Kerala Floods: തിരുവനന്തപുരം: കേരള ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയ ദുരന്ത കാലത്ത് അതിനെ മറികടക്കാനുളള പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി പൈലറ്റുമാരും. ഇന്ത്യൻ കൊമേഴ്സ്യൽ പൈലറ്റ്സ് അസോസിയേഷൻ ( ഐ സി പി എ, ICPA) ദുരന്ത നിവാരണ പ്രവർത്തനങ്ങളുമായി സഹകരിച്ച് പ്രതിഫലം പറ്റാതെ വിമാനം പറത്താൻ തയ്യാറായണെന്ന് പ്രധാനമന്ത്രിക്ക് എഴുതിയ കത്തിൽ വ്യക്തമാക്കി. ഓപ്പറേഷൻ മഡാഡ്, ഓപ്പറേഷൻ സഹയോഗ് എന്നിങ്ങനെ കേരളത്തിൽ നടക്കുന്ന ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിനും വിമാനം പറത്തുന്നതിനും പ്രതിഫലം ആവശ്യമില്ലെന്നാണ് ഐ സി പി എ പ്രധാനമന്ത്രിയെ അറിയിച്ചത്.
എയർബസ് 320, ബോയിങ് 707 എന്നീ എയർ ഇന്ത്യാ വിമാനങ്ങളിലെ പൈലറ്റുമാർ അവരുടെ പ്രതിഷേധങ്ങൾ മാറ്റിവച്ചാണ് ഉപാധിരഹിതമായി ദുരന്തനിവാരണ യത്നത്തിൽ പങ്കാളികളാകാനായി മുന്നോട്ട് എത്തിയത്. തങ്ങളുടെ കുടിശ്ശികയായ ഫ്ലൈയിങ് അലവൻസ് വേഗം നൽകിയില്ലെങ്കിൽ ജോലി നിർത്തിവെയ്ക്കുമെന്ന് എയർ ഇന്ത്യയിലെ ഒരു വിഭാഗം പൈലറ്റുമാർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. എന്നാൽ അത്തരം പ്രതിഷേധങ്ങളൊക്കെ മാറ്റിവച്ചാണ് ദുരന്ത നിവാരണ യത്നത്തിൽ സഹകരിക്കാമെന്ന് പൈലറ്റുമാരുടെ അസോസിയേഷൻ പ്രധാനമന്ത്രിക്ക് എഴുതിയ കത്തിൽ വ്യക്തമാക്കിയത് എന്ന് പി ടി എ റിപ്പോർട്ട് ചെയ്യുന്നു
ഓഗസ്റ്റ് എട്ട് മുതൽ ശക്തമായി ആരംഭിച്ച മഴയിലും വെളളപ്പൊക്കത്തിലും ഇരുന്നൂറോളം പേർ മരണപ്പെട്ടതായാണ് വിവരം. മരണസംഖ്യ ഇനിയും കൂടുമെന്നാണ് കരുതപ്പെടുന്നത്. 36 ഓളം പേരെ കാണാതായിട്ടുണ്ട്. കേരളത്തിലെ പതിനാല് ജില്ലകളും അതിതീവ്രമായ കെടുതികളിലൂടെയാണ് കടന്നുപോകുന്നത്.
തിരുവനന്തപുരം, കൊല്ലം, കാസർഗോഡ് എന്നീ മൂന്ന് ജില്ലകളൊഴികെ മറ്റ് പതിനൊന്ന് ജില്ലകളേയും പരിപൂർണ്ണായ വിനാശത്തിലാണ് പ്രളയക്കെടുതി കൊണ്ടെത്തിച്ചത്. എല്ലാ വിധ അടിസ്ഥാന സൗകര്യങ്ങളും തകർത്തെറിഞ്ഞാണ് പ്രകൃതി ദുരന്തം സംഹാരതാണ്ഡവമാടിയത്.
കഴിഞ്ഞ രണ്ട് ദിവസങ്ങൾ കൊണ്ട് ഏകദേശം ഒന്നരലക്ഷത്തോളം പേരെ രക്ഷപ്പെടുത്താൻ വിവിധ തലങ്ങളിലെ രക്ഷാപ്രവർത്തനം കൊണ്ട് സാധ്യമായി. പത്തനം തിട്ട, എറണാകുളം തൃശൂർ, ഇടുക്കി, കോട്ടയം,പാലക്കാട്, വയനാട്, കോഴിക്കോട്, ആലപ്പുഴ ജില്ലകൾ കനത്ത പ്രതിസന്ധിയാണ് ഇപ്പോഴും നേരിടുന്നത്. ഈ ജില്ലകളിലെ അടിസ്ഥാന നഷ്ടം പോലും കണക്കാക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് പ്രകൃതി ദുരന്തം പൊതുമുതലിൽ തന്നെ സൃഷ്ടിച്ചിരിക്കുന്നത് ഇതിന് പുറമെയാണ് വ്യക്തിഗതമായി ഈ ദുരന്തം ഓരോരുത്തർക്കും സൃഷ്ടിച്ചിട്ടുളളത്.
കേരളം അതിന്റെ അറുപത് വർഷങ്ങൾ കൊണ്ട് സൃഷ്ടിച്ചെടുത്ത് അടിസ്ഥാന സൗകര്യ സംവിധാനങ്ങളെയാണ് പ്രളയം തുടച്ചു നീക്കിയിരിക്കുന്നത്. ഇത് ഇനിയും കെട്ടിപ്പെടുക്കണമെങ്കിൽ അതിതീവ്രമായ പ്രവർത്തനവും സാമ്പത്തിക പിന്തുണയും വേണ്ടി വരും.