/indian-express-malayalam/media/media_files/uploads/2019/01/madhan-b-lokur.jpg)
ദില്ലി ഹൈക്കോടതി ചീഫ് ജസ്റ്റിസ് രാജേന്ദ്ര മേനോനെയും രാജസ്ഥാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രദീപ് നന്ദ്രജോഗിനെയും സുപ്രീംകോടതി ജഡ്ജിയാക്കാനുള്ള കോളിജിയം തീരുമാനം പരസ്യപ്പെടുത്താത്തതില്‍ അതൃപ്തി അറിയിച്ച് വിരമിച്ച സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് മദന്‍ ബി ലോകുര്‍. താൻ കൂടി അംഗമായിരുന്ന കൊളിജീയത്തിന്റെ തീരുമാനത്തിൽ പിന്നീട് എന്താണ് സംഭവിച്ചതെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാധ്യമ പ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായിയുമൊത്തുള്ള ചോദ്യോത്തര പരിപാടിയിലാണ് ജസ്റ്റിസ് മദന്‍ ബി ലോകുര്‍ അതൃപ്തി വ്യക്തമാക്കിയത്. ഡിസംബർ പത്തിനാണ് രണ്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസ്മാരെ സുപ്രീം കോടതി ജഡ്ജിയായി ഉയർത്താൻ കൊളിജീയം തീരുമാനം എടുത്തത്.
എന്നാൽ ജനുവരി 10ലെ യോഗം കർണാടക ഹൈക്കോടതി ചീഫ‌് ജസ്റ്റിസായിരുന്ന ദിനേശ‌് മഹേശ്വരി, ഡൽഹി ഹൈക്കോടതി ജഡ‌്ജി സഞ‌്ജിവ‌് ഖന്ന എന്നിവരെ സുപ്രീംകോടതിയിലേക്ക‌് ഉയർത്താമെന്നും ശുപാർശ ചെയ‌്തു. ജസ്റ്റിസുമാരായ ദിനേശ‌് മഹേശ്വരിയും സഞ‌്ജിവ‌് ഖന്നയും സുപ്രീംകോടതി ജഡ‌്ജിമാരായി നിയമിക്കപ്പെടുകയും ചെയ്തു. എന്നാൽ ഡിസംബർ 12ന് ചേർന്ന കൊളീജിയം തീരുമാനം ഇതുവരെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചതുമില്ല.
"ദില്ലി ഹൈക്കോടതി ചീഫ് ജസ്റ്റിസ് രാജേന്ദ്ര മേനോനെയും രാജസ്ഥാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രദീപ് നന്ദ്രജോഗിനെയും സുപ്രീംകോടതി ജഡ്ജിയാക്കാനുള്ള തീരുമാനം താനുള്‍പ്പെട്ട കൊളീജിയമാണ് ഡിസംബര്‍ 12ന് എടുത്തത്. അതിനെ കുറിച്ച് വിശദീകരണം തേടേണ്ട കാര്യമില്ല. കൊളീജിയം എടുക്കുന്ന തീരുമാനം വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കുക സാധാരണ നടപടിക്രമം മാത്രമാണ്. അതിവിടെ ഉണ്ടായില്ല എന്നത് നിരാശപ്പെടുത്തുന്നു," ജസ്റ്റിസ് മദന്‍ ബി ലോകുര്‍ പറഞ്ഞു.
ജഡ്ജിമാരുടെ നിയമനസംവിധാനത്തില്‍ പിഴവ് സംഭവിക്കാറുണ്ടെന്ന് പറഞ്ഞ അദ്ദേഹം സ്വജനപക്ഷപാതവും വ്യക്തിതാല്‍പ്പര്യവും കൊളീജിയത്തെ സ്വാധീനിക്കുമെന്ന് കരുതുന്നില്ലെന്നും കൂട്ടിച്ചേർത്തു. ജഡ്ജിമാര്‍ അഴിമതി നടത്തിയാല്‍ അവര്‍ക്കെതിരെ നടപടിയെടുക്കാന്‍ സംവിധാനം ഉണ്ടാകണം. ജഡ്ജിമാര്‍ വിരമിച്ച ശേഷം ഗവര്‍ണര്‍, രാജ്യസഭാ അംഗം പോലുള്ള പദവികളൊന്നും ഏറ്റെടുക്കുന്നത് ശരിയല്ല. താന്‍ അത്തരം പദവികള്‍ ഏറ്റെടുക്കില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.