ന്യൂഡൽഹി: കത്തുവ കൂട്ടബലാൽസംഗ കേസിൽ വിചാരണ ആവശ്യമെങ്കിൽ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റാമെന്ന് സുപ്രീം കോടതി. ഇരയുടെ അഭിഭാഷകർക്ക് ഭീഷണിയില്ലാതെ മുന്നോട്ടു പോകാൻ അവസരമൊരുക്കുമെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ദീപക് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കത്തുവ കേസുമായി ബന്ധപ്പെട്ട ഹർജി പരിഗണിച്ചത്.
കത്തുവ കേസിന്റെ വിചാരണ ജമ്മു കശ്മീരിന് പുറത്തേക്ക് മാറ്റണമെന്നാണ് കൂട്ട ബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ട എട്ടു വയസുകാരിയുടെ കുടുംബം ആവശ്യപ്പെട്ടത്. ജമ്മു കശ്മീർ കോടതിയിലാണ് വിചാരണ നടക്കുന്നതെങ്കിൽ നീതി കിട്ടുമെന്ന പ്രതീക്ഷയില്ലെന്ന് കുടുംബം ഹർജിയിൽ ആരോപിച്ചിരുന്നു. അവിടുത്തെ അഭിഭാഷകരെല്ലാം തന്നെ കേസിൽ ഹാജരാകുന്ന അഭിഭാഷകർക്ക് എതിരാണ്. അഭിഭാഷകർക്ക് ഭീഷണി നിലനിൽക്കുന്നുണ്ട്. നീതിയുക്തമായ വിചാരണ നടക്കണമെങ്കിൽ സംസ്ഥാനത്തേക്ക് പുറത്തേക്ക് മാറ്റണമെന്നാണ് മാതാപിതാക്കളുടെ ആവശ്യം.
ജനുവരി 10 നാണ് ബഖേർവാല നാടോടി സമുദായത്തിൽ പെട്ട പെൺകുട്ടിയെ കാണാതാവുന്നത്. വീടിനു സമീപത്തായി തന്റെ കുതിരകളെ തീറ്റാൻ കൊണ്ടുപോയതാണ് 8 വയസുകാരി. അപ്പോഴാണ് പ്രതികളിൽ ഒരാൾ കാണാതായ കുതിരയെ കണ്ടെത്താൻ സഹായിക്കാമെന്ന് പറഞ്ഞ് പെൺകുട്ടിയെ കാട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയത്. അവിടെവച്ച് പെൺകുട്ടിയെ മയക്കി തട്ടിയെടുത്തു.
സമീപത്തെ ക്ഷേത്രത്തിൽ പാർപ്പിച്ച് 8 പേർ ചേർന്ന് കൂട്ട ബലാത്സംഗം ചെയ്തു. ജനുവരി 14 ന് കല്ലുകൊണ്ട് തലയ്ക്കിടിച്ചു പെൺകുട്ടിയെ കൊന്നു. ജനുവരി 17നു ക്ഷേത്രത്തിനു അധികം അകലെ അല്ലാതെ പെൺകുട്ടിയുടെ മൃതദേഹം കണ്ടെടുത്തു.
കത്തുവ കേസിൽ 8 പ്രതികളാണ് ഉളളത്. തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ച രണ്ടു പൊലീസുകാരും പ്രതികളുടെ കൂട്ടത്തിലുണ്ട്. പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി കൂട്ടബലാൽസംഗം ചെയ്യാൻ പദ്ധതിയിട്ട സഞ്ജി റാം ആണ് മുഖ്യപ്രതി.