ഭോപ്പാല്‍: സര്‍ക്കാര്‍ സ്കൂളില്‍ 17 പശുക്കളുടെ ജഡം കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്. ഗോമാതാവിനെ സംരക്ഷിക്കാന്‍ സർക്കാർ ബാധ്യസ്ഥരാണെന്ന് കമല്‍നാഥ് പറഞ്ഞു. പശുക്കള്‍ക്കെതിരായ കാര്യങ്ങള്‍ ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ലെന്നും അത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും കമല്‍നാഥ് വ്യക്തമാക്കി.
ദാബ്ര പൊലീസ് സ്റ്റേഷന് പരിധിയിലുള്ള സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് 17 പശുക്കളുടെ ജഡം കണ്ടെത്തിയത്. സ്കൂളിലെ ഒരു ക്ലാസ് റൂമില്‍ സൂക്ഷിച്ച നിലയിലായിരുന്നു ജഡം. സംഭവം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തുമ്പോള്‍ ജെസിബി ഉപയോഗിച്ച് കുഴിയെടുക്കുകയായിരുന്നു. പൊലീസ് എത്തിയതും ജെസിബി ഡ്രൈവര്‍ ഇറങ്ങിയോടിയെന്ന് ദാബ്ര പൊലീസ് സ്റ്റേഷന് ചുമതലയുള്ള യശ്വന്ത് ഗോയല്‍ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടക്കുമെന്നും പ്രതികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.
Read Also: പശുക്കളെക്കാള്‍ പ്രാധാന്യം സ്ത്രീകള്‍ക്ക് വേണം; പതിനെട്ടുകാരിക്ക് പ്രധാനമന്ത്രിയോട് പറയാനുള്ളത്
തിരഞ്ഞെടുപ്പിൽ വിജയിച്ച് അധികാരത്തിലെത്തിയപ്പോൾ തന്നെ കമൽനാഥിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ ഗോ സംരക്ഷണത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തുമെന്ന് വ്യക്തമാക്കിയിരുന്നു. തിരഞ്ഞെടുപ്പിനുള്ള പ്രകടന പത്രികയിലും കോൺഗ്രസ് ഗോ സംരക്ഷത്തിന് പ്രാധാന്യം നൽകിയിരുന്നു.