scorecardresearch
Latest News

കനയ്യ കുമാർ കോൺഗ്രസിലേക്ക്?; രാഹുൽ ഗാന്ധിയെ കണ്ടു, ജിഗ്നേഷ് മേവാനിയും എത്തുമെന്ന് സൂചന

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വടക്കൻ ഗുജറാത്തിലെ ബനസ്കന്ത ജില്ലയിലെ വഡ്ഗാം മണ്ഡലത്തിൽ സ്ഥാനാർത്ഥിയെ നിർത്താതെ കോൺഗ്രസ് മേവാനിയെ സഹായിച്ചിരുന്നു

കനയ്യ കുമാർ കോൺഗ്രസിലേക്ക്?; രാഹുൽ ഗാന്ധിയെ കണ്ടു, ജിഗ്നേഷ് മേവാനിയും എത്തുമെന്ന് സൂചന

ന്യൂഡൽഹി: സിപിഐ നേതാവും ജെഎൻയു വിദ്യാർത്ഥി യൂണിയൻ മുൻ പ്രസിഡന്റുമായ കനയ്യ കുമാർ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. രണ്ടു വർഷത്തിനിടയിൽ നിരവധി യുവനേതാക്കൾ കൊഴിഞ്ഞു പോയ കോൺഗ്രസിലേക്കുള്ള അദ്ദേഹത്തിന്റെ വരവിന് കളമൊരുങ്ങുന്നതിന്റെ സൂചനയാണ് കൂടിക്കാഴ്ചയെന്നാണ് വിവരം.

ഗുജറാത്ത് എംഎൽഎയായ ജിഗ്നേഷ് മേവാനിയും കോൺഗ്രസ് നേതൃത്വവുമായി ബന്ധപ്പെടുന്നതായി വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വടക്കൻ ഗുജറാത്തിലെ ബനസ്കന്ത ജില്ലയിലെ വഡ്ഗാം മണ്ഡലത്തിൽ സ്ഥാനാർത്ഥിയെ നിർത്താതെ കോൺഗ്രസ് മേവാനിയെ സഹായിച്ചിരുന്നു.

സിപിഐയിൽ കനയ്യ അസ്വസ്ഥനാണെന്നും ചൊവ്വാഴ്ച അദ്ദേഹം രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയെന്നും കോൺഗ്രസിലേക്ക് പോകുന്നതിനെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തതായാണ് അറിവെന്നും അടുത്ത വൃത്തങ്ങൾ പറഞ്ഞു.

അതേസമയം, കനയ്യ പാർട്ടി വിടുന്നത് സംബന്ധിച്ച് ഊഹാപോഹങ്ങൾ മാത്രമാണ് കേട്ടതെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ പറഞ്ഞു. ഈ മാസം ആദ്യം നടന്ന പാർട്ടിയുടെ ദേശീയ എക്സിക്യൂട്ടീവ് യോഗത്തിൽ കനയ്യ പങ്കെടുക്കുകയും സംസാരിക്കുകയും ചെയ്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അഭ്യൂഹങ്ങളോട് കനയ്യ ഇതുവരെ പ്രതികരിച്ചിട്ടിലെങ്കിലും ബിഹാർ രാഷ്ട്രീയത്തിൽ ഒരു പ്രധാന പങ്ക് വഹിക്കാൻ അദ്ദേഹത്തിന് താൽപര്യമുണ്ടെന്ന് കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ബിഹാറിൽ കോൺഗ്രസ് അത്ര നല്ല സ്ഥിതിയിൽ അല്ല. സഖ്യകക്ഷികളായ ആർജെഡിയും സിപിഐ (എംഎൽ) ആയി താരതമ്യം ചെയ്യുമ്പോൾ കഴിഞ്ഞ വർഷത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രകടനം മോശമായിരുന്നു. മത്സരിച്ച 70 സീറ്റുകളിൽ 19 സീറ്റുകൾ മാത്രമാണ് കോൺഗ്രസിന് വിജയിക്കാനായത്. അതേസമയം, ആർജെഡി മത്സരിച്ച 144 സീറ്റുകളിൽ പകുതിയിലേറെയും സിപിഐ (എംഎൽ) 19 സീറ്റുകളിൽ 12 എണ്ണത്തിലും വിജയിച്ചു.

Also read: നരേന്ദ്ര ദാഭോല്‍ക്കര്‍ വധം: അഞ്ച് പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തി പൂണെ കോടതി

ജ്യോതിരാദിത്യ സിന്ധ്യ, സുസ്മിത ദേവ്, ജിതിൻ പ്രസാദ, പ്രിയങ്ക ചതുർവേദി തുടങ്ങിയവർ കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ പാർട്ടി വിട്ട സാഹചര്യത്തിൽ കനയ്യ കുമാറിന്റെയും ജിഗ്നേഷ് മേവാനിയുടെയും പ്രവേശനം പാർട്ടിക്ക് ഉത്തേജനം നൽകുമെന്ന് വിശ്വസിക്കുന്നതായി കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു.

എന്നാൽ കനയ്യ കുമാറിന്റെ വിവാദപരമായ ഭൂതകാലം കണക്കിലെടുത്ത് അദ്ദേഹം പാർട്ടിക്ക് ഒരു ഭാരമായേക്കുമെന്ന് കരുതുന്ന നേതാക്കളും കോൺഗ്രസിലുണ്ട്. ഈ വർഷം ആദ്യം പട്നയിലെ ഓഫീസിൽ നടന്ന ബഹളത്തിന്റെ പേരിൽ സിപിഐയിൽ നിന്നും കനയ്യ അച്ചടക്ക നടപടി നേരിട്ടിരുന്നു.

വാക്ചാതുര്യത്തിന് പേരുകേട്ട കനയ്യ കോൺഗ്രസിൽ ചേരുകയാണെങ്കിൽ അദ്ദേഹത്തെ ഉത്തർപ്രദേശിലെ പൂർവഞ്ചൽ പ്രദേശത്ത് പാർട്ടിക്ക് പ്രചാരണത്തിന് ഉപയോഗിക്കാനാകും. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായി കൈകോർക്കില്ലെന്ന് എസ്പിയും ബിഎസ്പിയും വ്യക്തമാക്കിയ സാഹചര്യത്തിൽ തിരഞ്ഞെടുപ്പിനെ ഒറ്റയ്ക്ക് നേരിടാൻ തയ്യാറെടുക്കുകയാണ് കോൺഗ്രസ്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Kanhaiya kumar meets rahul gandhi likely to join congress jignesh mevani in touch too