/indian-express-malayalam/media/media_files/uploads/2017/02/arun-jaitley-1.jpg)
ന്യൂഡൽഹി: രാജ്യത്ത് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ഗുഡ്സ് ആന്റ് സർവ്വീസ് ടാക്സ്(ജിഎസ്‌ടി) യിൽ ചെറുകിട ഭക്ഷണശാലകളെയും ഉൾപ്പെടുത്തി. പ്രതിവർഷം 50 ലക്ഷം വിറ്റുവരവുള്ള ഭക്ഷണശാലകൾക്ക് 5 ശതമാനം നികുതിയാണ് ഏർപ്പെടുത്തുക. ജിഎസ്‌ടി യിലെ നികുതി നിർദ്ദേശങ്ങൾ ജിഎസ്‌ടി കൗൺസിൽ തത്വത്തിൽ അംഗീകരിച്ചതായും ഇത് ജൂലൈയിൽ പ്രാവർത്തികമാക്കുമെന്നും കേന്ദ്ര ധനകാര്യ മന്ത്രി അരുൺ ജെയ്‌റ്റ്ലി വ്യക്തമാക്കി.
കേന്ദ്ര ജിഎസ്‌ടി , സംയോജിത ജിഎസ്‌ടി നിയമങ്ങൾക്കാണ് ഇപ്പോൾ തത്വത്തിൽ അംഗീകാരം ലഭിച്ചിട്ടുള്ളത്. സംസ്ഥാന ജിഎസ്‌ടി നിയമം, കേന്ദ്ര ഭരണ പ്രദേശങ്ങളിലേക്കുള്ള ജിഎസ്‌ടി നിയമം എന്നിവ മാർച്ച് 16 നകം കമ്മിഷൻ അംഗീകരിച്ചേക്കുമെന്നാണ് ലഭിക്കുന്ന വിവരം. പാർലമെന്റിലെ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം പാദത്തിൽ ഇത് അവതരിപ്പിക്കാനാണ് കേന്ദ്ര സർക്കാരിന്റെ നീക്കം.
"ചെറുകിട ഭക്ഷണശാലകളെയും നികുതി പരിധിയിൽ കൊണ്ടുവരണമെന്ന് കൗൺസിലിൽ അഭിപ്രായം ഉണ്ടായി. ഇക്കാര്യത്തിൽ ചർച്ച ചെയ്ത് ധാരണയായിട്ടുണ്ട്. 5 ശതമാനം നികുതിയാണ് 50 ലക്ഷം രൂപ വരെ വിറ്റുവരവുള്ള സ്ഥാപനങ്ങൾക്ക് ചുത്തുക. മറ്റുള്ളവ സാധാരണ സേവന നികുതി പരിധിയിലാവും ഉൾപ്പെടുക." റവന്യു സെക്രട്ടറി ഹസ്‌മുഖ് അഥിയ പറഞ്ഞു.
നേരത്തേ 50 ലക്ഷം വരെ വിറ്റുവരവുള്ള വ്യാപാര-വ്യവസായ സ്ഥാപനങ്ങൾക്ക് യഥാക്രമം ഒന്നും രണ്ടും ശതമാനം നികുതി ഏർപ്പെടുത്താൻ ജിഎസ്‌ടി കൗൺസിൽ അതിന്റെ ആദ്യ യോഗത്തിൽ തന്നെ തീരുമാനിച്ചിരുന്നു. ഇതുമായി ബന്ധപ്പെടുത്തുന്പോൾ ഭക്ഷണശാല ഉടമകൾ കൂടുതൽ നികുതി നൽകേണ്ടി വരും.
അതേസമയം നിയമത്തിന്റെ ഭാഷയിൽ ചില തിരുത്തലുകൾ വരുത്താനുണ്ടെന്നും ഇതിന് ശേഷം ഇവ സംസ്ഥാന ധനകാര്യ മന്ത്രിമാർക്ക് കൈമാറുമെന്നും അരുൺ ജെയ്‌റ്റ്ലി വ്യക്തമാക്കി. ഇവരുടെ അംഗീകാരത്തിന് ശേഷം മാത്രമേ ബിൽ പാർലമെന്റിൽ അവതരിപ്പിക്കൂ. ധനകാര്യ മന്ത്രിമാരുമായി ചർച്ച ചെയ്താണ് നിയമ നിർദ്ദേശങ്ങൾ തയ്യാറാക്കിയത് എന്നതിനാൽ ഇക്കാര്യത്തിന് കൂടുതൽ താമസം വരില്ലെന്നാണ് കരുതപ്പെടുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.