“ഒരു ദളിതൻ കൃഷി, തോട്ടിപ്പണി, അല്ലെങ്കിൽ തുകൽ ജോലി തുടങ്ങിയ പരമ്പരാഗത തൊഴിലുകളിൽ ഒതുങ്ങാൻ സാധ്യതയുണ്ട്.”, ന്യൂനപക്ഷങ്ങൾ “ഭൂരിപക്ഷ സമൂഹം രാഷ്ട്രീയ അധികാരം പിടിച്ചെടുക്കുകയും അവരുടെ മതപരമോ സാംസ്കാരികമോ ആയ കാര്യങ്ങളെ അടിച്ചമർത്താൻ ഭരണകൂട സംവിധാനത്തെ ഉപയോഗിക്കുകയും ചെയ്യുന്നതിനെ അഭിമുഖീകരിക്കണം”
നാഷണൽ കൗൺസിൽ ഓഫ് എജ്യുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗ് (എൻസിഇആർടി) തങ്ങളുടെ പുതിയ സ്കൂൾ പാഠപുസ്തകങ്ങളിൽ നിന്ന് വെട്ടിമാറ്റിയ ജാതി വ്യവസ്ഥയെയും വിവേചനത്തെയും കുറിച്ചുള്ള ഭാഗങ്ങളിൽ ഉൾപ്പെടുന്നവയാണ് ഇത്. ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം കഴിഞ്ഞ എട്ട് വർഷത്തിനിടെ പാഠപുസ്തകങ്ങളിൽ ഉണ്ടായിട്ടുള്ള ഏറ്റവും വലിയ തിരുത്തലുകളിൽ ഒന്നാണിത്.
ഇന്ത്യൻ എക്സ്പ്രസ് ആറ് മുതൽ 12 വരെയുള്ള ക്ലാസുകളിലെ ചരിത്രം, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി തുടങ്ങിയ 21 പാഠപുസ്തകങ്ങൾ സൂക്ഷ്മമായി പരിശോധിക്കുകയും അതിലെ മാറ്റങ്ങൾ പരിശോധിക്കുകയും ചെയ്തു. 2007ൽ നീതിയുക്തമായ സമൂഹത്തിക ബോധം കെട്ടിപ്പടുക്കുന്നതിനായി അവതരിപ്പിച്ച താഴ്ന്ന ജാതികളും ന്യൂനപക്ഷങ്ങളും നേരിടുന്ന വിവേചനത്തെ കുറിച്ചുള്ള നിരവധി ഉദാഹരണങ്ങൾ ഇവയിൽ നിന്ന് വെട്ടിക്കുറച്ചതായി കണ്ടെത്തി.
കോവിഡ് സമയത്ത് പഠനത്തിലുണ്ടായ ബുദ്ധിമുട്ടുകളെ വേഗത്തിൽ മറികടക്കാനും കുട്ടികളുടെപഠനഭാരം കുറയ്ക്കാനുമാണ് ഈ നീക്കം എന്നാണ് എൻസിആർടി പറയുന്നത്. എന്നാൽ ജാതി സംബന്ധിച്ച ഭാഗങ്ങൾ നീക്കം ചെയ്തതിന് കൗൺസിൽ മുൻപും വിവാദങ്ങളിൽ പെട്ടിട്ടുണ്ട്.
കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സർക്കാർ അധികാരത്തിൽ ഉള്ളപ്പോൾ ബി ആർ അംബേദ്കറെക്കുറിച്ചുള്ള കാർട്ടൂൺ പ്രതിഷേധത്തെ തുടർന്ന് പതിനൊന്നാം ക്ലാസ് പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകത്തിൽ നിന്ന് നീക്കം ചെയ്യേണ്ടി വന്നിരുന്നു. കഴിഞ്ഞ വർഷം, വിദ്യാഭ്യാസ പാർലമെന്ററി കമ്മിറ്റിക്ക് മുൻപാകെ ബിജെപി നേതാവ് വിനയ് സഹസ്രബുദ്ധെയുടെ നേതൃത്വത്തിലുള്ള ഒരു സമിതി സമർപ്പിച്ച റിപ്പോർട്ട്, പാഠപുസ്തകങ്ങളിൽ ജാതിക്ക് “ആനുപാതികമല്ലാത്ത ശ്രദ്ധ” നൽകുന്നുവെന്നായിരുന്നു.