ബെംഗളൂരു: ദക്ഷിണാഫ്രിക്കയിൽനിന്ന് ബെംഗളുരു വിമാനത്താവളത്തിൽ എത്തിയതിനെത്തുടർന്ന് കോവിഡ് സ്ഥിരീകരിച്ച രണ്ടു പൗരന്മാരിൽ ഒരാൾക്കു ബാധിച്ചത് ഡെൽറ്റയിൽനിന്നു വ്യത്യസ്തമായ വകഭേദമെന്നു കർണാടക ആരോഗ്യമന്ത്രി ഡോ കെ സുധാകർ. ഇരുവർക്കും ബാധിച്ചത് ഡെൽറ്റ വകഭേദമാണെന്നാണ് നേരത്തെ പറഞ്ഞിരുന്നത്.
വിദേശ പൗരനിൽ കണ്ടെത്തിയ വകഭേദം സംബന്ധിച്ച് കർണാടക സർക്കാർ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചി (ഐസിഎംആർ) നോടും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തോടും വ്യക്തത തേടിയിട്ടുണ്ട്.
“ഒമിക്രോൺ വകഭേദം സ്ഥിരീകരിക്കുന്നത് സംബന്ധിച്ച് ഞാൻ അഭിപ്രായം പറയുന്നില്ല. ഐസിഎംആറുമായും കേന്ദ്ര ആരോഗ്യ മന്ത്രാലയവുമായും ചർച്ച നടത്തുകയാണ്. ഏകദേശം 63 വയസുള്ള ഒരാൾക്ക് ഡെൽറ്റയിൽനിന്ന് വ്യത്യസ്തമായ വകഭേദം ബാധിച്ചിട്ടുണ്ട്. ഐസിഎംആറുമായി കൂടിയാലോചിച്ചിട്ടുണ്ട്. ഇന്ന് വൈകുന്നേരത്തോടെ ഞങ്ങൾക്ക് വ്യക്തത ലഭിക്കണം,” മന്ത്രി പറഞ്ഞു.
Also Read: ഒമിക്രോണ്‍: ‘റിസ്‌ക്’ രാജ്യങ്ങളില്‍നിന്നുള്ളവർക്ക് പരിശോധന, ഏഴു ദിവസത്തെ ക്വാറന്റൈന്‍
ഇരു യാത്രക്കാർക്കും ഡെൽറ്റ വകഭേദമാണ് ബാധിച്ചതെന്നും ദക്ഷിണാഫ്രിക്കയിൽ റിപ്പോർട്ട് ചെയ്ത പുതിയ ഒമിക്‌റോൺ അല്ലെന്നും ബെംഗളൂരു ജില്ലാ അധികൃതർ വെള്ളിയാഴ്ച പറഞ്ഞിരുന്നു.
ദക്ഷിണാഫ്രിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ സഹപ്രവർത്തകരുമായും മെഡിക്കൽ വിദഗ്ധരുമായും ഞാൻ സംസാരിച്ചിട്ടുണ്ടെന്നും സുധാകർ കൂട്ടിച്ചേർത്തു. “ഇത് അതിവേഗം പടരുന്നുവെന്നും എന്നാൽ ഡെൽറ്റ വകഭേദത്തെപ്പോലെ വൈറൽ ശേഷിയുള്ളതല്ലെന്നും രോഗത്തിന്റെ തീവ്രത കുറവാണെന്നും പുതിയ വകഭേദം ബാധിച്ച രോഗികളെ ചികിത്സിച്ച ഡോക്ടർമാർ പറയുന്നുവെന്നതാണ് ആശ്വാസകരമായ ഘടകങ്ങളിലൊന്ന്,” സുധാകർ പറഞ്ഞു.
“രോഗ ലക്ഷണങ്ങളിൽ ഓക്കാനം, ഉയർന്ന പൾസ് നിരക്ക് മുതലായവ ഉൾപ്പെടുന്നു, മുമ്പത്തെ വകഭേദങ്ങളിൽനിന്ന് വ്യത്യസ്തമായി, രുചിയും മണവും നഷ്ടപ്പെടുന്നതിന്റെ ലക്ഷണങ്ങൾ പ്രകടമാകില്ല. ക്ഷീണം ഉണ്ടെങ്കിലും ആശുപത്രിയിൽ പ്രവേശിപ്പിക്കലും ഐസിയു ചികിത്സയും കുറവാണ്. കഴിഞ്ഞ 15 ദിവസമായി പുതിയ വകഭേദത്തിലുള്ള അണുബാധയുമായി ബന്ധപ്പെട്ട അനുഭവത്തെക്കുറിച്ച് സുഹൃത്തുക്കളായ ഡോക്ടർമാർ പറയുന്നത് ഇതാണ്, ”ഡോ സുധാകർ പറഞ്ഞു.
കഴിഞ്ഞ 10 മുതൽ 15 ദിവസങ്ങളിലായി കർണാടകയിലെത്തിയ എല്ലാ യാത്രക്കാരെയും കഴിഞ്ഞ രണ്ട് ദിവസമായി നിരീക്ഷിക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
Also Read: ദക്ഷിണാഫ്രിക്കയില്‍നിന്ന് മുംബൈയിലെത്തിയ യാത്രക്കാരന് കോവിഡ്; നിരീക്ഷണത്തില്‍
“പുതിയ വകഭേദത്തെക്കുറിച്ചും അതിന്റെ സവിശേഷതകളെക്കുറിച്ചും പാറ്റേണുകളെക്കുറിച്ചും ഡിസംബർ ഒന്നിനകം ഞങ്ങൾക്ക് ഒരു റിപ്പോർട്ട് ലഭിക്കും. ഏറ്റവും പുതിയ വിവരം അനുസരിച്ച്, ഈ വകഭേദം 12 വ്യത്യസ്ത രാജ്യങ്ങളിൽ സ്ഥിരീകരിച്ചു. ഈ രാജ്യങ്ങളിൽനിന്ന് വന്ന അന്താരാഷ്ട്ര യാത്രക്കാർ ഉണ്ടാകും. അവരെ നിരീക്ഷിക്കേണ്ടതുണ്ട്,” അദ്ദേഹം പറഞ്ഞു.
“സംസ്ഥാന സാങ്കേതിക ഉപദേശക സമിതി സംസ്ഥാന ആരോഗ്യ മന്ത്രാലയവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. വൈറസ് പടരുന്നത് തടയുന്നതിനുള്ള അധിക നടപടികളെക്കുറിച്ച് തീരുമാനിക്കാൻ ചൊവ്വാഴ്ച ചേരുന്ന യോഗത്തിൽ അവർ പങ്കെടുക്കും, ”ഡോ സുധാകർ പറഞ്ഞു.