ബെംഗളൂരു: കർണാടക നിയമസഭ തിരഞ്ഞെടുപ്പിനു മുന്നോടിയായി കോണ്‍ഗ്രസ് പ്രകടന പത്രിക പുറത്തിറക്കി. മംഗളൂരുവിൽ നടന്ന ചടങ്ങിൽ കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും മുഖ്യമന്ത്രി സിദ്ധരാമയ്യയും ചേർന്നാണ് പ്രകടന പത്രിക പുറത്തിറക്കിയത്. സംസ്ഥാനത്തെ ജനങ്ങളുടെ മന്‍ കി ബാത്താണ് പ്രകടന പത്രികയെന്ന് രാഹുല്‍ പറഞ്ഞു. ആര്‍എസ്എസില്‍ നിന്നുളള ചിലരുടെ തീരുമാനം മാത്രമായിരിക്കും ബിജെപിയുടെ പ്രകടന പത്രികയെന്ന് രാഹുല്‍ കുറ്റപ്പെടുത്തി.
‘പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്ക് തോന്നുന്ന കാര്യമാണ് മൻ കി ബാത്തിലൂടെ സംസാരിക്കുന്നതെങ്കില്‍ കര്‍ണാടകയില്‍ കോണ്‍ഗ്രസിന്‍റെ പ്രകടന പത്രിക കര്‍ണാടക ജനങ്ങളുടെ മൻ കി ബാത്താണ്. അഞ്ച് വര്‍ഷം മുമ്പ് കര്‍ണാടക സര്‍ക്കാര്‍ വാഗ്‌ദാനം ചെയ്തത് നിറവേറ്റിയിട്ടുണ്ട്. അവസാന പത്രികയിലെ 95 ശതമാനം വാഗ്‌ദാനങ്ങളും നിറവേറ്റിയിട്ടുണ്ട്. ഭരണത്തില്‍ വന്നാല്‍ എല്ലാ വാഗ്‌ദാനങ്ങളും പൂര്‍ത്തിയാക്കും’, രാഹുൽ ഗാന്ധി പറഞ്ഞു.
ബിജെപിയുടെ പ്രകടനപത്രികയിൽ നിറഞ്ഞിരിക്കുന്നത് ആര്‍എസ്എസ് അജണ്ടയാണ്. ഇത് ജനങ്ങള്‍ തിരിച്ചറിയുമെന്ന് കരുതുന്നു. ആ പ്രകടന പത്രിക ഖനി രാജാക്കന്മാരുടെയും അഴിമതിക്കാരുടേതുമാണെന്നും രാഹുൽ കുറ്റപ്പെടുത്തി.
അതേസമയം, രാഹുല്‍ ഗാന്ധി സഞ്ചരിച്ച വിമാനം ആകാശത്ത് വച്ച് തകരാറിലായ സംഭവത്തില്‍ കോണ്‍ഗ്രസ് പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ മനഃപൂര്‍വ്വമായ കൃത്രിമം നടന്നെന്നും അന്വേഷണം നടത്തണമെന്നും രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആവശ്യപ്പെട്ടു.
കര്‍ണാടക ഡിജിക്കും ഐജിക്കും രാഹുല്‍ ഗാന്ധിയുടെ സഹായി കൈലാശ് വിദ്യാര്‍ഥി നല്‍കിയ പരാതിയിലാണ് ഇക്കാര്യം പറയുന്നത്. ന്യൂഡല്‍ഹി- ഹൂബ്ലി പ്രത്യേക വിമാനം പറക്കുന്നതിനിടെ ‘തെളിയാത്ത സാങ്കേതിക തകരാര്‍’ ഉണ്ടായെന്നാണ് പരാതി. രാഹുല്‍ ഗാന്ധി അടക്കം നാലുപേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.
വ്യാഴാഴ്ച രാവിലെ 11.30 ഓടെയാണ് സംഭവം നടന്നത്. ഡൽഹിയിൽ നിന്ന് കർണാടകയിലേക്ക് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വന്നതാണ് രാഹുൽ ഗാന്ധി. ഹൂബ്ലിയില്‍ വിമാനം എത്തുന്നതിനു മുന്‍പ് പെട്ടെന്ന് ഇടതുവശത്തേക്ക് ശക്തമായി ചരിഞ്ഞുവെന്ന് പരാതിയില്‍ പറയുന്നു. വലിയ കുലുക്കത്തോടെ ഉന്നതി നഷ്ടപ്പെട്ടെന്നും പരാതിയിലുണ്ട്. ഈ സമയത്ത് അന്തരീക്ഷത്തില്‍ പ്രശ്‌നമൊന്നും ഉണ്ടായിട്ടില്ലെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. സംഭവം വിമാന ജീവനക്കാരും സ്ഥിരീകരിച്ചിട്ടുണ്ട്.