കർണാടകയിലെ ഹുബ്ബള്ളിയിൽ വിവാദ വാട്സ്ആപ്പ് സ്റ്റാറ്റസിനെച്ചൊല്ലിയുള്ള സംഘർഷത്തെത്തുടർന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ചു. വൈറലായ സോഷ്യൽ മീഡിയയിലെ മോർഫ് ചെയ്ത പോസ്റ്റിന്റെ പേരിൽ പ്രതിഷേധക്കാർ പോലീസ് വാഹനങ്ങൾ നശിപ്പിക്കുകയും കല്ലെറിയുകയും ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു. അക്രമത്തിൽ നാല് പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റതായും അവർ പറഞ്ഞു.
അക്രമത്തെത്തുടർന്ന് 40 ഓളം പേരെ കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു. ക്രിമിനൽ നടപടിച്ചട്ടം (സിആർപിസി) സെക്ഷൻ 144 പ്രകാരം ഏപ്രിൽ 20 രാവിലെ 6 വരെ നിരോധന ഉത്തരവുകൾ ഏർപ്പെടുത്തിയതായി ഹുബ്ബള്ളി-ധാർവാദ് സിറ്റി പോലീസ് കമ്മീഷണർ ലഭു റാം പറഞ്ഞു.
അപകീർത്തികരമായി മോർഫ് ചെയ്ത ഫോട്ടോ പോസ്റ്റ് ചെയ്ത അഭിഷേക് ഹിരേമത്തിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നിരവധി പേർ ഓൾഡ് ഹുബ്ബള്ളി പോലീസ് സ്റ്റേഷന് പുറത്ത് തടിച്ചുകൂടി പ്രതിഷേധം നടത്തിയതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. പരാതിയെ തുടർന്ന് പോലീസ് ഹിരേമത്തിനെ ആനന്ദ് നഗറിലെ വസതിയിൽ നിന്ന് അറസ്റ്റ് ചെയ്ത് ഓൾഡ് ഹുബ്ബള്ളി പോലീസ് സ്റ്റേഷനിൽ എത്തിച്ചു.
പ്രതിഷേധക്കാർ പോലീസ് സ്റ്റേഷൻ വളയുകയും പോലീസ് വാഹനങ്ങൾക്ക് കേടുപാടുകൾ വരുത്തുകയും അക്രമത്തിൽ ഒരു ഇൻസ്പെക്ടർ ഉൾപ്പെടെ നാല് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തു. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് കണ്ണീർ വാതകം പ്രയോഗിക്കുകയും ആകാശത്തേക്ക് വെടിയുതിർക്കുകയും ചെയ്തു.
“ഒരു വാട്ട്സ്ആപ്പ് സ്റ്റാറ്റസ് പോസ്റ്റിന്റെ പേരിലാണ് പോലീസ് നടപടിയെടുത്തത്. എന്നാൽ, പഴയ ഹുബ്ബള്ളിയിൽ അക്രമം നടന്നിട്ടുണ്ട്. ആരെങ്കിലും നിയമം കൈയിലെടുത്താൽ പോലീസ് കർശന നടപടി സ്വീകരിക്കും. ഈ സംഭവത്തെ രാഷ്ട്രീയ വീക്ഷണകോണിൽ നിന്നല്ല, ക്രമസമാധാനത്തിന്റെ വീക്ഷണ കോണിൽ നിന്ന് നോക്കണം,” കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു.
ഇതുപോലുള്ള സംഭവങ്ങൾ നഗരത്തിലെ സമാധാനവും ഐക്യവും സംബന്ധിച്ച് ആശങ്ക ഉയർത്തുന്നതായി ജെഡി(എസ്) നേതാവും മുൻ മുഖ്യമന്ത്രിയുമായ എച്ച്ഡി കുമാരസ്വാമി പറഞ്ഞു. “സാമൂഹിക മാധ്യമങ്ങൾ അക്രമം പടർത്താനുള്ള ഇടമായി മാറിയിരിക്കുന്നു, പോലീസ് അത് തിരിച്ചറിയേണ്ടതുണ്ട്. തൊഴിലില്ലായ്മ, സാധനങ്ങളുടെ വിലക്കയറ്റം, പണപ്പെരുപ്പം എന്നിവയിൽ ഈ സോഷ്യൽ മീഡിയ പോരാളികളുടെ മൗനം അപകടകരമാണ്, ”അദ്ദേഹം പറഞ്ഞു.