കാബൂൾ: അഫ്ഗാനിസ്ഥാനിലെ തെക്കൻ നഗരമായ കാണ്ഡഹാറിൽ ഷിയാ പള്ളിക്ക് നേർക്കുണ്ടായ ചാവേർ ആക്രമണത്തിൽ 37 പേർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച പ്രാർത്ഥനയുടെ സമയത്തുണ്ടായ ആക്രമണത്തിൽ 70 പേർക്ക് പരുക്കേറ്റതായി ദൃക്സാക്ഷികളും പരിക്കേറ്റവരെ പ്രവേശിപ്പിച്ച ആശുപത്രിയിലെ ഉദ്യോഗസ്ഥരും അറിയിച്ചു. അപകടത്തിൽപ്പെട്ടവരുടെ എണ്ണം ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ പറഞ്ഞു.
വടക്കൻ നഗരമായ കുണ്ടൂസിലെ ഷിയാ പള്ളിയിൽ ഇസ്ലാമിക് സ്റ്റേറ്റ് (ഐസിസ്) നടത്തിയ ചാവേർ ബോംബ് ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടതിനു പിറകെയാണ് ഇപ്പോൾ കാണ്ഡഹാറിലെ ഇമാം ബർഗ പള്ളിക്ക് നേർക്ക് ആക്രമണമുണ്ടായിരിക്കുന്നത്. സ്ഫോടനത്തിന്റെ വിശദാംശങ്ങൾ ശേഖരിച്ചു വരികയാണെന്ന് താലിബാൻ ആഭ്യന്തര മന്ത്രാലയ വക്താവ് ഖാരി സയീദ് ഖോസ്തി പറഞ്ഞു.
സ്ഫോടനസ്ഥലത്തുനിന്നുള്ള മൊബൈൽ ഫോൺ വീഡിയോകളും ചിത്രങ്ങളും മാധ്യമപ്രവർത്തകർ സമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. നിരവധി ആളുകൾ കൊല്ലപ്പെടുകയോ ഗുരുതരമായി പരുക്കേൽക്കുകയോ ചെയ്തെന്ന് ചിത്രങ്ങളും വീഡിയോകളും വ്യക്തമാക്കുന്നു.
Also Read: അഫ്ഗാൻ പള്ളിയിൽ സ്ഫോടനം; നൂറിലേറെ പേര് കൊല്ലപ്പെട്ടതായി താലിബാന് ഉദ്യോഗസ്ഥന്
15 പേർ മരിച്ചതായും പരുക്കേറ്റ 31 പേരെ നഗരത്തിലെ മിർവൈസ് ആശുപത്രിയിൽ എത്തിച്ചതായും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു. പരുക്കേറ്റ കൂടുതൽ പേരുമായി ആംബുലൻസുകൾ ഇനിയും എത്തിച്ചേരുമെന്നാണ് കരുതുന്നതെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.
പ്രദേശത്ത് താലിബാൻ പ്രത്യേക സേനയെത്തി സുരക്ഷാ നടപടികൾ ആരംഭിച്ചിട്ടുണ്ട്. മുറിവേറ്റവർക്കായി രക്തം ദാനം ചെയ്യാൻ പ്രദേശവാസികളോട് താലിബാൻ സേന അഭ്യർത്ഥിച്ചു.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും പെട്ടെന്ന് ഏറ്റെടുത്തിട്ടില്ല. കുണ്ടുസ് ആക്രമണത്തിന് തൊട്ടുപിന്നാലെ വന്ന സ്ഫോടനം അഫ്ഗാനിസ്ഥാനിലെ വർദ്ധിച്ചുവരുന്ന സുരക്ഷാ അനിശ്ചിതത്വത്തിന് അടിവരയിടുന്നു. ഒപ്പം ഭരണാധികാരികളായ താലിബാൻ വർദ്ധിച്ചുവരുന്ന സാമ്പത്തികവും മാനുഷികവുമായ പ്രതിസന്ധികളെ നേരിടുന്നത് ദശലക്ഷക്കണക്കിന് ആളുകളെ പട്ടിണിയിലേക്ക് നയിക്കുന്ന സാഹചര്യവുമുണ്ട്.
ഓഗസ്റ്റിൽ കാബൂളിലെ പാശ്ചാത്യ പിന്തുണയുള്ള സർക്കാരിനെ പരാജയപ്പെടുത്തി താലിബാൻ അധികാരം പിടിച്ചടക്കിയ ശേഷം ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസൻ എന്നറിയപ്പെടുന്ന ഐഎസിന്റെ പ്രാദേശിക ഘടകം രാജ്യത്ത് ആക്രമണങ്ങൾ ശക്തമാക്കിയിരുന്നു.
Also Read: താലിബാനുമായുള്ള ചർച്ചയിൽ പങ്കെടുക്കാൻ ഇന്ത്യ; റഷ്യയുടെ ക്ഷണം സ്വീകരിച്ചു
ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭീഷണി താലിബാൻ ഉദ്യോഗസ്ഥർ ചെറുത്തുനിന്നെങ്കിലും ആവർത്തിച്ചുള്ള ആക്രമണങ്ങൾ നാല് പതിറ്റാണ്ട് നീണ്ട യുദ്ധത്തിന് ശേഷം അഫ്ഗാനിസ്ഥാനിൽ സമാധാനം കൊണ്ടുവന്നു എന്ന അവകാശവാദത്തെ ചോദ്യം ചെയ്യുന്നു.
ഷിയാ ന്യൂനപക്ഷത്തെ വീണ്ടും ലക്ഷ്യമിടുന്നത് സുന്നി രാജ്യത്തിലെ വിവിധ വംശീയ വിഭാഗീയ വിഭാഗങ്ങൾക്കിടയിലെ സംഘർഷങ്ങൾക്ക് കാരണമാകുമെന്നും വിലയിരുത്തപ്പെടുന്നു.