/indian-express-malayalam/media/media_files/uploads/2023/04/abdul-nasar-Madani.jpg)
അബ്ദുള്‍ നാസര്‍ മഅദനി
Malayalam Top News Highlights: പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനി തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം കേരളത്തിലെത്തും. വിമാനത്തിലായിരിക്കും യാത്ര. പിതാവിന്റെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്നാണ് യാത്രയെന്നാണ് ലഭിക്കുന്ന വിവരം. യാത്രക്ക് അനുമതി ലഭിച്ചുകൊണ്ട് ബെംഗളൂരു കമ്മിഷണര്‍ ഓഫിസില്‍ നിന്ന് അറിയിപ്പ് കിട്ടിയതായി മഅദനിയുടെ കുടുംബം അറിയിച്ചു. 12 ദിവസത്തേക്കാണ് അനുമതി.
- 21:33 (IST) 24 Jun 2023മഅദനി കേരളത്തിലേക്ക്; തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം എത്തും
പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനി തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം കേരളത്തിലെത്തും. വിമാനത്തിലായിരിക്കും യാത്ര. പിതാവിന്റെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്നാണ് യാത്രയെന്നാണ് ലഭിക്കുന്ന വിവരം. യാത്രക്ക് അനുമതി ലഭിച്ചുകൊണ്ട് ബെംഗളൂരു കമ്മിഷണര്‍ ഓഫിസില്‍ നിന്ന് അറിയിപ്പ് കിട്ടിയതായി മഅദനിയുടെ കുടുംബം അറിയിച്ചു. 12 ദിവസത്തേക്കാണ് അനുമതി.
- 21:12 (IST) 24 Jun 2023വാഗ്നര്‍ കൂലിപ്പട്ടാളം മോസ്കോയിലേക്ക്; തടയാന്‍ റഷ്യന്‍ സൈന്യവും
പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ കൂലിപ്പട്ടാളമായ വാഗ്നര്‍ ഗ്രൂപ്പ് സൈന്ന്യത്തിനെതിരെ തിരിഞ്ഞതോടെ റഷ്യയില്‍ നാടകീയ സംഭവങ്ങള്‍. തെക്കന്‍ നഗരങ്ങള്‍ കൂലിപ്പട്ടാളം ഒറ്റരാത്രികൊണ്ട് പിടിച്ചടക്കിയതായാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. നിലവില്‍ കൂലിപ്പട്ടാളം റഷ്യയുടെ തലസ്ഥാനമായ മോസ്കൊ ലക്ഷ്യമാക്കി നീങ്ങുകയാണ്.
റഷ്യന്‍ സൈന്യം ആകാശമാര്‍ഗം കൂലപ്പട്ടാളത്തെ നേരിടുന്നതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തന്റെ 23 വര്‍ഷത്തെ ഭരണകാലത്ത് അധികാരം നിലനിര്‍ത്താന്‍ പുടിന്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് നിലവിലെ സാഹചര്യമെന്നാണ് വിലയിരുത്തല്‍. വാഗ്നര്‍ കൂലിപ്പട്ടാളത്തിന്റെ തലവനായ യെവ്‌ജെനി പ്രിഗോസിന്‍ പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു.
- 19:29 (IST) 24 Jun 2023വ്യാജ സര്‍ട്ടിഫിക്കറ്റ് കേസ്: നിഖില്‍ തോമസ് ഏഴ് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍
വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ അറസ്റ്റിലായ മുന്‍ എസ് എഫ് ഐ നേതാവ് നിഖില്‍ തോമസിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഏഴ് ദിവസമാണ് കസ്റ്റഡി കാലാവധി. നിഖിലിന്റെ ജാമ്യാപേക്ഷ ജൂണ്‍ 27-ന് കോടതി പരിഗണിക്കും. ജൂണ്‍ 26-ന് കേസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി നിര്‍ദേശം.
- 18:46 (IST) 24 Jun 2023എംസി റോഡിൽ വാഹനാപകടം
കൊട്ടാരക്കര-അടൂർ റോഡിൽ കെഎസ്ആർടിസി ബസും പാർസൽ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിരവധിപ്പേർക്ക് പരിക്ക്. തിരുവനന്തപുരത്തേക്കുള്ള ഫാസ്റ്റ് പാസഞ്ചറും ലോറിയുമാണ് അപകടത്തിൽപ്പെട്ടത്. ലോറി ഡ്രൈവർക്കും ബസിലുണ്ടായിരുന്ന എട്ട് യാത്രക്കാർക്കുമാണ് പരിക്കേറ്റത്. ലോറി ഡ്രൈവറുടെ പരിക്ക് ഗുരുതരമാണ്.
- 17:43 (IST) 24 Jun 2023കെ.സുധാകരൻ്റെ അറസ്റ്റ്: രാഹുൽഗാന്ധിയുടെ മൗനം കേസിൽ സത്യമുള്ളത് കൊണ്ട്: കെ.സുരേന്ദ്രൻ
തിരുവനന്തപുരം: കെപിസിസി പ്രസിഡൻ്റ് കെ.സുധാകരനെ മോൻസൻ മാവുങ്കൽ കേസിൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിട്ട് 24 മണിക്കൂർ കഴിഞ്ഞിട്ടും രാഹുൽഗാന്ധി പ്രതികരിക്കാത്തത് സുധാകരൻ കുറ്റം ചെയ്തെന്ന് ബോധ്യമായത് കൊണ്ടാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഒരു കെപിസിസി പ്രസിഡൻ്റിൻ്റെ പേരിൽ ഇത്രയും ഗുരുതരമായ കേസ് രജിസ്റ്റർ ചെയ്തിട്ടും കോൺഗ്രസ് ഹൈക്കമാൻഡ് മിണ്ടാത്തത് സിപിഎമ്മുമായുള്ള അവിശുദ്ധസഖ്യത്തിൻ്റെ തെളിവാണെന്നും സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു.
- 16:37 (IST) 24 Jun 2023വ്യാജരേഖക്കേസ്: കെ വിദ്യക്ക് ജാമ്യം, സംസ്ഥാനം വിട്ട് പോകരുതെന്ന് നിര്‍ദേശം
പാലക്കാട്: വ്യാജ പ്രവൃത്തി സര്‍ട്ടിഫിക്കറ്റ് കേസില്‍ അറസ്റ്റിലായ കെ വിദ്യക്ക് ജാമ്യം. മണ്ണാര്‍കാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ രണ്ട് ആള്‍ജാമ്യം നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.
കര്‍ശന ഉപാദികളോടെയാണ് വിദ്യക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഒരു കാരണവശാലും കേരളം വിട്ടുപോകരുതെന്ന് ജാമ്യ ഉത്തരവില്‍ കോടതി വ്യക്തമാക്കുന്നു. പാസ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ കോടതിയില്‍ ഹാജരാക്കാനും നിര്‍ദേശമുണ്ട്.
- 16:19 (IST) 24 Jun 2023ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ സാധ്യത; സംസ്ഥാനത്ത് അഞ്ച് ദിവസം വ്യാപക മഴയുണ്ടായേക്കും
വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വടക്കൻ ഒഡീഷ – പശ്ചിമ ബംഗാൾ തീരത്തിനു സമീപം അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പ്രസ്തുത സാഹചര്യത്തില്‍ അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് വ്യാപകമായി ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ട്.
ജൂൺ 25 മുതൽ 27 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. അടുത്ത മൂന്ന് മണിക്കൂറിൽ കണ്ണൂർ, കോഴിക്കോട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയുണ്ടായേക്കും. മോശം കാലാവസ്ഥ സാധ്യത മുന്‍നിര്‍ത്തി വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
- 15:42 (IST) 24 Jun 2023പകര്‍ച്ചപ്പനി പ്രതിരോധം: സംശയ നിവാരണത്തിനും അടിയന്തര സേവനങ്ങള്‍ക്കും ദിശ കോള്‍ സെന്റര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചപ്പനി പ്രതിരോധത്തിന്റെ ഭാഗമായി കോള്‍ സെന്റര്‍ ആരംഭിച്ചതായി ആരോഗ്യ വകുപ്പുമന്ത്രി വീണാ ജോര്‍ജ്. നിലവിലെ ദിശ കോള്‍ സെന്റര്‍ ശക്തിപ്പെടുത്തിയാണ് എല്ലാ ജില്ലകളില്‍ നിന്നുള്ള ഡോക്ടര്‍മാരുടേയും സേവനങ്ങള്‍ ഉള്‍പ്പെടുത്തി പ്രത്യേക കോള്‍ സെന്റര്‍ പ്രവര്‍ത്തന സജ്ജമാക്കിയത്. ദിശയിലെ കൗണ്‍സിലര്‍മാര്‍, ഡോക്ടര്‍മാര്‍, ഇ സഞ്ജീവനി ഡോക്ടര്‍മാര്‍ എന്നിവരെ കൂടാതെ എല്ലാ ജില്ലകളില്‍ നിന്നും ജില്ലാ സര്‍വയലന്‍സ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ കൂടുതല്‍ ഡോക്ടര്‍മാരുടെ സേവനവും ലഭ്യമാക്കുന്നതാണ്. തിരക്ക് കൂടുന്നതനുസരിച്ച് കൂടുതല്‍ പേരുടെ സേവനം ലഭ്യമാക്കുന്നതാണ്. ആരോഗ്യ സംബന്ധമായ എന്ത് സംശയങ്ങള്‍ക്കും ദിശയില്‍ വിളിക്കാവുന്നതാണ്. ആശുപത്രിയിലെ തിരക്കില്ലാതെ ഡോക്ടര്‍മാരോട് സംസാരിക്കാവുന്നതാണ്. ഈ സേവനം എല്ലാവരും പ്രയോജനപ്പെടുത്തണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.
- 14:32 (IST) 24 Jun 2023വ്യാജസര്‍ട്ടിഫിക്കറ്റ് നല്‍കിയത് വിദേശത്തുള്ള സുഹൃത്തെന്ന് നിഖില്‍
കലിംഗ സര്‍വകലാശാലയുടെ സര്‍ട്ടിഫിക്കറ്റ് തനിക്ക് നല്‍കിയത് വിദേശത്തുള്ള സുഹൃത്താണെന്ന് വ്യാജബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കി എംകോം ബിരുദ പ്രവേശനം നേടിയ കേസിലെ പ്രതി നിഖില്‍ തോമസ്. ഇത് ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റാണെന്നും കേരള സര്‍വകലാശാലയില്‍ സമര്‍പ്പിച്ചാല്‍ പ്രശ്നങ്ങള്‍ ഉണ്ടാകില്ലെന്നും പറഞ്ഞു. അതിനാലാണ് എംകോം പ്രവേശനത്തിന് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചതെന്ന് നിഖില്‍ പൊലീസില്‍ മൊഴി നല്‍കി.
- 13:02 (IST) 24 Jun 2023സുധാകരനെ അറസ്റ്റ് ചെയ്തത് വൈരാഗ്യബുദ്ധി; കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റിനിര്‍ത്തില്ലെന്ന് വി ഡി സതീശന്‍
മോന്‍സണ്‍ മാവുങ്കല്‍ മുഖ്യപ്രതിയായ പുരാവസ്തു തട്ടിപ്പുകേസില്‍ കെ. സുധാകരനെ അറസ്റ്റ് ചെയ്തത് സര്‍ക്കാരിന്റെ പ്രതികാരബുദ്ധിയെന്ന് വി ഡി സതീശന്‍. കേസ് കെട്ടിച്ചമച്ചതാണെന്നും സുധാകരനെ കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റിനിര്‍ത്തില്ലെന്നും പാര്‍ട്ടി അതേപ്പറ്റി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.
സുധാകരനെ അറസ്റ്റ് ചെയ്തതിലൂടെ സര്‍ക്കാരിന്റെ വൈരാഗ്യബുദ്ധിയാണ് വീണ്ടും പ്രകടമായത്. മോന്‍സന്റെ ഡ്രൈവറെമൂന്നുതവണ ചോദ്യംചെയ്തിട്ടും സുധാകരനെതിരെ മൊഴിയില്ലായിരുന്നു. പരാതിക്കാര്‍ പത്തുകോടി നല്‍കിയത് ആരുടെയും സാന്നിധ്യമില്ലാതെയാണ്. പിന്നെന്തിനാണ് 25 ലക്ഷത്തിന് സുധാകരന്റെ ഗ്യാരന്റിയെന്നും സതീശന്‍ ചോദിച്ചു. കോടതിയുടെ സഹായമില്ലായിരുന്നെങ്കില്‍ കെപിസിസി പ്രസിഡന്റ് കള്ളക്കേസില്‍ ജയിലില്‍ അടയ്ക്കപ്പെട്ടേനെയെന്ന് സതീശന്‍ പറഞ്ഞു.Readmore
- 12:15 (IST) 24 Jun 2023പുടിനെതിരെ അട്ടിമറി ഭീഷണി: റഷ്യന്‍ സൈന്യത്തിനെതിരെ തിരിഞ്ഞ് സ്വന്തം കൂലിപട്ടാളം
പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനെതിരെ അട്ടിമറി നടത്താന്‍ സായുധ സംഘടന വാഗ്‌നര്‍ ഗ്രൂപ്പിന്റെ മേധാവി യെവ്‌ജെനി പ്രിഗോസിന്‍ ശ്രമിച്ചുവെന്ന് റഷ്യന്‍ ജനറല്‍മാര്‍ ആരോപിച്ചു. പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ കൂലിപ്പട്ടാളമായി അറിയപ്പെട്ടിരുന്ന വാഗ്‌നര്‍ ഗ്രൂപ്പ് റഷ്യന്‍ നേതൃത്വത്തിനെതിരെ തിരിഞ്ഞത് റഷ്യക്ക് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. സായുധ കലാപം സംഘടിപ്പിച്ചതിന് റഷ്യന്‍ അധികാരികള്‍ പ്രിഗോസിനെതിരെ അന്വേഷണം ആരംഭിച്ചിരുന്നു. യുക്രൈയ്‌നിലെ യുദ്ധത്തെച്ചൊല്ലി പ്രിഗോസിനും റഷ്യന്‍ സൈന്യവും തമ്മിലുള്ള ദീര്‍ഘകാല വൈരം ഇപ്പോള്‍ ഒരു തുറന്ന ഏറ്റുമുട്ടലായി മാറിയിരിക്കുന്നു, 16 മാസം മുമ്പ് യുക്രൈയ്ന്‍ അധിനിവേശം ആരംഭിച്ചതിനുശേഷം പുടിന്റെ അധികാരത്തിന് ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു.Readmore
- 11:01 (IST) 24 Jun 2023പുരാവസ്തു തട്ടിപ്പ് കേസ്: ആവശ്യമെങ്കില്‍ കെപിസിസി അധ്യക്ഷപദവിയില്‍നിന്ന് മാറിനില്‍ക്കുമെന്നും കെ.സുധാകരന്‍
മോന്‍സന്‍ മാവുങ്കല്‍ പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധം ശക്തമായ പശ്ചാത്തലത്തില്‍ പ്രതികരണവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കോടതിയില്‍ പൂര്‍ണവിശ്വാസമുണ്ടെന്നും ആവശ്യമെങ്കില്‍ കെപിസിസി അധ്യക്ഷപദവിയില്‍നിന്ന് മാറിനില്‍ക്കുമെന്നും കെ സുധാകരന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ചര്‍ച്ച നടക്കുന്നുണ്ട്,പാര്‍ട്ടിക്ക് ഹാനികരമായതൊന്നും ചെയ്യില്ല. കേസ് അന്വേഷണത്തെ ഭയമില്ല, നിരപരാധിയെന്ന് ഉത്തമബോധ്യമുണ്ടെന്നും കെ.സുധാകരന്‍ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.