംഭവിച്ചത്. അമേരിക്ക, ചൈന തുടങ്ങിയ രാജ്യങ്ങളും അവരുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.
Read More:ഗാസയിലെ സന്നദ്ധ സംഘടനകളെ താത്കാലികമായി റദ്ദാക്കി ഇസ്രയേൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us