ന്യൂഡൽഹി: സെപ്റ്റംബർ 28ന് ജെഎൻയു മുൻ വിദ്യാർത്ഥി നേതാവ് കനയ്യ കുമാറിനൊപ്പം കോൺഗ്രസ്സിൽ ചേരുമെന്ന് പ്രഖ്യാപിച്ച് ഗുജറാത്ത് എംഎൽഎയും ദളിത് നേതാവുമായ ജിഗ്നേഷ് മേവാനി.
ബിജെപി ഭരിക്കുന്ന ഗുജറാത്തിൽ അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പുതിയ രാഷ്ട്രീയ നീക്കങ്ങൾ. 2017ൽ കോൺഗ്രസിന്റെ പിന്തുണയോടെ ബനസ്കന്ത ജില്ലയിലെ വഡ്ഗാം മണ്ഡലത്തിൽ നിന്നാണ് നിയമസഭയിൽ എത്തിയത്.
“സെപ്റ്റംബർ 28ന്, ഞാൻ കനയ്യ കുമാറിനൊപ്പം ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേരും,” മേവാനി പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്തു, കോൺഗ്രസിൽ എത്തിയതിനു ശേഷമേ തീരുമാനത്തെക്കുറിച്ച് വിശദമായി സംസാരിക്കാൻ കഴിയൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിലാണ് പാർട്ടിയിൽ ചേരുക. ചടങ്ങിൽ ഗുജറാത്തിലെ കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് ഹാർദിക് പട്ടേലും പങ്കെടുക്കുമെന്ന് മേവാനി പറഞ്ഞു.
“രാജ്യത്തിന്റെ വികസനത്തിനായി പ്രവർത്തിക്കാനും കോൺഗ്രസ് പാർട്ടിയെ ശക്തിപ്പെടുത്താനും (മഹാത്മാ) ഗാന്ധി, സർദാർ (പട്ടേൽ), (ജവഹർലാൽ) നെഹ്‌റു എന്നിവരുടെ ആശയങ്ങൾ ശക്തിപ്പെടുത്താനും തയ്യാറായ എല്ലാ വിപ്ലവകാരികളായ യുവാക്കളെയും ഞങ്ങൾ സ്വാഗതം ചെയ്യുന്നു,” ഹാർദിക് പട്ടേൽ പ്രസ്താവനയിൽ പറഞ്ഞു.
മേവാനിയെ “ഒരു പഴയ സുഹൃത്ത്” എന്ന് വിശേഷിപ്പിച്ച ഹർദിക് പട്ടേൽ, അദ്ദേഹം പാർട്ടിയിൽ എത്തുന്നത് സംസ്ഥാനത്തും ദേശീയ തലത്തിലും പാർട്ടിയെ ഏറെ സഹായിക്കുമെന്ന് പറഞ്ഞു.
Also Read: മാപ്പിള കലാപം ജിഹാദികള്‍ നടത്തിയ ആസൂത്രിത ഹിന്ദു വംശഹത്യയെന്ന് യോഗി ആദിത്യനാഥ്
2017ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രവർത്തകരുടെ പിന്തുണയോടെയാണ് മേവാനി എംഎൽഎ ആയതെന്നും അദ്ദേഹത്തിന്റെ പ്രവേശനം ബിജെപിയുടെ അഴിമതി നയങ്ങൾക്കെതിരായ പോരാട്ടത്തെ ശക്തിപ്പെടുത്തുമെന്നും ഗുജറാത്ത് കോൺഗ്രസിന്റെ മുഖ്യ വക്താവ് മനീഷ് ദോഷി പറഞ്ഞു.
“ബിജെപിയുടെ അഴിമതി നയങ്ങൾക്കെതിരെ പോരാടുന്ന എല്ലാവരെയും കോൺഗ്രസ് പാർട്ടി സ്വാഗതം ചെയ്യുന്നു. ഗുജറാത്തിലെ എല്ലാവർക്കും നീതി ഉറപ്പാക്കുകയും ബിജെപിയുടെ ജനവിരുദ്ധമായ, കർഷകവിരുദ്ധമായ ഓരോ നയത്തിനെതിരെയും പോരാടുകയുമാണ് പാർട്ടി നയം,” ദോഷി പറഞ്ഞു