ന്യൂഡൽഹി: കാര്‍ഗില്‍ യുദ്ധവിജയത്തിന് ഇന്നേക്ക് 21 വയസ്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ വിപുലമായ ആഘോഷപരിപാടികളൊന്നും ഇല്ല. കാർഗിലിൽ ഇന്ത്യൻ സൈന്യം നേടിയ വിജയത്തിന്റെ ഭാഗമായാണ് രാജ്യം കാർഗിൽ ദിനം ആചരിക്കുന്നത്.
1999 മേയ് എട്ടു മുതല്‍ ജൂലൈ 26 വരെയായിരുന്നു കാര്‍ഗില്‍ യുദ്ധം. 1999 മേയ് മാസത്തിലാണ് ഇന്ത്യയുടെ അധീനതയിലുള്ള ടൈഗർ കുന്നുകളിലേക്ക് പാക് സൈന്യവും ഭീകരരും നുഴഞ്ഞു കയറിയത്. ആട്ടിടയന്മാരാണ് പാക് സൈന്യത്തെ ഈ ഭാഗത്ത് കണ്ടതായുളള വിവരം ഇന്ത്യൻ സൈന്യത്തെ അറിയിച്ചത്. അതിശൈത്യത്തെ തുടർന്ന് പലഭാഗത്തുനിന്നും സൈനികരെ ഇന്ത്യ പിൻവലിച്ച തക്കം നോക്കിയായിരുന്നു പാക് സൈന്യം ഇന്ത്യൻ പ്രദേശത്തേക്ക് നുഴഞ്ഞു കയറിയത്.
Read Also: അച്ഛന് പോസിറ്റീവ്, എനിക്ക് രോഗലക്ഷണങ്ങൾ; ആയുർവേദം തുണയായെന്ന് വിശാൽ
പാക് സൈന്യത്തെയും ഭീകരരെയും തുരത്താനായി ഇന്ത്യൻ സൈന്യം ‘ഓപ്പറേഷൻ വിജയ്’ ആരംഭിച്ചു. മൂന്നു മാസത്തോളം ഓപ്പറേഷൻ നീണ്ടുനിന്നു. പാക്കിസ്ഥാൻ സൈന്യത്തെയും നുഴഞ്ഞു കയറ്റക്കാരെയും ഇന്ത്യൻ അതിർത്തിയിൽ നിന്നും സൈന്യം പൂർണമായി തുരത്തി. 1999 ജൂലൈ 14 ന് ‘ഓപ്പറേഷൻ വിജയ്’ വിജയകരമെന്ന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന എ.ബി.വാജ്‌പേയ് പ്രഖ്യാപിച്ചു. ജൂലൈ 26 ന് കാർഗിൽ യുദ്ധം അവസാനിച്ചതായി ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായി. 527 ജവാന്മാർ കാര്‍ഗിലില്‍ വീരചരമം പ്രഖ്യാപിച്ചു. കാർഗിലിൽ ഇന്ത്യ വിജയക്കൊടി നാട്ടിയതിന്റെ ഓർമ പുതുക്കലാണ് കാർഗിൽ ദിനം.
1,300 ലേറെ പേര്‍ക്ക് പരുക്കേറ്റു. നിരവധി സിവിലിയന്‍മാര്‍ക്കും ജീവന്‍ നഷ്ടമായി. ഒടുവില്‍ 1999 ജൂലൈ 26 ന് നുഴഞ്ഞുകയറ്റക്കാരെ എല്ലാം നിയന്ത്രണരേഖയ്ക്ക് അപ്പുറത്തേക്ക് തുരുത്തി കാര്‍ഗില്‍ മലനിരകള്‍ ഇന്ത്യന്‍ സൈന്യം തിരികെ പിടിച്ചു. വാജ്‌പേയുടെ ഭരണകാലയളവിൽ ഏറ്റവും അഭിമാനകരമായ നേട്ടമായാണ് കാർഗിൽ യുദ്ധവിജയത്തെ വിലയിരുത്തുന്നത്.