ന്യൂഡൽഹി: ജെഎന്‍യു വിദ്യാര്‍ത്ഥികളെ ലൈംഗികമായി അധിക്ഷേപിച്ചെന്ന പരാതിയിൽ ആരോപണ വിധേയനായ അധ്യാപകന് ജാമ്യം ലഭിച്ചു. ജീവശാസ്ത്ര വിഭാഗം അധ്യാപകനായ അതുല്‍ ജൊഹ്‍റിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തതിരുന്നത്. അധ്യാപകന്‍ ലൈംഗികമായി അധിക്ഷേപിച്ചതായി ഏഴ് വിദ്യാര്‍ത്ഥികളാണ് പൊലീസിന് മൊഴി നല്‍കിയിരുന്നു. പട്ട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കിയ ഇയാള്‍ക്ക് പിന്നീട് ജാമ്യം ലഭിക്കുകയായിരുന്നു.
ഒമ്പത് വിദ്യാർത്ഥിനികളാണ് അദ്ധ്യാപകൻ ലൈംഗികമായി അപമാനിച്ചെന്ന പരാതിയുമായി രംഗത്തെത്തിയത്. പഠിപ്പിക്കുന്നതിനിടയിൽ വിദ്യാർത്ഥികളുടെ വസ്ത്രധാരണത്തെപ്പറ്റി മോശമായി സംസാരിച്ചെന്നും അപമര്യാദയായി സ്പർശിച്ചെന്നുമാണ് പരാതി.
വിവാദ അധ്യാപകനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ജെഎൻയുവിൽ വിദ്യാർഥികൾ പ്രക്ഷോഭം നടത്തിയിരുന്നു. പ്രതിഷേധത്തെത്തുടർന്നാണ് അധ്യാപകനെ അറസ്റ്റ് ചെയ്തത്. പരാതി നൽകിയ വിദ്യാർഥിനികളുടെ മൊഴി വീഡിയോ റെക്കോഡ് ചെയ്തിട്ടുണ്ട്. ഇയാൾക്കെതിരെ പരാതിയുമായി കൂടുതൽ പെൺകുട്ടികൾ രംഗത്ത് വന്നിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.