ന്യൂഡൽഹി: ഡൽഹി കലാപക്കേസുമായി ബന്ധപ്പെട്ട് ജെഎൻയു വിദ്യാർത്ഥി നേതാവ് ഉമർ ഖാലിദിനെ ഡൽഹി പൊലീസ് സ്‌പെഷ്യൽ സെൽ അറസ്റ്റ് ചെയ്തു. യുഎപിഎ പ്രകാരമാണ് അറസ്റ് വരും ദിവസങ്ങളിൽ ഇയാൾക്കെതിരെ പോലീസ് കുറ്റപത്രം സമർപ്പിക്കുമെന്നുഡൽഹി ഉദ്യോഗസ്ഥർ പറഞ്ഞു. ഉമർ ഖാലിദിനെ തിങ്കളാഴ്ച ഡൽഹി കോടതിയിൽ ഹാജരാക്കും.
ഉമർ ഖാലിദിനോട് ഞായറാഴ്ച ലോധി കോളനിയിലെ സ്‌പെഷ്യൽ സെൽ ഓഫീസിൽ ഹാജരാവാനും അന്വേഷണത്തോട് സഹകരിക്കാനും ശനിയാഴ്ച ആവശ്യപ്പെട്ടിരുന്നതായി പൊലീസുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ പറഞ്ഞു. ജൂലൈ 31 ന് ഉമർഖാലിദിന്റെ ഫോൺ പിടിച്ചെടുത്തപ്പോൾ അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നുവെന്നും ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ എത്തിയ അദ്ദേഹത്തെ പകൽ ചോദ്യം ചെയ്തിരുന്നതായുമാണ് പൊലീസിൽ നിന്നുള്ള വിവരം. ഞായറാഴ്ച വൈകിട്ടോടെയാണ് അറസ്റ്റ്.
ക്രൈംബ്രാഞ്ചിലെ നർകോട്ടിക് യൂണിറ്റിലെ സബ് ഇൻസ്പെക്ടർ അരവിന്ദ് കുമാറിന് ഒരു ഇൻഫോർമർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മാർച്ച് ആറിന് ഖാലിദിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നതായി പോലീസ് പറഞ്ഞു. ഫെബ്രുവരിയിൽ വടക്കുകിഴക്കൻ ഡൽഹിയിലുണ്ടായ കലാപം ഖാലിദും ഒരു ഡാനിഷ് എന്ന വ്യക്തിയും വിവിധ സംഘടനകളുമായി ബന്ധമുള്ള മറ്റ് രണ്ട് പേരും നടത്തിയതായി ആരോപിക്കപ്പെടുന്ന മുൻകൂട്ടി തീരുമാനിച്ച ഗൂഢാലോചനയുടെ ഭാഗമാണെന്ന് ഇൻഫോർമർ അരവിന്ദ് കുമാറിനോട് പറഞ്ഞതായി എഫ്ഐആറിൽ പറയുന്നു.
ഖാലിദ് രണ്ട് വ്യത്യസ്ത സ്ഥലങ്ങളിൽ പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തിയെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സന്ദർശന വേളയിൽ തെരുവിലിറങ്ങി റോഡുകൾ തടയണമെന്നും പൗരന്മാരോട് അഭ്യർത്ഥിച്ചുവെന്നും ആരോപിക്കപ്പെടുന്നതായും എഫ്ഐആറിൽ പറയുന്നു. ഇന്ത്യയിൽ മത ന്യൂന പക്ഷങ്ങൾ നേരിടുന്ന പീഢനങ്ങളുടെ അവസ്ഥ ലോകത്തെ അറിയിക്കുന്നതിന് ട്രംപിനെ തടയുന്നതിലൂടെ സാധിക്കുമെന്ന് ഖാലിദ് പറഞ്ഞതായും ആരോപിക്കപ്പെടുന്നു.
Read More: പാർലമെന്റിന്റെ വർഷകാല സമ്മേളനം ഇന്ന് മുതൽ; പ്രതിഷേധമുയരും, അസാധാരണ സമ്മേളനം
ഗൂഢാലോചനയുടെ ഭാഗമായി കർദാംപുരി, ജാഫ്രാബാദ്, ചന്ദ് ബാഗ്, ഗോകുൽപുരി, ശിവ് വിഹാർ, സമീപ പ്രദേശങ്ങൾ എന്നിവിടങ്ങളിലെ വീടുകളിൽ വെടിമരുന്ന്, പെട്രോൾ ബോംബ്, ആസിഡ് ബോട്ടിലുകൾ, കല്ലുകൾ എന്നിവ സൂക്ഷിച്ചിട്ടുണ്ടെന്നും കുമാർ എഫ്ഐആറിൽ ആരോപിച്ചു. “അക്രമത്തിൽ പങ്കാളികളാകാൻ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള ആളുകളെ കൂട്ടിച്ചേർക്കുന്നതിനുള്ള ഉത്തരവാദിത്തം കൂട്ടുപ്രതിയായ ഡാനിഷിന് ലഭിച്ചു… ഫെബ്രുവരി 23 ന് ജാഫ്രാബാദ് മെട്രോ സ്റ്റേഷന് താഴെയുള്ള റോഡുകൾ തടയാൻ സ്ത്രീകളെയും കുട്ടികളെയും നിയോഗിച്ചു. അതേ ദിവസം തന്നെ ന്യൂനപക്ഷ സമുദായത്തിലുള്ള കുട്ടികൾ പഠിക്കുന്ന സ്കൂളുകൾ അവരുടെ മുൻകൂട്ടി തീരുമാനിച്ച ഗൂഢാലോചന പ്രകാരം അടച്ചിട്ടു,” എന്നും എഫ്ഐആറിൽ പറയുന്നു.
ഗൂഢാലോചന ആരോപണം സംബന്ധിച്ച് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം പിന്നീട് ഈ കേസിന്റെ അന്വേഷണം ഏറ്റെടുക്കുകയായിരുന്നു.
Read More: ബിജെപിക്ക് ചോദ്യങ്ങളെ ഭയമാണ്; അടിയന്തരാവസ്ഥയെ നേരിട്ടവരാണ് തങ്ങളെന്ന് സീതാറാം യെച്ചൂരി
സസ്‌പെൻഷനിലായ ആം ആദ്മി കൗൺസിലർ താഹിർ ഹുസൈനെതിരെ ദില്ലി പോലീസ് ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രത്തിൽ, കലാപത്തിന് ഒരു മാസം മുമ്പ് ജനുവരി എട്ടിന് ഹുസൈൻ ഉമർ ഖാലിദ്, യുണൈറ്റഡ് എഗെയ്ൻസ്റ്റ് ഹെയ്റ്റിന്റെ ഖാലിദ് സെയ്ഫി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയതെന്നും ആ കൂടിക്കാഴ്ചയിൽ ട്രംപിന്റെ സന്ദർശനത്തോട വലിയ കാര്യത്തിന് / കലാപങ്ങൾക്ക് തയ്യാറാവണമെന്ന് ആവശ്യപ്പെട്ടതായും എഫ്ഐആറിൽ പറയുന്നു.
അതേസമയം ഉമർ ഖാലിദിനെതിരായ ആരോപണങ്ങൾ തീർത്തും തെറ്റാണെന്നും കെട്ടിച്ചമച്ചതാണെന്നും നിയമവിരുദ്ധമായി തയ്യാറാക്കിയതാമെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ ത്രിദീപ് പെയ്സ് ശനിയാഴ്ച ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
Read More: ഡൽഹി കലാപം: ഗൂഢാലോചനയിൽ സീതാറാം യെച്ചൂരിയടക്കമുള്ളവർ പങ്കാളികളെന്ന് പൊലീസിന്റെ കുറ്റപത്രം
രണ്ട് തരത്തിലുള്ള നിയമ പാലനമാണ് നടക്കുന്നതെന്ന് സെപ്റ്റംബർ 4 ന് നടന്ന പത്രസമ്മേളനത്തിൽ ഉമർ ഖാലിദ് പറഞ്ഞിരുന്നു. ഒന്ന് ഭരണകക്ഷിയെ പിന്തുണയ്ക്കുന്നവർക്കുള്ള നിയമപാലനവും മറ്റൊന്ന് “തെളിവുകൾ കെട്ടിച്ചമച്ച്” സാധാരണക്കാർക്കെതിരേ നടത്തുന്ന നിയമപാലനവും എന്നായിരുന്നു ഉമർ ഖാലിദ് പരാമർശിച്ചത്. “കഴിഞ്ഞ ആറുമാസത്തെ ചരിത്രം തിരുത്തിയെഴുതാനും അതിന് ഔദ്യോഗിക മുദ്ര പതിക്കാനുമുള്ള ശ്രമമുണ്ട്,” എന്നും അദ്ദേഹം പറഞ്ഞിരുന്നു.
Read More: Delhi riots case: JNU’s Umar Khalid arrested under UAPA