ബെംഗളൂരു: കർണാടക തിരഞ്ഞെടുപ്പിൽ കോൺഗ്രസിനു മുൻതൂക്കം നൽകിയുള്ള എക്സിറ്റ് പോൾ പ്രവചനങ്ങൾ തള്ളി മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. സംസ്ഥാനത്ത് വീണ്ടും അധികാരത്തിലെത്താനുള്ള സീറ്റുകൾ ബിജെപി പാർട്ടിക്ക് കിട്ടുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. ”ഓരോ എക്സിറ്റ് പോളുകളും വ്യത്യസ്ത കണക്കുകളാണ് കാണിക്കുന്നത്. പക്ഷേ, സമ്പൂർണ്ണ ഗ്രൗണ്ട് റിപ്പോർട്ട് ബിജെപിക്ക് കേവല ഭൂരിപക്ഷം നൽകുന്നതാണ്. എക്സിറ്റ് പോൾ പ്രവചനങ്ങളെല്ലാം ശരിയാകണമെന്നില്ല. കൃത്യമായ ഫലങ്ങൾക്കായ് മേയ് 13 വരെ കാത്തിരിക്കാം,” ബൊമ്മെ പറഞ്ഞു.
ബിജെപിക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്നതിനാൽ ഇത്തവണ റിസോർട്ട് രാഷ്ട്രീയം ഉണ്ടാകില്ല. ജെഡി (എസ്) കിങ് മേക്കർ ആകേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപി മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ ബി.എസ്.യെഡിയൂരപ്പയും എക്‌സിറ്റ് പോൾ ഫലങ്ങളെ തള്ളിക്കളഞ്ഞു. ഇവിടുത്തെ ജനങ്ങളുടെ പൾസ് എനിക്ക് അറിയാം. ഞങ്ങൾക്ക് 115 ലധികം സീറ്റുകൾ ലഭിക്കും. ഞങ്ങൾ സർക്കാർ രൂപീകരിക്കും. തൂക്കു നിയമസഭ എന്ന ചോദ്യമേ ഉയരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, എക്‌സിറ്റ് പോൾ ഫലങ്ങളിൽ കോൺഗ്രസ് നേതാക്കൾ ആവേശത്തിലാണ്. മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ കോൺഗ്രസ് വിജയത്തിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ജനങ്ങളുടെ പൾസ് തനിക്ക് അറിയാമെന്ന് അദ്ദേഹം പറഞ്ഞു. ”ഞങ്ങൾ 130-150 സീറ്റുകൾ നേടുമെന്ന് തുടക്കം മുതലേ ഞാൻ പറഞ്ഞതാണ്. അത് നേടുമെന്നു തന്നെയാണ് ഞങ്ങളുടെ പ്രതീക്ഷ. ഇത്തവണ എല്ലാ പ്രദേശങ്ങളിലും ഞങ്ങൾ മികച്ച പ്രകടനം കാഴ്ചവച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 13 തീരദേശ ജില്ലകളിൽ ഒരു സീറ്റിൽ മാത്രമാണ് ഞങ്ങൾക്ക് ജയിക്കാനായത്. പക്ഷേ, ഇത്തവണ കൂടുതൽ സീറ്റുകൾ കിട്ടും,” അദ്ദേഹം പറഞ്ഞു.
ബജരംഗ് ദൾ തർക്കം വോട്ടർമാരെ സ്വാധീനിച്ചില്ലേ എന്ന ചോദ്യത്തിന്, ഇതൊരു തിരഞ്ഞെടുപ്പ് വിഷയമല്ലെന്ന് സിദ്ധരാമയ്യ പറഞ്ഞു. ”വർഗീയ കലാപവും വർഗീയ രാഷ്ട്രീയവും പ്രോത്സാഹിപ്പിക്കുന്നവരെ കർശനമായി നേരിടുമെന്ന് ഞങ്ങളുടെ പ്രകടന പത്രികയിൽ പറഞ്ഞിരുന്നു. ഞങ്ങൾ ആരെയും പേരെടുത്ത് പറഞ്ഞിട്ടില്ല. അത് ഹിന്ദു അല്ലെങ്കിൽ മുസ്‌ലിം അനുകൂല സംഘടനകളായിരിക്കാം.”
എക്സിറ്റ് പോൾ ഫലങ്ങളിൽ താൻ വിശ്വസിക്കുന്നില്ലെന്ന് കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ.ശിവകുമാർ പറഞ്ഞു. താഴേത്തട്ടിൽനിന്നുള്ള റിപ്പോർട്ട് എനിക്ക് ലഭിച്ചിട്ടുണ്ട്. ഞങ്ങൾ 141 സീറ്റുകളിൽ വിജയിക്കും. ഇത്തവണ തൂക്കു നിയമസഭയെയോ കൂട്ടുകക്ഷി സർക്കാരിനെയോ കുറിച്ചുള്ള ചോദ്യമൊന്നും ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
ജെഡി (എസ്) നേതാവ് എച്ച്.ഡി.കുമാരസ്വാമി തന്റെ പാർട്ടി വെറും 25 സീറ്റിൽ ഒതുങ്ങുമെന്ന് സമ്മതിച്ചു. സാമ്പത്തിക പ്രതിസന്ധിയെയാണ് അദ്ദേഹം കുറ്റപ്പെടുത്തിയത്. ”ചില മണ്ഡലങ്ങളിൽ പാർട്ടി നല്ല ഫണ്ട് നൽകിയെങ്കിലും വിജയിക്കാവുന്ന ചില സീറ്റുകളിൽ ഞങ്ങൾ ഫണ്ട് നൽകിയില്ല, അത് തിരഞ്ഞെടുപ്പിനെ ബാധിച്ചു. പ്രതീക്ഷിച്ച പോലെ അവർക്ക് പിന്തുണ നൽകാൻ സാധിച്ചില്ലെന്നത് എന്റെ തെറ്റാണ്,” അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് സംസ്ഥാനത്തെന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ വ്യക്തമാക്കുന്നത്. 2018 തിരഞ്ഞെടുപ്പിന് സമാനമായി ഒരു പാര്‍ട്ടിയും കേവല ഭൂരിപക്ഷം മറികടക്കില്ലെന്നും എക്സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നു. തുടര്‍ച്ചയായ രണ്ടാം വട്ടവും ജെഡിഎസ് സര്‍ക്കാര്‍ രൂപികരണത്തില്‍ നിര്‍ണായക പങ്കുവഹിക്കും.
5.21കോടി വോട്ടര്‍മാരാണ് കര്‍ണാടകയിലുള്ളത്. സംസ്ഥാനത്ത് 9.17 ലക്ഷം പുതിയ വോട്ടര്‍മാരാണുള്ളത്. മേയ് 13ന് ആണ് വോട്ടെണ്ണല്‍.