/indian-express-malayalam/media/media_files/uploads/2023/09/kalpana-kalhasti-nihal-shaji-women-behind-isro-sun-moon-missions-902275.jpeg)
Nigar Shaji is project director of Aditya-L1 mission; Kalpana Kalhasti (right) is associate director of Chandrayaan-3 project
തമിഴ്‌നാട്ടിലെ തിരുനെൽവേലിയിലെ ചെറിയ ഗ്രാമത്തിൽ തന്റെ വയലുകൾ പരിപാലിക്കുന്നതിനെ ചുറ്റിപ്പറ്റിയായിരുന്നു ഷെയ്ഖ് മീരാന്റെ ചെറിയ ജീവിതം. എങ്കിലും, അദ്ദേഹത്തിന് ഒരു വലിയ ആഗ്രഹമുണ്ടായിരുന്നു. തന്റെ നാല് മക്കളും നന്നായി പഠിച്ച് സാമ്പത്തികമായി സ്വതന്ത്രരാകണം എന്ന്. വർഷങ്ങൾ കഴിയുമ്പോൾ അത് സാധിച്ചു എന്ന് മാത്രമല്ല, കുന്നോളം ആഗ്രഹങ്ങളുണ്ടായിരുന്ന ആ അച്ഛന്റെ മക്കളിൽ ഒരാൾ അദ്ദേഹത്തിന്റെ പ്രതീക്ഷകൾക്കപ്പുറത്തേക്ക് പോയി, ആകാശം തൊട്ടു.
സെപ്റ്റംബർ 2 ന്, 59 കാരിയായ അദ്ദേഹത്തിന്റെ മകൾ നിഗർ ഷാജി താൻ ചുക്കാൻ പിടിച്ച ഇന്ത്യയുടെ സൗര്യദൗത്യം ആദിത്യ-എൽ 1ന്റെ വിക്ഷേപണം വിജയരാകരമായി എന്ന് പ്രഖ്യാപിച്ചു കൊണ്ട് ലോകശ്രദ്ധ നേടി.
ഭൂമിയിൽ നിന്ന് 1.5 ദശലക്ഷം കിലോമീറ്റർ സഞ്ചരിക്കുന്ന ബഹിരാകാശ പേടകത്തിന് സൂര്യന്റെ തടസ്സമില്ലാത്ത കാഴ്ച കിട്ടാനായി ഭൂമിയിൽ നിന്നുള്ള ഐഎസ്ആർഒ കേന്ദ്രങ്ങളിലുടനീളമുള്ള നൂറുകണക്കിന് ആളുകളുടെ ശ്രമങ്ങൾ ഏകോപിപ്പിക്കുന്ന ദൗത്യത്തിന്റെ പ്രോജക്ട് ഡയറക്ടറാണ് നിഗർ ഷാജി.
'മുസ്‌ലിം സ്ത്രീകൾ പുറത്തിറങ്ങി വിദ്യാഭ്യാസം നേടുന്നത് അത്ര സാധാരണമല്ലാത്ത ഒരു കാലത്ത്, ഞങ്ങൾ മക്കൾക്ക് നല്ല വിദ്യാഭ്യാസം ലഭിക്കുന്നുണ്ടെന്ന് വാപ്പ ഉറപ്പാക്കി. സ്ത്രീകൾ സാമ്പത്തികമായി സ്വതന്ത്രരായിരിക്കണമെന്ന് അദ്ദേഹം വിശ്വസിച്ചു,' നിഗർ ഷാജി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
ഈ ചിന്തയ്ക്ക് പിന്നിൽ സ്വന്തം വിദ്യാഭ്യാസാം തന്നെയായിരുന്നു - ഗണിതത്തിൽ മാസ്റ്റേഴ്സ് ചെയ്ത ആളാണ് അദ്ദേഹം, നിഗർ ഷാജി പറഞ്ഞു.
താൻ ഒരിക്കലും ഐഎസ്ആർഒയിൽ ചേരാൻ പദ്ധതിയിട്ടിരുന്നില്ലെന്നും ഗണിതത്തോടും ഭൗതികശാസ്ത്രത്തോടുമുള്ള ഇഷ്ടമാണ് അവിടെ എത്തിച്ചത് എന്നും നിഗർ ഷാജി.
'എന്റെ കുടുംബം നിർദ്ദേശിച്ചതു പോലെ ഒരു ഡോക്ടറാകാൻ ഞാനും ആലോചിച്ചു - ഒരു എഞ്ചിനീയർക്ക് ജോലിക്കായി പല നഗരങ്ങളിലേക്ക് പോകണം, ഒരു ഡോക്ടർക്ക് എവിടെയും ജോലി ചെയ്യാം, അവർ പറഞ്ഞു. സത്യത്തിൽ ഞാൻ എന്താണ് ചെയ്യാൻ ആഗ്രഹിക്കുന്നതെന്ന് മനസിലാക്കാൻ ഞാൻ ഒരു വർഷത്തെ ഇടവേള എടുത്തു. ഗണിതവും സയൻസും എനിക്ക് ശരിക്കും ഇഷ്ടമായതിനാൽ എഞ്ചിനീയറിംഗുമായി മുന്നോട്ട് പോകാൻ തന്നെ ഞാൻ തീരുമാനിച്ചു,' അവർ പറഞ്ഞു.
ഇലക്‌ട്രിക്കൽ ആന്റ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് പഠിച്ച നിഗർ ഐഎസ്ആർഒയിൽ ചേരാൻ തീരുമാനിച്ചത് പത്രത്തിൽ ഒരു പരസ്യം വന്നതിനെ തുടർന്നാണ്.
'അങ്ങനെ ഒരു പ്ലാൻ ഉണ്ടായിരുന്നില്ല എങ്കിലും, ബഹിരാകാശ ദൗത്യങ്ങളിൽ പ്രവർത്തിക്കുന്നത് ഞാൻ ഇഷ്ടപ്പെടുന്ന കാര്യമായിരുന്നു,' അവർ ഓർത്തു. സമയമേറെ അപഹരിക്കുന്ന ജോലിക്ക് നിഗർ പോകുമ്പോൾ വീട് നോക്കുന്നത് അമ്മയാണ്.
'ഇത് (ആദിത്യ എൽ 1) എന്നെ ഏറ്റവും കൂടുതൽ ആവേശം കൊള്ളിച്ച ദൗത്യമാണ്. പുതിയതും വെല്ലുവിളി നിറഞ്ഞതുമാണ്. ഞങ്ങൾ ഇതുവരെ സഞ്ചരിച്ചിട്ടില്ലാത്ത ഒരു പാതയിലൂടെ സഞ്ചരികാൻ സാധിക്കും.'
ഇന്ത്യയുടെ സൂര്യചന്ദ്ര ദൗത്യങ്ങളിൽ നിഗർ ഷാജിയ്ക്കൊപ്പം ശ്രദ്ധേയമായ പേരുകളിൽ ഒന്നാണ് യു ആർ റാവു സാറ്റലൈറ്റ് സെന്ററിൽ നിഗറിന്റെ സഹപ്രവർത്തകയായ കല്പന കാൽഹസ്തി. ചന്ദ്രനിൽ സോഫ്റ്റ് ലാൻഡ് ചെയ്യുന്ന നാലാമത്തെ രാജ്യവും ദക്ഷിണധ്രുവത്തിനടുത്ത് ഇറങ്ങിയ ആദ്യ രാജ്യവുമായി ഇന്ത്യയെ മാറ്റിയ ചന്ദ്രയാൻ-3 മിഷന്റെ അസോസിയേറ്റ് പ്രോജക്ട് ഡയറക്ടറാണ് 47 കാരയായ കല്പന.
ഓഗസ്റ്റ് 23 ന് വൈകുന്നേരം, ചാന്ദ്ര ദൗത്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങൾ കാത്തു രാജ്യമെമ്പാടുമുള്ള സ്‌ക്രീനുകൾക്ക് മുന്നിൽ ഇരുന്ന കോടിക്കണക്കിനു ആളുകളുടെ കൂട്ടത്തിൽ ആവേശഭരിതയായ കൽപനയുടെ അമ്മയും ഉണ്ടായിരുന്നു. തന്റെ മകൾ മാസങ്ങളായി ജോലി ചെയ്യുന്ന ചരിത്രപരമായ ദൗത്യത്തിന് സാക്ഷ്യം വഹിച്ചു കൊണ്ട്.
'എന്റെ ജീവിതത്തിലെ ഏറ്റവും വലിയ പിന്തുണയാണ് അമ്മ. ഭൂരിഭാഗം സ്ത്രീകളും ബാങ്കിംഗിലേക്കും അധ്യാപനത്തിലേക്കും പോകുന്ന ഒരു സമയത്ത് ഒരു എഞ്ചിനീയർ ആകാനുള്ള എന്റെ തീരുമാനത്തെ അവർ പിന്തുണച്ചു,' തന്റെ കരിയറിലെ കുടുംബത്തിന്റെ പിന്തുണ വിവരിച്ചു കൊണ്ട് കല്പന പറഞ്ഞു.
കല്പനയെ സംബന്ധിച്ചിടത്തോളം, സോഫ്‌റ്റ്‌വെയർ എഞ്ചിനീയറിംഗ് എന്ന ജനപ്രിയ മേഖല ആകർഷണീയമായ ഒന്നായിരുന്നില്ല. ഐഎസ്ആർഒ ആയിരുന്നു സ്വപ്നം. കോർ എഞ്ചിനീയറിംഗിൽ താൽപ്പര്യമുണ്ടായിരുന്നതിനാൽ, വിവിധ വിഷയങ്ങളിൽ നിന്നുള്ള എഞ്ചിനീയർമാരെയും ശാസ്ത്രജ്ഞരെയും ഏകോപിപ്പിച്ച് എഞ്ചിനീയറിംഗ് അത്ഭുതങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുന്ന ഐഎസ്ആർഓയാണ് താൻ ചേരേണ്ട ഇടം എന്ന് സ്വാഭാവികമായും തോന്നി.
ചന്ദ്രയാൻ-2 ദൗത്യത്തിന്റെയും ഭാഗമായിരുന്നു കൽപന. സോഫ്റ്റ് ലാൻഡിംഗ് എന്ന ലക്ഷ്യം നേടാനാകാത്തതിന്റെ നിരാശയിൽ നിന്ന് അടുത്ത ദൗത്യത്തിന്റെ വിജയം ഉറപ്പാക്കാനുള്ള തന്റെ യാത്രയെ കുറിച്ച് അവർ പറഞ്ഞതിങ്ങനെ.
'ഒരു കാര്യത്തിനായി വളരെയധികം പരിശ്രമിക്കുമ്പോൾ, ലക്ഷ്യത്തിന്റെ അടുത്തെത്തിയിട്ടും ലക്ഷ്യം പൂർണ്ണമായും കൈവരിക്കാനാവാത്തത് അംഗീകരിക്കാൻ പ്രയാസമാണ്… . എന്നാൽ ആ ദൗത്യം നേടിയെടുത്ത ഒരുപാട് കാര്യങ്ങളുണ്ട്. അതിനായി വികസിപ്പിച്ചെടുത്ത നിരവധി സാങ്കേതികവിദ്യകൾ - റഫ് ബ്രേക്കിംഗ് ഘട്ടം കൃത്യമായി നടന്നതുൾപ്പടെ - ചന്ദ്രയാൻ-2ന്റെ വിജയമായി കാണാം.'
ചന്ദ്രയാൻ-2 ക്രാഷ് ലാൻഡിംഗിന് ശേഷം, അതിൽ നിന്ന് ലഭ്യമായ ഡാറ്റ വിശകലനം ചെയ്ത് ദൗത്യം പരാജയപ്പെട്ടതിന്റെ കാരണങ്ങൾ അന്വേഷിക്കാൻ ടീമുകൾ ഉടനടി പ്രവർത്തനം ആരംഭിച്ചിരുന്നു എന്നും അവർ പറഞ്ഞു. പരാജയ വിശകലനം പൂർത്തിയായതോടെ പുതിയ ടീമുകളെ പ്രഖ്യാപിക്കുകയായിരുന്നു.
മിഷന്റെ വിവിധ വശങ്ങളിൽ പ്രവർത്തിക്കുന്ന നിരവധി ടീമുകളുമായി ജോലികൾ ഏകോപിപ്പിക്കുന്നതിനുള്ള ചുമതല പ്രൊജക്ട് ഡയറക്ടർ പി വീരമുത്തുവേലിനൊപ്പം വഹിച്ച ആളാണ് കല്പന. കരുത്തുറ്റ ഒരു ബഹിരാകാശ പേടകം വികസിപ്പിക്കാൻ മാത്രമല്ല, തീർത്തും അപകടകരമായ സാഹചര്യങ്ങളിൽപ്പോലും അത് എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് കാണുന്നതിനും തുടർന്ന് സമഗ്രമായി പരിശോധിക്കാനും ടീമുകൾ അശ്രാന്തമായി പ്രവർത്തിച്ചിരുന്നു എന്നും കൽപന കൂട്ടിച്ചേർത്തു.
ബഹിരാകാശ പേടകം ചന്ദ്രനിൽ 'ഉയർന്നു പൊങ്ങിയത്' സാമ്പിൾ റിട്ടേൺ, ചന്ദ്രനിലേക്കുള്ള മനുഷ്യ ദൗത്യങ്ങൾ എന്നിവയ്ക്കുള്ള തയ്യാറെടുപ്പുകൾക്ക് നാന്ദി കുറിച്ചു. ചന്ദ്രോദയത്തിന്റെ (lunar dawn) തുടക്കത്തിൽ ഉണർത്താമെന്ന പ്രതീക്ഷയിൽ നിദ്രയിലായിരിക്കുകയാണ് ലാൻഡറും റോവറും.
നീണ്ട ഷിഫ്റ്റുകൾ സാധാരണമായിരുന്നു എന്ന് ജോലിയുടെ സ്വഭാവം വിവരിച്ചു കൊണ്ട് കൽപന പറഞ്ഞു.
'ഓൺ-ബോർഡ് ക്യാമറകൾ പരിശോധിക്കുന്നതിന് ചാന്ദ്ര പ്രഭാത സാഹചര്യങ്ങളെ അനുകരിക്കണം. അത് എല്ലാ പരിശോധനകളും അതിരാവിലെ തന്നെ നടത്തേണ്ടതായിട്ടുണ്ടായിരുന്നു. രാത്രി മുഴുവൻ ടീമുകൾ പ്രവർത്തിക്കേണ്ടി വരും എന്നാണു ഇതിനർത്ഥം,' കല്പന കാൽഹസ്തി പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.