/indian-express-malayalam/media/media_files/of3C9Uu2NUXFP0HCd2hf.jpg)
ബോംബ് നിർവീര്യമാക്കുന്ന സംഘങ്ങൾ സ്ഥലത്തുണ്ട് (ഫയൽ ചിത്രം)
Kerala News Highlights: രാജ്യതലസ്ഥാനത്ത് ഡൽഹി വിമാനത്താവളം, എട്ട് ആശുപത്രികൾ എന്നിവയ്ക്ക് നേരെ ബോംബ് ഭീഷണി. ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിനും ബുരാരി, സഞ്ജയ് ഗാന്ധി എന്നിവയുൾപ്പെടെയുള്ള എട്ട് ആശുപത്രികളിലേക്കാണ് ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം ഇ-മെയിലുകൾ മുഖേന ഭീഷണി സന്ദേശം ലഭിച്ചത്.
വൈകിട്ട് 6.20ഓടെ ഫോൺകോൾ ലഭിച്ചതിനെ തുടർന്ന് വിമാനത്താവളത്തിലെ ടെർമിനൽ മൂന്നിൽ പൊലീസിനെയും ബോംബ് സ്ക്വാഡിനേയും വിന്യസിച്ചിട്ടുണ്ട്. സംശയാസ്പദമായി ഒന്നും ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് അധികൃതർ പറഞ്ഞു.
വടക്കൻ ഡൽഹിയിലെ ബുരാരിയിലെ ഒരു ആശുപത്രിക്ക് നേരെ ബോംബ് ഭീഷണിയുമായി ഒരു ഇ-മെയിൽ ലഭിച്ചതയായി ഡൽഹി നോർത്ത് ഡിസിപി മനോജ് മീണ പറഞ്ഞു. ബോംബ് നിർവീര്യമാക്കുന്ന സംഘങ്ങൾ സ്ഥലത്തുണ്ട്. സംശയാസ്പദമായ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് ബുരാരി ആശുപത്രി എംഡി ഡോ. ആശിഷ് ഗോയലിന് ഭീഷണി ലഭിച്ചത്. “എൻ്റെ ഫോണിൽ ആശുപത്രി ഇ-മെയിലിലേക്ക് ഭീഷണി സന്ദേശം ലഭിച്ചു. ആശുപത്രിയിൽ ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം. ഇത് കണ്ടയുടനെ ഞാൻ പൊലീസിൽ വിവരമറിയിച്ചു. ഇത് വ്യാജമാണെന്ന് തോന്നുന്നു. പൊലീസ് ഇക്കാര്യം അന്വേഷിക്കുന്നുണ്ട്, ” ഡോ. ആശിഷ് ഗോയൽ പറഞ്ഞു.
ഈ മാസം ആദ്യം ഡൽഹിയിൽ 150ലധികം സ്‌കൂളുകൾക്ക് നേരെ സ്‌ഫോടനം നടത്തുമെന്ന് ഭീഷണിപ്പെടുത്തി സമാനമായ ഇ-മെയിലുകൾ ലഭിച്ചിരുന്നു. സംഭവം സ്കൂളുകൾ കൂട്ടത്തോടെ ഒഴിപ്പിക്കാനും രക്ഷിതാക്കളിൽ പരിഭ്രാന്തി പരത്താനും ഇടയാക്കിയിരുന്നു. പിന്നാലെ ഡൽഹി പൊലീസ് ഉദ്യോഗസ്ഥരും ബോംബ് ഡിസ്‌പോസൽ സ്‌ക്വാഡും സംഭവസ്ഥലത്തേക്ക് കുതിച്ചെത്തി. വിശദമായ പരിശോധനയ്ക്ക് ശേഷം ഇത് വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു.
കെ.കെ ശൈലജയ്‌ക്കെതിരായ സ്ത്രീവിരുദ്ധ പരാമർശം; അംഗീകരിക്കാനാകില്ലെന്ന് കെ.കെ രമ
വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും എംഎൽയുമായ കെ കെ ശൈലജയ്‌ക്കെതിരായി ആർഎംപി നേതാവ് കെ എസ് ഹരിഹരൻ നടത്തിയ സ്ത്രീ വിരുദ്ധ പരാമർശങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്ന് കെ.കെ രമ എംഎൽഎ. ഹരിഹരൻ നടത്തിയ സ്ത്രീ വിരുദ്ധ പരാമർശം ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണെന്ന് ഹരിഹരനെ തള്ളിപ്പറഞ്ഞുകൊണ്ട് കെ.കെ രമ വ്യക്തമാക്കി.
ആരുടെ ഭാഗത്ത് നിന്നായാലും സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. ഇക്കാര്യത്തിൽ പൊതുപ്രവര്‍ത്തകര്‍ ജാഗ്രത പുലർത്തണം. നോട്ടത്തിലും വാക്കിലും അത് ഉണ്ടാകണം. അതിനാൽ തന്നെ ഹരിഹരന്റെ ഭാഗത്ത് നിന്നുമുണ്ടായ പരാമര്‍ശത്തെ അംഗീകരിക്കാന്‍ കഴിയില്ലെന്നും കെ കെ രമ എംഎല്‍എ പറഞ്ഞു. അതേ സമയം പരാമര്‍ശം നടത്തി മണിക്കൂറുകള്‍ക്കകം ഹരിഹരന്‍ ഖേദം പ്രകടിപ്പിച്ചതിനെ പോസിറ്റീവായി കാണുന്നുവെന്നും രമ കൂട്ടിച്ചേർത്തു.
- May 12, 2024 19:42 IST
സ്ത്രീ വിരുദ്ധ പരാമർശം: ഹരിഹരനെതിരെ പരാതി നൽകി ഡിവൈഎഫ്ഐ
ഇടതു മുന്നണിയുടെ വടകര ലോക്സഭാ സ്ഥാനാർത്ഥി കെ.കെ. ശൈലജയ്ക്കെതിരെ ആർഎംപി നേതാവ് കെ.എസ്. ഹരിഹരൻ നടത്തിയ സ്ത്രീ വിരുദ്ധ പരാമർശത്തിനെതിരെ പരാതി. സംസ്ഥാന പൊലീസ് മേധാവിക്ക് ഡിവൈഎഫ്ഐയാണ് പരാതി നൽകിയത്. ജനാധിപത്യ മഹിളാ അസോസിയേഷൻ വടകര എസ്പിക്കും പരാതി നൽകി.
- May 12, 2024 19:40 IST
അടുത്ത 3 മണിക്കൂറിൽ പാലക്കാട്, മലപ്പുറം ജില്ലകളിൽ മഴ കനക്കും
അടുത്ത 3 മണിക്കൂറിൽ പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
- May 12, 2024 18:56 IST
ആറ് ജില്ലകളിൽ യെല്ലോ അലർട്ട് മുന്നറിയിപ്പ്
സംസ്ഥാനത്ത് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, വയനാട്, കണ്ണൂർ ജില്ലകളിലാണ് അലേർട്ട് ഉള്ളത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ പെയ്യാനാണ് സാധ്യത.
- May 12, 2024 16:51 IST
തെലങ്കാനയിൽ കോൺഗ്രസിന് പരോക്ഷ പിന്തുണയുമായി എഐഎംഐഎം
കോൺഗ്രസിന് പരോക്ഷ പിന്തുണയുമായി എഐഎംഐഎം. തെലങ്കാനയിൽ ഹൈദരാബാദ് ഒഴികെയുള്ള 16 മണ്ഡലങ്ങളിലും കോൺഗ്രസിനെ പിന്തുണയ്ക്കാൻ അസദുദ്ദീൻ ഒവൈസി ആഹ്വാനം നൽകി. ഇത് കെസിആറിന്‍റെ തിരഞ്ഞെടുപ്പല്ലെന്നും മോദിയെ പുറത്താക്കാനുള്ള തിരഞ്ഞെടുപ്പാണെന്നും പറഞ്ഞു കൊണ്ടാണ് ഒവൈസി കോൺഗ്രസിന് പരോക്ഷ പിന്തുണ പ്രഖ്യാപിച്ചത്. ഓരോ മണ്ഡലങ്ങളിലെയും കോൺഗ്രസ് സ്ഥാനാർഥികളുടെ പേരെടുത്ത് പറയാതെ ആയിരുന്നു ഒവൈസി പിന്തുണ പ്രഖ്യാപിച്ചത്.
- May 12, 2024 15:10 IST
പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിച്ചില്ലെങ്കില്‍ സമരമെന്ന് ലീഗ്
മലപ്പുറത്തെ പ്ലസ് വൺ സീറ്റ് വിഷയത്തിൽ നിലപാട് കടുപ്പിച്ച് ലീഗ്. പ്രതിസന്ധി പരിഹരിച്ചില്ലെങ്കില്‍ മുസ്ലീം ലീഗ് സമര രംഗത്തേക്ക് ഇറങ്ങുമെന്ന സൂചനയാണ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ നൽകുന്നത്. മലപ്പുറം ജില്ലയിൽ അധിക ബാച്ചുകള്‍ അനുവദിക്കുക എന്ന ആവശ്യം തന്നെയാണ് ലീഗ് മുന്നോട്ട് വെക്കുന്നത്. വിജയശതമാനത്തിന് അനുസരിച്ച് കുട്ടികള്‍ക്ക് ഉപരിപഠനത്തിന് സാധ്യത ഒരുങ്ങുന്നില്ല, അതിന് ബാച്ചുകള്‍ കൂട്ടുക എന്നത് മാത്രമാണ് പരിഹാരമെന്നും യുഡിഎഫ് ഭരണകാലത്ത് അത്തരത്തിൽ അനുവദിച്ചിരുന്നുവെന്നും ലീഗ് പറയുന്നു.
- May 12, 2024 12:03 IST
എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി
കരിപ്പൂർ, നെടുമ്പാശേരി, കണ്ണൂര്‍ വിമാനത്താവളങ്ങളിൽ നിന്നുളള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി. നെടുമ്പാശേരിയിൽ നിന്നും ദമാമിലേക്കും, ബഹ്റിനിലേക്കുമുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്. കണ്ണൂരിൽ നിന്നും മസ്കറ്റ്, റിയാദ് വിമാനങ്ങളും റദാക്കി. ഇവിടെ നിന്നും 1.20ന് പുറപ്പെടേണ്ട ജിദ്ദ വിമാനം വൈകുമെന്നും അധികൃതര്‍ അറിയിച്ചു. കരിപ്പൂരിൽ നിന്നുള്ള ദുബായ് വിമാനവുമാണ് റദ്ദാക്കിയത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.