ഔറംഗാബാദ്: ബിജെപിക്കെതിരായ ആക്രമണം തുടർന്ന് സിപിഐ നേതാവും ജെഎൻയു മുൻ വിദ്യാർഥി യൂണിയൻ പ്രസിഡന്റുമായ കനയ്യ കുമാർ. മതത്തെ സംരക്ഷിക്കാനല്ല, മറിച്ച് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും നല്ല സ്കൂളുകളും ആശുപത്രികളും പണിയാനുമാണ് ജനങ്ങൾ സർക്കാരിനെ തിരഞ്ഞെടുത്തതെന്ന് കനയ്യ പറഞ്ഞു. ഫെബ്രുവരി രണ്ടിന് പാട്നയിലെ ഗാന്ധി മൈതാനത്ത് സമാപിക്കുന്ന “ജൻ ഗൺ മൻ” യാത്രയുടെ 12-ാം ദിവസം ബീഹാറിലെ ഔറംഗബാദിലെ റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു കനയ്യ കുമാർ.
“പൗരത്വ ഭേദഗതി നിയമം സിഎഎ എൻആർസിയെ വെള്ളപൂശുക മാത്രമാണ് ചെയ്യുന്നത്. സുപ്രീം കോടതിയുടെ അയോധ്യ വിധിയ്ക്കും കശ്മീരിലെ ആർട്ടിക്കിൽ 370 റദ്ദാക്കലിനും ശേഷം, ബിജെപിക്ക് ഒരു പുതിയ പ്രശ്നം ആവശ്യമാണ്. സിഎഎ, എൻപിആർ എന്നിവയുമായുള്ള പുതിയ ധ്രുവീകരണത്തിനും എൻആർസിയെ കൊണ്ടുവരാനുള്ള ഒരു രഹസ്യ പദ്ധതിക്കും ഇവർ തുടക്കമിടുകയാണ്. ഗവൺമെന്റിന്റെ വികസന അവകാശവാദൾ പൂർണ്ണമായും തുറന്നുകാട്ടപ്പെടുന്നു… ”
Read More: കൊറോണ വൈറസ്: മരണം 1300 കടന്നു, പുതിയ 14,840 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു
എൻപിആർ, എൻആർസി, സിഎഎയ എന്നിവയ്‌ക്കെതിരെ നൂറിലധികം രാഷ്ട്രീയ, രാഷ്ട്രീയേതര സംഘടനകളെ ഉൾപ്പെടുത്തി ഒരു ജോയിന്റ് ഫോറമാണ് റാലി രൂപീകരിച്ചത്.
സംസ്ഥാനത്തൊട്ടാകെയുള്ള പര്യടനത്തിനിടെ തന്റെ ടീമിന്റെ ഭാഗമായ വാഹനങ്ങൾക്ക് നേരെയുള്ള ആക്രമണത്തെക്കുറിച്ച് താൻ ആശങ്കപ്പെടുന്നില്ലെന്ന് കനയ്യ പറഞ്ഞു. ചില ആളുകൾ മോട്ടോർ ഓയിൽ, മഷി, മുട്ട അല്ലെങ്കിൽ കല്ലുകൾ ഒക്കെ എറിയുന്നു, എന്നാൽ അതിനെക്കാൾ തന്നെ സന്തോഷിപ്പിക്കുന്നത് ഇത്രയേറെ ആളുകൾ താൻ പറയുന്നത് കേൾക്കാൻ എത്തുന്നതാണെന്ന് കനയ്യ വ്യക്തമാക്കി.
പ്രാദേശിക സി.പി.ഐ, സി.പി.ഐ (എം) നേതാക്കൾക്ക് പുറമേ, 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച ഔറംഗബാദിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ ആനന്ദ് ശങ്കറും മുതിർന്ന ഹിന്ദുസ്ഥാനി അവാം മോർച്ച (എസ്) നേതാവ് ഉപേന്ദ്ര പ്രസാദും കനയ്യയുമായി വേദി പങ്കിട്ടു.
“ഭിന്നിപ്പിച്ചു ഭരിക്കുക, ധ്രൂവീകരണമുണ്ടാക്കുക” എന്നിവയാണ് ബിജെപിയുടെ നയമെന്ന് കനയ്യ വിമർശിച്ചു. രാജ്യത്ത് രൂക്ഷമാകുന്ന തൊഴിലില്ലായ്മയെക്കുറിച്ചും ആശുപത്രികളുടെയും സ്കൂളുകളുടെയും പരിതാപകരമായ അവസ്ഥയെക്കുറിച്ചും കനയ്യ സംസാരിച്ചു.
“ഞങ്ങൾ വിദ്യാഭ്യാസ യോഗ്യതകൾ തെളിയിക്കാനുള്ള രേഖകൾ നിങ്ങളെ കാണിക്കും, എന്നാൽ പൗരത്വത്തിന്റെ തെളിവ് ഞങ്ങൾ കാണിക്കില്ല… എന്റെ സഹോദരന്റെ സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് എഴുതിയതിൽ അക്ഷരത്തെറ്റുണ്ട്. ഒരു ദരിദ്രൻ അവരുടെ മാതാപിതാക്കളുടെ രേഖകൾ കാണിക്കുമെന്ന് ഞാൻ എങ്ങനെ പ്രതീക്ഷിക്കും?,” കനയ്യ ചോദിച്ചു.
സിഎഎയുടെയും എൻപിആറിന്റെയും മറവിൽ എൽഐസി വിൽക്കാൻ സർക്കാർ നിശബ്ദമായി ശ്രമിക്കുകയാണെന്ന് അഭിപ്രായപ്പെട്ടു. സർക്കാറിന്റെ ഉടമസ്ഥതയിലുള്ള ബിഎസ്‌എൻഎൽ, എൽഐസി, എയർ ഇന്ത്യ, സർക്കാർ സ്കൂളുകൾ എന്നിവ ആവശ്യമില്ലെങ്കിൽ, ഞങ്ങൾക്ക് എന്തിനാണ് ഒരു സർക്കാന്റ പ്രധാനമന്ത്രിയെ എന്നും കനയ്യ ചോദിച്ചു.