/indian-express-malayalam/media/media_files/uploads/2023/10/KARNATAKA.jpg)
രണ്ട് വര്‍ഷമായി നിരന്തരം ഭീഷണികത്തുകള്‍; എഴുത്തുകാരുടെ പരാതിയില്‍ പൊലീസ് പ്രതിയിലേക്കെത്തിയത് എങ്ങനെ?
ബെംഗളൂരു: ദക്ഷിണ കര്‍ണാടക പോസ്റ്റ് ഓഫീസില്‍ നിന്ന് പ്രമുഖ കന്നഡ എഴുത്തുകാര്‍ക്ക് അയച്ച ഭീഷണി കത്തുകളെ തുടര്‍ന്നാണ് ബെംഗളൂരു ക്രൈംബ്രാഞ്ച് പൊലീസ് സെപ്റ്റംബര്‍ 28 ന് ഹിന്ദുത്വ സംഘടനാ പ്രവർത്തകൻ ശിവാജി റാവു ജാദവിനെ അറസ്റ്റ് ചെയ്തത്. എഴുത്തുകാര്‍ 'ദേശവിരുദ്ധര്‍' ആണെന്നും ഭയാനകമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നുമാണ് കത്തിലെ ഭീഷണി സന്ദേശമെന്നാണ് ആരോപണമുയര്‍ന്നത്. മധ്യ കര്‍ണാടകയിലെ സംഘപരിവാര്‍ ബന്ധമുള്ള ഹിന്ദു ജാഗരണ വേദികെയുടെ കോ-കണ്‍വീനറായ ശിവാജി റാവു ജാദവ് ദാവന്‍ഗെരെയിലെ ഒരു പ്രിന്റിംഗ് പ്രസിന്റെ ബൈന്‍ഡിംഗ് വിഭാഗത്തില്‍ ജോലി ചെയ്യുകയായിരുന്നു.
2022 മുതല്‍, സംസ്ഥാനത്തുടനീളമുള്ള ഏഴ് എഴുത്തുകാര്‍ ഭീഷണി കത്തുകളുമായി ബന്ധപ്പെട്ട് ഏഴ് കേസുകള്‍ ഫയല്‍ ചെയ്തിട്ടുണ്ട്, വിജയനഗര്‍ ജില്ലയിലെ കോട്ടൂര്‍ പൊലീസ് സ്റ്റേഷനില്‍ കം വീരഭദ്രപ്പയുടെ പരാതി, ചിത്രദുര്‍ഗ ലേഔട്ട് സ്റ്റേഷനില്‍ ബി.എല്‍.വേണു, സഞ്ജയ്നഗര്‍ പൊലീസ് സ്റ്റേഷനില്‍ ബി.ടി. ലളിതാ നായിക് എന്നിവരും പരാതി നല്‍കിയിട്ടുണ്ട്. രാമനഗരയിലെ ഹരോഹള്ളി പൊലീസ് സ്റ്റേഷനില്‍ ബഞ്ചഗെരെ ജയപ്രകാശ്, ബെംഗളൂരുവിലെ ബസവേശ്വര നഗര്‍ പൊലീസ് സ്റ്റേഷനില്‍ വസുന്ധര ഭൂപതി എന്നിവര്‍ രണ്ട് പരാതികളും നല്‍കിയിട്ടുണ്ട്. ചില എഴുത്തുകാര്‍ക്ക് ഒന്നിലധികം ഭീഷണികള്‍ ലഭിച്ചിരുന്നു - വീര്‍ഭദ്രപ്പയുടെ വീട്ടിലേക്ക് 19 കത്തുകള്‍ അയച്ചു, ലളിതാ നായിക്കിന് മൂന്ന് കത്തുകള്‍ ലഭിച്ചു.
ഭീഷണിക്കത്തുകളെല്ലാം സഹിഷ്ണു ഹിന്ദു എന്നയാളുടെ കൈയക്ഷരമാണെന്ന് പൊലീസ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. ''കത്തുകള്‍ ഒരേ കൈയക്ഷരത്തിലായിരുന്നു. പൊലീസിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലെ വിവിധ പോസ്റ്റോഫീസുകളില്‍ നിന്നാണ് ഇവ അയച്ചത്,' സെപ്തംബര്‍ 30ന് ബെംഗളുരു പൊലീസ് കമ്മീഷണര്‍ ബി ദയാനന്ദ പ്രസ്താവനയില്‍ പറഞ്ഞിരുന്നു.
കുറ്റാരോപിതരെ കണ്ടെത്താനായി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ആദ്യം കഴിഞ്ഞില്ലെങ്കിലും, ഈ കത്തുകള്‍ എഴുത്തുകാര്‍ക്ക് അയച്ച വിവിധ പോസ്റ്റോഫീസുകള്‍ അവര്‍ തിരിച്ചറിഞ്ഞിരുന്നു. കത്തുകള്‍ പോസ്റ്റ് ചെയ്ത ദിവസം ഈ പോസ്റ്റ് ഓഫീസുകള്‍ക്ക് സമീപമുണ്ടായിരുന്ന മൊബൈല്‍ ഫോണുകളുടെ വിവരങ്ങളും പൊലീസിന് ലഭിച്ചിരുന്നു. പോസ്റ്റ് ഓഫീസ് മേഖലയില്‍ ശിവാജി റാവു ജാദവിന്റെ സാന്നിധ്യമാണ് അറസ്റ്റിലേക്ക് നയിച്ചതെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.
മധ്യ കര്‍ണാടകയിലെ ദാവന്‍ഗെരെ, ചിത്രദുര്‍ഗ, റാണെബെന്നൂര്‍, ശിവമോഗ എന്നിവിടങ്ങളിലെ തപാല്‍ ഓഫീസുകളില്‍നിന്നാണ് ഭീഷണിക്കത്തുകളില്‍ ഭൂരിഭാഗവും അയച്ചതെങ്കില്‍ ഒരെണ്ണം ദക്ഷിണ കര്‍ണാടകയിലെ മാണ്ഡ്യയില്‍ നിന്നാണ് അയച്ചത്.
ഹിന്ദുത്വ പ്രവര്‍ത്തനങ്ങള്‍ കൂടുതലായി നടക്കുന്ന പ്രദേശമല്ലാത്ത മാണ്ഡ്യയിലെ പാണ്ഡവപുരയിലെ ക്യാതനഹള്ളി ഗ്രാമത്തില്‍ നിന്നാണ് ഒരു കത്ത് പോസ്റ്റ് ചെയ്തത്. കഴിഞ്ഞ വര്‍ഷം കത്ത് പോസ്റ്റ് ചെയ്ത സമയത്ത് പ്രദേശത്ത് ഒരു ഹിന്ദു ജാഗരണ വേദികെ യോഗം നടന്നതായി ഞങ്ങള്‍ കണ്ടെത്തി, ''ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
മാണ്ഡ്യ സംഭവത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ പങ്കെടുത്ത 200 പേരില്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് മധ്യ കര്‍ണാടകയില്‍ നിന്നുള്ളവരെന്ന് കണ്ടെത്തി. ഏതാണ്ട് എല്ലാ ഭീഷണി കത്തുകളും പോസ്റ്റ് ചെയ്ത പ്രദേശം. ഈ പങ്കാളികളുടെ ഫോണ്‍ വിവരങ്ങള്‍ പൊലീസ് ശേഖരിക്കുകയും നേരത്തെ ഭീഷണിക്കത്ത് പോസ്റ്റ് ചെയ്ത ദിവസങ്ങളില്‍ സെന്‍ട്രല്‍ കര്‍ണാടക പോസ്റ്റ് ഓഫീസ് പരിധിയിലുണ്ടായിരുന്ന മൊബൈലുകളുടെ രേഖകള്‍ സഹിതം ക്രോസ് റഫറന്‍സ് ചെയ്യുകയും ചെയ്തു. ഇത് ജാദവിനെ പിടികൂടാന്‍ പൊലീസിനെ സഹായിച്ചു.
ഒരു പോസ്റ്റ് ഓഫീസില്‍ നിന്ന് സിസിടിവി ദൃശ്യങ്ങള്‍ ഉണ്ടായിരുന്നു, എന്നാല്‍ മാണ്ഡ്യ പരിപാടിയില്‍ നിന്നുള്ള വിവരങ്ങള്‍ ലഭിക്കുന്നത് വരെ വ്യക്തിയെ തിരിച്ചറിയാണ്‍ ഒരു മാര്‍ഗവുമില്ലായിരുന്നു, ''പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. ജാദവിനെ തിരിച്ചറിഞ്ഞ ശേഷം, സെപ്തംബര്‍ 28 ന് ദാവംഗരെയില്‍ നിന്ന് പൊലീസ് അദ്ദേഹത്തെ പിടികൂടി. സെപ്റ്റംബര്‍ 29 ന് ബംഗളൂരു കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയിലെടുത്തു.
''എട്ടാം ക്ലാസ് വരെ പഠിച്ച് പഠിപ്പ് നിര്‍ത്തി. 25 വര്‍ഷത്തിലേറെയായി പ്രസ്സിലെ ബൈന്‍ഡിംഗ് യൂണിറ്റില്‍ ജോലി ചെയ്തിരുന്ന ശിവാജി റാവു ജാദവ് അവിവാഹിതനാണ്. അദ്ദേഹം തീക്ഷ്ണമായ വായനക്കാരനാണ്, കൂടാതെ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന പ്രശസ്ത എഴുത്തുകാരുടെ പ്രസ്താവനകളും ഉദ്ധരണികളും പിന്തുടരുന്നു. ഹിന്ദു വിരുദ്ധരെന്ന് താന്‍ കണ്ട എഴുത്തുകാരെ മാനസികമായി പീഡിപ്പിക്കാന്‍ അദ്ദേഹം ആഗ്രഹിച്ചു,'' വൃത്തങ്ങള്‍ പറഞ്ഞു.
ഡസന്‍ കണക്കിന് ഭീഷണി കത്തുകള്‍ എഴുതിയിട്ടുണ്ടെന്നും ജാദവ് സമ്മതിച്ചതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. എഴുത്തുകാരുടെ പുസ്തകങ്ങള്‍ നോക്കാന്‍ ഇയാള്‍ പബ്ലിക് ലൈബ്രറികള്‍ സന്ദര്‍ശിച്ചു, അവരുടെ വിലാസങ്ങള്‍ ലഭിക്കാന്‍ ലക്ഷ്യമിട്ടായിരുന്നു ഇത്, അവ സാധാരണയായി പുസ്തകങ്ങളില്‍ നല്‍കാറുണ്ടെന്ന് പൊലീസ് പറഞ്ഞു. തന്റെ ഭീഷണിക്കത്തുകളെല്ലാം കന്നഡയില്‍ എഴുതിയ ജാദവ് തന്റെ ലക്ഷ്യങ്ങളെ 'ഇന്ത്യ വിരുദ്ധര്‍, ദേശവിരുദ്ധര്‍, രാജ്യദ്രോഹികള്‍' എന്ന് വിളിച്ചു.
2022 ജൂലൈ 2 ന് നല്‍കിയ ഒരു പൊലീസ് പരാതിയില്‍, മുന്‍ സംസ്ഥാന മന്ത്രിയും ആക്ടിവിസ്റ്റും എഴുത്തുകാരനുമായ 78 കാരിയായ ലളിത നായിക് തനിക്ക് ലഭിച്ച ഭീഷണി കത്തില്‍ മറ്റ് 61 വ്യക്തികളുടെ പേരുകളും പരാമര്‍ശിച്ചിട്ടുണ്ടെന്ന് പറഞ്ഞു. 2019-2022 കാലത്തെ മുന്‍ ബിജെപി സര്‍ക്കാരിന്റെ കാലത്ത് സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ദേശസ്നേഹം, ദേശീയത, ദേശീയ സുരക്ഷ എന്നിവയെക്കുറിച്ചുള്ള പാഠങ്ങളെ എഴുത്തുകാരും പുരോഗമന ചിന്താഗതിക്കാരും തെറ്റായി ചോദ്യം ചെയ്തതായി ലളിത നായിക്കിന് ലഭിച്ച കത്തില്‍ കുറ്റപ്പെടുത്തി. എഴുത്തുകാര്‍ ദേശവിരുദ്ധ ശക്തികളുമായി അണിനിരക്കുന്നുവെന്നും കത്തില്‍ കുറ്റപ്പെടുത്തി. പിഎഫ്ഐ, എസ്ഡിപിഐ തുടങ്ങിയ ഗ്രൂപ്പുകളുടെ പരിപാടികളില്‍ താന്‍ പങ്കെടുത്തിട്ടുണ്ടെന്ന് ലളിത നായിക്കിന് നല്‍കിയ നാല് പേജുള്ള കത്തില്‍ പറയുന്നു. ഭാവിയില്‍ നിങ്ങള്‍ ദേശവിരുദ്ധ പരിപാടികളില്‍ പങ്കെടുത്താല്‍ നിങ്ങളുടെ ജീവന്‍ അപകടത്തിലാകും, കത്തില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഇന്ത്യന്‍ പീനല്‍ കോഡ് പ്രകാരം ഭീഷണിപ്പെടുത്തല്‍, സമാധാനം തകര്‍ക്കാന്‍ മനഃപൂര്‍വം അപമാനിക്കല്‍ എന്നിവ ചുമത്തിയാണ് സഞ്ജയ്‌നഗര്‍ പൊലീസ് കേസെടുത്തത്. ഭീഷണിക്കത്ത് സംബന്ധിച്ച് എഴുത്തുകാര്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയെ സമീപിച്ചതിനെ തുടര്‍ന്ന് സംസ്ഥാന പൊലീസ് മേധാവി അലോക് മോഹന്റെ നിര്‍ദ്ദേശപ്രകാരം ബെംഗളൂരു പൊലീസ് ഓഗസ്റ്റില്‍ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) രൂപീകരിച്ചു.
ഭീഷണികള്‍ ഗൗരവമായി എടുത്തില്ലെങ്കില്‍ ഗൗരി ലങ്കേഷും എം എം കല്‍ബുര്‍ഗിയും നേരിട്ട സാഹചര്യം വീണ്ടും ഉടലെടുക്കുമെന്ന് എഴുത്തുകാര്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയോട് പറഞ്ഞിരുന്നു. ആക്ടിവിസ്റ്റും പത്രപ്രവര്‍ത്തകനുമായ ലങ്കേഷ് (55), കര്‍ണാടകത്തിലെ പ്രമുഖ പണ്ഡിതനായ കല്‍ബുര്‍ഗി (77) എന്നിവരെ യഥാക്രമം 2017 സെപ്റ്റംബറിലും 2015 ഓഗസ്റ്റിലും തീവ്ര വലതുപക്ഷ ഹിന്ദുത്വ ഗ്രൂപ്പിലെ അംഗങ്ങള്‍ ''ഹിന്ദു വിരുദ്ധര്‍'' എന്ന് ചിത്രീകരിച്ച് വെടിവച്ചു കൊലപ്പെടുത്തിയിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us