/indian-express-malayalam/media/media_files/uploads/2023/07/Karnataka-A.jpg)
Photo: Screengrab
ബെംഗളൂരു: കര്‍ണാടക നിയമസഭയില്‍ പാസാക്കിയ ബില്ലുകള്‍ ഡെപ്യൂട്ടി സ്പീക്കര്‍ രുദ്രപ്പ ലമാനിക്ക് നേരെ കീറി എറിഞ്ഞ് ബിജെപി എംഎല്‍എമാര്‍. സംഭവത്തിന് പിന്നാലെ 10 ബിജെപി എംഎല്‍എമാരെ സസ്പെന്‍ഡ് ചെയ്തു.
ഡോ. സി എൻ അശ്വത് നാരായൺ, വി സുനിൽ കുമാർ, ആർ അശോക്, ആരാഗ ജ്ഞാനേന്ദ്ര, വേദവ്യാസ് കാമത്ത്, യശ്പാൽ സുവർണ, അരവിന്ദ് ബെല്ലാഡ്, ദേവരാജ് മുനിരാജ്, ഉമാനാഥ് കൊട്ടിയൻ, ഭരത് ഷെട്ടി എന്നിവരാണ് സസ്പെന്‍ഡ് ചെയ്യപ്പെട്ട എംഎല്‍എമാര്‍.
കഴിഞ്ഞ രണ്ട് ദിവസമായി ബെംഗളൂരുവിൽ നടന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ വിവിധ നേതാക്കളെ സ്വാഗതം ചെയ്യാൻ സംസ്ഥാന സർക്കാർ ഐഎഎസ് ഉദ്യോഗസ്ഥരെ നിയോഗിച്ചതിൽ ബിജെപി എംഎല്‍എമാര്‍ സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.
ഈ ബഹളത്തിനിടെയായിരുന്നു സര്‍ക്കാര്‍ അഞ്ച് ബില്ലുകള്‍ പാസാക്കിയത്. ഉച്ചഭക്ഷണത്തിനായി സഭ നിർത്തിവയ്ക്കാതെ ബജറ്റ് ചർച്ച ചെയ്യാൻ സ്പീക്കർ യു ടി ഖാദർ തീരുമാനിക്കുകയും നടപടികൾ നിയന്ത്രിക്കാൻ രുദ്രപ്പ ലമാനിയോട് ആവശ്യപ്പെടുകയും ചെയ്തു. ഇത് ബിജെപി എംഎൽഎമാരെ പ്രകോപിപ്പിക്കുകയും അവർ പ്രതിഷേധം ശക്തമാക്കുകയും ചെയ്തു.
ഇതിന് പിന്നാലെയായിരുന്നു രുദ്രപ്പയ്ക്ക് നേരെ ബില്ലുകള്‍ കീറിയെറിഞ്ഞത്. ദളിത് വിഭാഗത്തില്‍ നിന്ന് വരുന്ന തന്നെ ബിജെപി എംഎല്‍എമാര്‍ ലക്ഷ്യമിടുന്നതായി രുദ്രപ്പ ആരോപിക്കുകയും ചെയ്തു.
ഡെപ്യൂട്ടി സ്പീക്കറോട് മോശമായി പെരുമാറിയതിന് ശേഷവും ബിജെപി എംഎൽഎമാർക്കെതിരെ നടപടിയെടുക്കാത്തതിന് നിയമസഭയിലെ മാർഷലുകളെ കോണ്‍ഗ്രസ് വിമര്‍ശിച്ചു. എന്തുകൊണ്ടാണ് മാർഷൽമാർ ബിജെപി എംഎൽഎമാർക്കെതിരെ നടപടിയെടുക്കാത്തതെന്ന് റവന്യൂ മന്ത്രി കൃഷ്ണ ബൈരെ ഗൗഡയും നഗരവികസന മന്ത്രി ബൈരതി സുരേഷും ചോദ്യമുയര്‍ത്തി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us