/indian-express-malayalam/media/media_files/pMGywySXyPfxYHchKdeS.jpg)
ശ്രീനഗറിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ പഠിക്കുന്ന കശ്മീരിന് പുറത്ത് നിന്നുള്ള ഒരു വിദ്യാർത്ഥി പ്രവാചകനെക്കുറിച്ച് സോഷ്യൽ മീഡിയയില്‍ എഴുതിയ പോസ്റ്റിനെതിരെ ആരംഭിച്ച പ്രതിഷേധം ബുധനാഴ്ച മറ്റ് കോളേജുകളിലേക്കും വ്യാപിച്ചു.
അതേസമയം, പ്രതിഷേധം വർദ്ധിക്കുന്നത് തടയാൻ എല്ലാ അക്കാദമിക് പ്രവർത്തനങ്ങൾക്കും അവധി നൽകി എൻഐടി അടച്ചിടുകയും പോലീസിനെയും അർദ്ധസൈനികരെയും പരിസരത്ത് വിന്യസിക്കുകയും ചെയ്തു. "പുറത്തുനിന്നുള്ളവരെയോ വിദ്യാർത്ഥികളെയോ ജീവനക്കാരെപ്പോലും കാമ്പസിനുള്ളിൽ അനുവദിക്കില്ല," എന്ന് എൻ ഐ ടിയിലെ ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. ഒരു വർഷത്തേക്ക് വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്തിട്ടുണ്ടെന്നും എന്നാൽ, കൂടുതൽ കർശനമായ ശിക്ഷയും അറസ്റ്റും വേണമെന്ന് ആവശ്യപ്പെട്ടാണ് വിദ്യാർത്ഥികളുടെ പ്രതിഷേധം," ഉദ്യോഗസ്ഥൻ പറഞ്ഞു.
ഐപിസി സെക്ഷൻ 153 (മതം, വംശം, ജന്മസ്ഥലം, താമസസ്ഥലം, ഭാഷ എന്നിവയുടെ അടിസ്ഥാനത്തിൽ വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തുന്നതും സൗഹാർദ്ദം നിലനിർത്തുന്നതിന് വിഘാതമായ പ്രവൃത്തികൾ ചെയ്യുന്നതും) ഐ പി സി 295 (ഏതൊരു വിഭാഗം വ്യക്തികളുടെയും മതത്തെ അവഹേളിക്കുക എന്ന ഉദ്ദേശത്തോടെ ഏതെങ്കിലും തരത്തിലുള്ള ആളുകൾ ഏതെങ്കിലും ആരാധനാലയം അല്ലെങ്കിൽ ഏതെങ്കിലും വിശുദ്ധ വസ്തുക്കൾ നശിപ്പിക്കുക) എന്നീ വകുപ്പുകൾ പ്രകാരമാണ് സോഷ്യൽ മീഡിയ പോസ്റ്റിനെതിരെ കേസെടുത്തിരിക്കുന്നതെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
വിദ്യാർത്ഥിക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എൻഐടി രജിസ്ട്രാർ പൊലീസിന് കത്തെഴുതിയതിനെ തുടർന്നാണ് എഫ്‌ഐആർ ഫയൽ ചെയ്തത്.
എൻഐടിയിൽ നടന്ന സംഭവത്തിന്റെ അലയൊലികൾ ശ്രീനഗറിലെ അമർ സിങ് കോളേജിലാണ് ആദ്യം പ്രതിഫലിച്ചത്. സോഷ്യല്‍ മീഡിയയില്‍ വിവാദ കുറിപ്പ് പോസ്റ്റ് ചെയ്ത വിദ്യാർത്ഥിക്കെതിരെ നടപടി ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ ബുധനാഴ്ച മാർച്ച് നടത്തി. ശ്രീനഗറിലെ ഇസ്ലാമിയ കോളേജ് ഓഫ് സയൻസ് ആൻഡ് കൊമേഴ്‌സിലും പ്രതിഷേധം നടന്നു.
കാശ്മീരിലെ വേറൊരു സർവ്വകലാശാല മറ്റൊരു വിഷയത്തിൽ ഇതിനകം തന്നെ പുകഞ്ഞു കൊണ്ടിരിക്കുന്ന സമയത്താണ് എൻ ഐ ടിയിലെ ആരോപണവിധേയമായ സംഭവം. ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ ഇന്ത്യയ്‌ക്കെതിരായ ഓസ്‌ട്രേലിയയുടെ വിജയത്തിന് പിന്നാലെ തന്നെ ഭീഷണിപ്പെടുത്തുകയും പാകിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ ഉയർത്തുകയും ചെയ്തതായി മറ്റൊരു വിദ്യാർത്ഥി പരാതിപ്പെട്ടതിനെത്തുടർന്ന് ഷുഹാമയിലെ ഷേർ-ഇ-കശ്മീർ യൂണിവേഴ്‌സിറ്റി ഓഫ് അഗ്രികൾച്ചറൽ സയൻസസ് ആൻഡ് ടെക്‌നോളജിയിലെ ഏഴ് വിദ്യാർത്ഥികളെ ഞായറാഴ്ച അറസ്റ്റ് ചെയ്യുകയും നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമപ്രകാരം കേസെടുക്കുകയും ചെയ്തിരുന്നു.
അറസ്റ്റിനെതിരെ വിമർശനം നേരിടുന്ന ജമ്മു & കശ്മീർ പൊലീസ് ചൊവ്വാഴ്ച തീവ്രവാദ വിരുദ്ധ നിയമത്തിന്റെ "മൃദുവായ വകുപ്പുകള്‍" ചുമത്തിയതായി പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us