ബെംഗളൂരു: കര്‍ണാടക രാഷ്ട്രീയ പ്രതിസന്ധിയില്‍ നിര്‍ണായക ഇടപെടലുമായി ഗവര്‍ണര്‍ വാജുഭായ് വാല. കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് ഗവര്‍ണര്‍ അന്ത്യശാസനം നല്‍കി. നാളെ ഉച്ചയ്ക്ക് 1.30 ന് മുന്‍പ് വിധാന്‍ സൗധയില്‍ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി ഭൂരിപക്ഷം തെളിയിക്കണമെന്നാണ് ഗവര്‍ണര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് വാജുഭായ് വാല കുമാരസ്വാമിക്ക് കത്തയച്ചിരിക്കുകയാണ്.
Read Also: വിശ്വാസ വോട്ടെടുപ്പ് ഇന്നില്ല; രാത്രി മുഴുവൻ കുത്തിയിരിക്കുമെന്ന് ബിജെപി
അതേസമയം, ബിജെപി എംഎല്‍എമാര്‍ ഇന്ന് രാത്രി നിയമസഭയില്‍ തങ്ങും. പ്രതിഷേധ സൂചകമായാണ് ബിജെപി എംഎല്‍എമാര്‍ സഭയില്‍ തങ്ങുന്നത്. വിശ്വാസ വോട്ടെടുപ്പ് ഇന്ന് നടക്കാത്തതിലും ഗവര്‍ണറുടെ നിര്‍ദേശം സ്പീക്കര്‍ അനുസരിക്കാത്തതിലും പ്രതിഷേധിച്ചാണ് ബിജെപി എംഎല്‍എമാര്‍ വിധാന്‍ സൗധയില്‍ ധര്‍ണ നടത്തുന്നത്. മുന്‍ മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പ അടക്കമുള്ള എംഎല്‍എമാര്‍ സഭയില്‍ തങ്ങുകയാണ്. ബിജെപി എംഎല്‍എ പ്രഭു ചവാന്‍ ബെഡ് ഷീറ്റും തലയിണയും കൊണ്ട് നിയമസഭയില്‍ എത്തിയിട്ടുണ്ട്. എംഎല്‍എയുടെ ചിത്രം എഎന്‍ഐ പങ്കുവച്ചിട്ടുണ്ട്.
Karnataka: BJP MLA Prabhu Chavan arrives at Vidhana Soudha with bed sheet & pillow. BJP legislators are on an over night ‘dharna’ (at Assembly), demanding floor test. #KarnatakaFloorTest pic.twitter.com/GWz2ogxXFQ
— ANI (@ANI) July 18, 2019
കര്‍ണാടകയിലെ രാഷ്ട്രീയ നാടകങ്ങള്‍ക്ക് ഇന്നും അവസാനമായില്ല. വിശ്വാസ വോട്ടെടുപ്പ് നടക്കാതെ നിയമസഭ ഇന്നത്തേക്ക് പിരിയുകയായിരുന്നു. സഭ പിരിഞ്ഞതോടെ പ്രതിഷേധവുമായി ബിജെപി എംഎല്‍എമാര്‍ രംഗത്തെത്തിയിരുന്നു. ഇന്ന് രാത്രി മുഴുവന്‍ വിധാന്‍ സൗധയില്‍ കുത്തിയിരിക്കുമെന്നാണ് ബിജെപി എംഎല്‍എമാര്‍ പറയുന്നത്. വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നും ഗവര്‍ണറുടെ കത്തിന് സ്പീക്കര്‍ മറുപടി നല്‍കണമെന്നുമാണ് ബിജെപിയുടെ ആവശ്യം. നാളെ രാവിലെ 11 ന് നിയമസഭ വീണ്ടും ചേരുമെന്ന് അറിയിച്ച ശേഷമാണ് സ്പീക്കര്‍ ഇന്നത്തേക്ക് സഭ പിരിഞ്ഞതായി അറിയിച്ചത്.
കർണാടകയിൽ വിശ്വാസവോട്ടെടുപ്പ് ഇന്ന് തന്നെ നടത്തണമെന്ന് ഗവർണർ വാജുഭായ് വാല നേരത്തെ സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നു. ബിജെപി നേതാക്കളുടെ ആവശ്യത്തെത്തുടര്‍ന്നാണ് ഗവര്‍ണര്‍ വിഷയത്തില്‍ ഇടപെട്ടത്. ഗവർണറുടെ സന്ദേശം സ്പീക്കർ സഭയിൽ വായിച്ചു. വിശ്വാസപ്രമേയത്തിൽ ഇന്ന് തന്നെ നടപടികൾ പൂർത്തിയാക്കണമെന്നും ഗവർണർ സ്പീക്കർ കെ.ആർ.രമേഷ് കുമാറിനോട് നിർദേശിച്ചു. സഭാനടപടികൾ നിരീക്ഷിക്കാൻ പ്രത്യേക ഉദ്യോഗസ്ഥനെയും അയക്കുകയും ചെയ്തു. എന്നാൽ, കോൺഗ്രസ് ഇതിനെ എതിർത്തു. സ്പീക്കറുടെ അധികാരത്തിൽ ഗവർണർ ഇടപെടുന്നതിനെ കോൺഗ്രസ് വിമർശിക്കുകയായിരുന്നു.
Read Also: ബംഗാളില്‍ 13 ടെലിവിഷന്‍ താരങ്ങള്‍ കൂട്ടത്തോടെ ബിജെപിയില്‍ ചേര്‍ന്നു
ഗവർണറുടെ നിർദേശം സ്പീക്കർ പാലിക്കുന്നില്ല എന്നും ഇത് തെറ്റായ രീതിയാണെന്നും ബിജെപിയും ആരോപിച്ചു. ഇന്ന് തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ബിജെപി ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ, സ്പീക്കർ വഴങ്ങിയില്ല. വിപ്പുമായി ബന്ധപ്പെട്ട വിഷയത്തിൽ സ്പീക്കർ നിയമോപദേശം തേടിയിരുന്നു. ഗവർണറുടെ നിർദേശം സ്പീക്കർ അംഗീകരിക്കാതായതോടെ ബിജെപി പ്രതിഷേധം ആരംഭിച്ചു. ഇന്ന് രാത്രി മുഴുവൻ പ്രതിഷേധ സൂചകമായി ധർണ നടത്തുമെന്ന് ബിജെപി എംഎൽഎമാർ വ്യക്തമാക്കിയിട്ടുണ്ട്. രാത്രി ഏറെ വെെകിയാണെങ്കിലും വിശ്വാസ വോട്ടെടുപ്പ് നടത്തുക തന്നെ വേണമെന്നാണ് ബിജെപിയുടെ ആവശ്യം.
കര്‍ണാടക വിധാന്‍ സൗധയിലെ ആകെ അംഗബലം 224 ആണ്. കേവല ഭൂരിപക്ഷത്തിന് ആവശ്യമുള്ളത് 113 എംഎല്‍എമാരുടെ പിന്തുണയാണ്. വിമത എംഎല്‍എമാരെ അയോഗ്യരാക്കുകയോ അവരുടെ രാജി സ്വീകരിക്കുകയോ ചെയ്താല്‍ സഖ്യ സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെടും. കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 113 എന്ന നമ്പരിലേക്ക് കുമാരസ്വാമി സര്‍ക്കാരിന് എത്താന്‍ സാധിക്കില്ല. നിലവില്‍ 117 എംഎല്‍എമാരുടെ പിന്തുണയാണ് സര്‍ക്കാരിനുള്ളത്. 15 എംഎല്‍എമാരെ അയോഗ്യരാക്കുകയോ അവരുടെ രാജി സ്വീകരിക്കുകയോ ചെയ്താല്‍ അംഗബലം 102 ലേക്ക് ചുരുങ്ങും. പ്രതിപക്ഷത്തുള്ള ബിജെപിക്കാകട്ടെ 105 എംഎല്‍എമാരുടെ പിന്തുണയുണ്ട്. ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നിലയില്‍ പിന്നീട് ബിജെപിക്കായിരിക്കും സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവസരം ലഭിക്കുക.