/indian-express-malayalam/media/media_files/uploads/2020/01/Kapil-Sibal.jpg)
ന്യൂഡൽഹി: ജനം കോൺഗ്രസിനെ ഒരു ബദലായി കണക്കാക്കുന്നില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ. ബിഹാർ നിയമ സഭ തിരഞ്ഞെടുപ്പിലും മറ്റ് ഉപതിരഞ്ഞെടുപ്പിലും കോൺഗ്രസിനേറ്റ കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ എക്‌സ്‌പ്രസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
"ബിഹാറിൽ മാത്രമല്ല, രാജ്യത്ത് ഉപതിരഞ്ഞെടുപ്പ് നടന്ന ഒരിടത്തും ജനങ്ങൾ കോൺഗ്രസിനെ ഫലപ്രദമായ ഒരു ബദലായി കണക്കാക്കുന്നില്ല. ഇത് ഒരു നിഗമനമാണ്. എല്ലാത്തിനുമുപരി, ബിഹാറിലെ ബദൽ ആർജെഡിയായിരുന്നു. ഗുജറാത്തിലെ എല്ലാ ഉപതിരഞ്ഞെടുപ്പുകളിലും ഞങ്ങൾ പരാജയപ്പെട്ടു. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഞങ്ങൾ അവിടെ ഒരു സീറ്റ് പോലും നേടിയിട്ടില്ല. ഉത്തർപ്രദേശിലെ ചില നിയോജകമണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക് ലഭിച്ച വോട്ടുകൾ രണ്ട് ശതമാനത്തിൽ താഴെയാണ്. ഗുജറാത്തിലെ ഞങ്ങളുടെ മൂന്ന് സ്ഥാനാർത്ഥികൾക്ക് കെട്ടിവച്ച പൈസ പോലും നഷ്‌ടപ്പെട്ടു. അതിനാൽ കാര്യങ്ങൾ സുഖകരമല്ല എന്ന വ്യക്തമായ സൂചനയാണിത്. കോൺഗ്രസ് പ്രവർത്തക സമിതിയുടെ ഭാഗമായ എന്റെ ഒരു സഹപ്രവർത്തകൻ കഴിഞ്ഞ ദിവസം ഒരു പ്രസ്താവന നടത്തി, ‘കോൺഗ്രസ് ആത്മപരിശോധന നടത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,’ എന്ന്," കപിൽ സിബൽ പറഞ്ഞു.
Read More: ബിഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
ബിഹാറിൽ മഹാസഖ്യത്തിന്റെ ഭാഗമായി മത്സരിച്ച കോൺഗ്രസ് വലിയ പരാജയമായിരുന്നു. ആർജെഡി മികച്ച മുന്നേറ്റം കാഴ്ചവെച്ച് ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും 70 സീറ്റിൽ മത്സരിച്ച കോൺഗ്രസ് കാര്യമായ സീറ്റുകൾ നേടാതെ പോയതാണ് മഹാസഖ്യത്തിന് തിരിച്ചടിയായത്.
"ആറുവർഷമായി കോൺഗ്രസ് ആത്മപരിശോധന നടത്തിയിട്ടില്ലെങ്കിൽ ഇപ്പോൾ ആത്മപരിശോധനയ്ക്ക് നമുക്ക് എന്ത് പ്രതീക്ഷയുണ്ട്? കോൺഗ്രസിന്റെ കുഴപ്പം എന്താണെന്ന് നമുക്കറിയാം. സംഘടനാപരമായി, എന്താണ് തെറ്റെന്ന് ഞങ്ങൾക്കറിയാം. നമ്മുടെ പക്കൽ എല്ലാ ഉത്തരങ്ങളും ഉണ്ടെന്ന് ഞാൻ കരുതുന്നു. എല്ലാ ഉത്തരങ്ങളും കോൺഗ്രസ് പാർട്ടിക്ക് തന്നെ അറിയാം. എന്നാൽ ആ ഉത്തരങ്ങൾ തിരിച്ചറിയാൻ അവർ തയ്യാറല്ല. അവർ ആ ഉത്തരങ്ങൾ തിരിച്ചറിഞ്ഞില്ലെങ്കിൽ, ഇത് തുടരും. അതാണ് കോൺഗ്രസിന്റെ സ്ഥിതിഗതികൾ, അതാണ് ഞങ്ങൾക്ക് ആശങ്ക," കപിൽ സിബൽ പറഞ്ഞു.
കോൺഗ്രസ് നേതൃത്വത്തിന് പ്രശ്നങൾ അറിയാമെങ്കിലും അത് പരിഹരിക്കുന്നതിൽ വിമുഖതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
"സിഡബ്ല്യുസി നാമനിർദ്ദേശം ചെയ്യപ്പെട്ട സ്ഥാപനമായതിനാൽ ഒരു വിമുഖതയുണ്ട്. സിഡബ്ല്യുസിയുടെ ഭരണഘടനയിൽ പോലും ജനാധിപത്യ പ്രക്രിയകൾ സ്വീകരിക്കുകയും അംഗീകരിക്കുകയും വേണം, അത് കോൺഗ്രസിന്റെ ഭരണഘടനയിലെ വ്യവസ്ഥകളിൽ തന്നെ പ്രതിഫലിക്കുന്നു. നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗങ്ങൾ പാർട്ടിയെ ചോദ്യം ചെയ്യുമെന്നും ഒന്നിനു പുറകെ ഒന്നായുള്ള തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് നിരന്തരം പരാജയപ്പെടുന്നതിന്റെ കാരണങ്ങളെക്കുറിച്ച് ആശങ്ക ഉന്നയിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കാനാകില്ല," അദ്ദേഹം വ്യക്തമാക്കി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.