ബെംഗളൂരു: ബി.ജെ.പി സർക്കാർ വ്യാഴാഴ്ച നിയമസഭാ സമിതിയിൽ ബിൽ അവതരിപ്പിക്കുന്നത് മാറ്റിവച്ചതിനെ തുടർന്ന്, കർണാടകയിലെ കന്നുകാലി കശാപ്പ് നിരോധന നിയമം നടപ്പാക്കുന്നതിൽ കാലതാമസമെടുക്കും. അടുത്ത നിയമസഭാ സമ്മേളനം വരെ നിയമം നടപ്പാക്കാനാകില്ല. കൗൺസിലിൽ ബിജെപിക്ക് ഭൂരിപക്ഷമില്ലാത്തതിനെ തുടർന്നാണ് ബിൽ അവതരണം നീട്ടിവച്ചത്.
കന്നുകാലി കശാപ്പ് നിരോധന ബില്ലിനെതിരെ പ്രതിപക്ഷ പാർട്ടികളായ കോൺഗ്രസും ജെഡിയുവും രംഗത്തെത്തിയിരുന്നു. ബിൽ വ്യാഴാഴ്ച നിയമസഭ കൗൺസിലിന്റെ അജണ്ടയിൽ ലിസ്റ്റുചെയ്തിരുന്നുവെങ്കിലും ശീതകാല സമ്മേളനം മാറ്റിവയ്ക്കുന്നതിന് മുമ്പായി അവസാന നിമിഷം ആമുഖത്തിൽ നിന്ന് മാറ്റുകയായിരുന്നു.
“ബിൽ അവതരിപ്പിക്കാനുള്ള നീക്കം മാറ്റുന്നതിന് ചില സാങ്കേതിക കാരണങ്ങളുണ്ട്. ഇത് ഒരു സ്റ്റാൻഡിംഗ് കമ്മിറ്റിയിലേക്ക് റഫർ ചെയ്യപ്പെടുമെന്നോ അല്ലെങ്കിൽ പരാജയപ്പെടുമെന്നോ ഭയപ്പെടുന്നു. അങ്ങനെ സംഭവിച്ചാൽ നിയമം നടപ്പാക്കുന്നതിന് കാലതാമസമുണ്ടാക്കും. കൂടുതൽ ഉചിതമായ സമയത്ത് കൗൺസിലിൽ അവതരിപ്പിക്കാൻ തീരുമാനിച്ചു,” ബിജെപി വൃത്തങ്ങൾ പറഞ്ഞു.
ഉദ്യോഗസ്ഥർക്ക് വിപുലമായ അധികാരങ്ങൾ നല്‍കുന്ന ബില്ലിലെ വ്യവസ്ഥകൾക്കെതിരെ സാമൂഹിക മാധ്യമങ്ങളിലടക്കം രൂക്ഷ വിമർശനമാണുയരുന്നത്. സംസ്ഥാനത്തിനകത്ത് നിയമം ലംഘിക്കപ്പെട്ടോയെന്ന് സംശയം തോന്നുന്നയിടങ്ങളിലെല്ലാം കയറി പരിശോധന നടത്താനും, വസ്തുവകകൾ പിടിച്ചെടുക്കാനും എസ്ഐ റാങ്ക് മുതലുള്ള ഉദ്യോഗസ്ഥർക്ക് നിയമം അധികാരം നല്‍കുന്നുണ്ട്.
മാത്രമല്ല നിയമം നടപ്പാക്കാനായി ശ്രമിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ യാതൊരുതരത്തിലുള്ള നിയമ നടപടിയും പാടില്ലെന്നും ബില്ലില്‍ വ്യവസ്ഥയുണ്ട്. ഇതും നിയമം ദുരുപയോഗം ചെയ്യപ്പടാന്‍ കാരണമാകുമെന്നാണ് ഉയരുന്ന ആക്ഷേപം.
13 വയസിന് മുകളില്‍ പ്രായമുള്ള പോത്തിനെ കശാപ്പ് ചെയ്യാന്‍ നിയമം അനുവദിക്കുമെങ്കിലും ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥന്‍റെ അനുമതി ആവശ്യമുണ്ട്. ഇത് ചെറുകിട കർഷകർക്കും ഇറച്ചി വില്‍പനക്കാർക്കും വലിയ ബാധ്യതയാകുമെന്നാണ് പരാതി. ബില്ലിനെതിരെ കോടതിയെ സമീപിക്കാനാണ് കോൺഗ്രസിന്റെ തീരുമാനം.