ന്യൂഡൽഹി: തന്നെ മഥുര ജയിലിൽ തടവിലിട്ടിരുന്ന സമയത്ത് ശാരീരികമായും മാനസികമായും പീഢനങ്ങൾ ഏൽക്കേണ്ടി വന്നെന്ന് യുഎൻ മനുഷ്യാവകാശ വിദഗ്ധർക്ക് അയച്ച കത്തിൽ ഡോക്ടർ കഫീൽ ഖാൻ.
2019 ഡിസംബറിൽ സിഎഎ വിരുദ്ധ പ്രക്ഷോഭത്തിനിടെ അലിഗഡ് മുസ്ലിം സർവകലാശാലയിൽ പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തിയെന്നാരോപിച്ചാണ് എൻഎസ്എ പ്രകാരം ഖാൻ അറസ്റ്റിലായത്. തുടർന്ന് തന്നെ തടവിൽ പാർപിച്ച മഥുര ജയിലിൽ തനിക്ക് പീഢനമേൽക്കേണ്ടി വന്നതായി കത്തിൽ ഖാൻ പറയുന്നു.
“എന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചു, ദിവസങ്ങളോളം ഭക്ഷണവും വെള്ളവും നിഷേധിച്ചു, പരിധിയിലധികം ആളുകളെ ഉൾക്കൊള്ളുന്നതും തിങ്ങിനിറഞ്ഞതുമായ മഥുര ജയിലിൽ മാസങ്ങളോളം തടവിലാക്കിയപ്പോൾ മനുഷ്യത്വരഹിതമായാണ് പെരുമാറിയത്,” അദ്ദേഹം ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ വിദഗ്ധ സംഘത്തിന് എഴുതിയ കത്തിൽ പറഞ്ഞു.
കേസിൽ ജാമ്യത്തിലിറങ്ങിയ ഡോ. ഖാൻ സെപ്റ്റംബർ 17 നാണ് യുഎൻ മനുഷ്യാവകാശ സംഘത്തിന് കത്തെഴുതിയത്. യുഎൻ മനുഷ്യാവകാശ സംഘത്തിന്റെ ജൂൺ 26 ലെ കത്ത് പരാമർശിച്ചാണ് ഇത്. ജൂണിലെ കത്തിൽ ഖാനെ വിട്ടയക്കണമെന്ന് ഇന്ത്യൻ സർക്കാരിനോട് യുഎൻ ഹ്യൂമൻ റൈറ്റ്സ് ഗ്രൂപ്പ് ആവശ്യപ്പെട്ടിരുന്നു.
Read More: കാർഷിക ബിൽ പ്രതിഷേധം: കെ.കെ രാഗേഷും എളമരം കരീമും അടക്കം എട്ട് എംപിമാര്‍ക്ക് സസ്പെന്ഷന്
യുഎൻ ഹ്യൂമൻ റൈറ്റ്സ് ഗ്രൂപ്പ് യുഎൻ ഉദ്യോഗസ്ഥരല്ല, സ്വതന്ത്ര വിദഗ്ധരാണ് ഉൾപ്പെടുന്നത്.
നേരത്തെ, ജയിലിൽ ആയിരുന്നപ്പോൾ, ഭാര്യ ഷബീസ്ഥാൻ ഖാൻ തന്റെ ഭർത്താവിനെ നിയമവിരുദ്ധമായി തടങ്കലിൽ വച്ചുവെന്ന് ആരോപിച്ച് യുഎൻ മനുഷ്യാവകാശ വിദഗ്ധ സംഘത്തിന് കത്തെഴുതിയിരുന്നു.
Read More: Kafeel Khan writes to UN human rights expert group, alleges torture in Mathura jail