scorecardresearch
Latest News

‘ചെങ്കൊടി പാറിച്ച് ജെഎന്‍യു’; മുഴുവന്‍ സീറ്റിലും ഇടത് സഖ്യത്തിന് വന്‍ വിജയം

ബാലറ്റ് പെട്ടി തട്ടിപ്പറിയ്ക്കാനും തെരഞ്ഞെടുപ്പ് കമ്മറ്റി ഭാരവാഹികളെ ആക്രമിയ്ക്കാനുമടക്കം രണ്ട് എബിവിപി നേതാക്കള്‍ ശ്രമിച്ചതിനെ തുടര്‍ന്ന് വെള്ളിയാഴ്ച രാത്രി ആരംഭിച്ച വോട്ടെണ്ണല്‍ നിര്‍ത്തിവെക്കുകയായിരുന്നു

‘ചെങ്കൊടി പാറിച്ച് ജെഎന്‍യു’; മുഴുവന്‍ സീറ്റിലും ഇടത് സഖ്യത്തിന് വന്‍ വിജയം

ന്യുഡല്‍ഹി: ജെഎന്‍യു യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ഇടത് സഖ്യത്തിന് വന്‍ വിജയം. മുഴുവന്‍ സീറ്റുകളിലും സംയുക്ത ഇടതു സഖ്യം വ്യക്തമായ ലീഡോടെയാണ് വിജയിച്ചത്. ഏറെ പിന്നിലാണ് എബിവിപിയുടെ വോട്ട് നില. അതേസമയം, എന്‍എസ്‌യുവിന് പ്രതീക്ഷിച്ച വോട്ട് ലഭിച്ചിട്ടില്ല.

2151 വോട്ടുകളുമായി ഇടത് സ്ഖ്യത്തിന്റെ എന്‍ സായി ബാലാജി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 1179 വോട്ടിന്റെ മാര്‍ജിനിലാണ് ബാലാജിയുടെ വിജയം. തൊട്ട് പിന്നിലുള്ള എബിവിപി സ്ഥാനാര്‍ത്ഥിയ്ക്ക് 972 വോട്ട് മാത്രമേ നേടാനായുള്ളൂ. ഒറ്റ പ്രതിനിധിയെയും വിജയിപ്പിക്കാൻ എബിവിപിക്ക് സാധിക്കാതിരുന്നതാണ് തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ആക്കം കൂട്ടിയത്.  ഓരോ വകുപ്പുകളിൽ നിന്നുമുളള പ്രതിനിധികളെ വിജയിപ്പിക്കുന്നതിലും ഇടത് സഖ്യത്തിനായി. ഒരു സീറ്റിൽ മാത്രം ഒരു വോട്ട് ഭൂരിപക്ഷത്തിൽ ഇടത് സ്ഥാനാർത്ഥി എൻഎസ്‌യു സ്ഥാനാർത്ഥിയോട് പരാജയപ്പെട്ടു.

പ്രസിഡന്റിന് പുറമെ വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ജോയന്റ് സെക്രട്ടറി സ്ഥാനത്തേക്കും ഇടത് സഖ്യമാണ് ജയിച്ചത്. ആകെ 5185 വോട്ടുകളാണ് രേഖപ്പെടുത്തിയത്. 67 ശതമാനം പോളിങ്ങാണ് തെരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയത്.

വോട്ടെണ്ണല്‍ സമയത്ത് ജെഎന്‍യുവില്‍ നിന്നുള്ള കാഴ്ച 

വൈസ് പ്രസിഡന്റായി വിജയിച്ച ഇടത് സഖ്യത്തിലെ സരിക ചൗധരി ഡിഎസ്എ പ്രവർത്തകയാണ്. ഇവർക്ക് 2592 വോട്ട് ലഭിച്ചപ്പോൾ തൊട്ടടുത്ത എതിർസ്ഥാനാർത്ഥി എബിവിപിയുടെ ഗീത ശ്രീക്ക് 1013 വോട്ടേ ലഭിച്ചുളളൂ. 1579 വോട്ട് ഭൂരിപക്ഷം നേടിയ സരികയാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചത്.
എസ്എഫ്ഐ പ്രവർത്തകൻ ഐജാജ് അഹമ്മദ് റാതറാണ് ജനറൽ സെക്രട്ടറിയായി വിജയിച്ചത്. ഇദ്ദേഹത്തിന് 2426 വോട്ട് ലഭിച്ചു.. എബിവിപിയുടെ എതിർസ്ഥാനാർത്ഥി ഗണേഷിന് 1235 വോട്ടാണ് ലഭിച്ചത്. ഇടത് സഖ്യത്തിന് 1193 വോട്ട് ഭൂരിപക്ഷം ലഭിച്ചു.
ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് മലയാളിയായ അമുത ജയദീപാണ് വിജയിച്ചത്. ഇവർ എഐഎസ്എഫ് പ്രവർത്തകയും ഇടത് സഖ്യ സ്ഥാനാർത്ഥിയുമാണ്. 2047 വോട്ടാണ് അമുതയ്ക്ക് നേടാനായത്. എബിവിപിയുടെ വെങ്കട് ചൗബിക്ക് 1290 വോട്ട് ലഭിച്ചു. 757 വോട്ട് ഭൂരിപക്ഷത്തിലാണ് അമുതയുടെ വിജയം.

കഴിഞ്ഞ ദിവസം എബിവിപി വോട്ടെണ്ണല്‍ തടസപ്പെടുത്തിയിരുന്നു. ബാലറ്റ് പെട്ടി തട്ടിപ്പറിയ്ക്കാനും തെരഞ്ഞെടുപ്പ് കമ്മറ്റി ഭാരവാഹികളെ ആക്രമിയ്ക്കാനുമടക്കം രണ്ട് എബിവിപി നേതാക്കള്‍ ശ്രമിച്ചതിനെ തുടര്‍ന്ന് വെള്ളിയാഴ്ച രാത്രി ആരംഭിച്ച വോട്ടെണ്ണല്‍ നിര്‍ത്തിവെക്കുകയായിരുന്നു. ഇതേ തുടർന്ന് നീണ്ട 14 മണിക്കൂർ വോട്ടെണ്ണൽ നിർത്തിവച്ചു. ഇന്ന് രാവിലെയാണ് വോട്ടെണ്ണൽ പുനരാരംഭിച്ചത്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Jnu union election vote counting updates

Best of Express