ന്യൂഡൽഹി: ജവഹർ ലാൽ നെഹ്‌റു സർവകലാശാലയിലെ ( ജെ എൻ യു) വിദ്യാർത്ഥി യൂണിയൻ മുൻ വൈസ് പ്രസിഡന്റ് ഷെഹ്‌ലാ റാഷിദിന് കാരണം കാണിക്കൽ നോട്ടീസ്. സർവകലാശാലയെ കുറിച്ച് തെറ്റായ വിവരം പ്രചരിപ്പിച്ചുവെന്ന് ആരോപിച്ചാണ് നോട്ടീസ്.
ജെ എൻ യു വിലെ ഇന്രർനെറ്റ് സെൻസർഷിപ്പ് സംബന്ധിച്ച് തെറ്റായ വിവരം പ്രചരിപ്പിച്ച് സർവകലാശാലയ്ക്ക് പേരുദോഷമുണ്ടാക്കിയെന്ന് ആരോപിച്ചാണ് നോട്ടീസ്.
കഴിഞ്ഞ വർഷം ഡിസംബർ ഏഴിന് ഷെഹ്‌ലയ്ക്ക നോട്ടീസ് നൽകിയിരുന്നു. ” സോഷ്യൽ മീഡിയയിലെ പോസ്റ്റിന്രെ പേരിൽ ഇതുവരെ ആർക്കും ഇത്തരം ഒരു നോട്ടീസ് കിട്ടിയിരിക്കാൻ സാധ്യതിയില്ല, ഇത് അവരുടെ അധികാര പരിധിയിൽ പോലും വരുന്നതല്ല” എന്ന് ഷെഹ്‌ല നേരത്തെ ഈ വിഷയത്തിൽ ട്വീറ്റ് ചെയ്തിരുന്നു.
“ജെ എൻയു ക്യാംപസിലെ വൈ ഫൈ കണക്ഷനിൽ കണ്ടന്ര് തടയുന്നു എന്ന് തെറ്റായ വിവരം സോഷ്യൽ മീഡിയ സൈറ്റിൽ (ട്വിറ്റർ) നിങ്ങൾ (ഷെഹ്‌ല റാഷിദ്) നടത്തിയതായി പ്രൊക്ടോറിയൽ അന്വേഷണത്തിൽ കണ്ടെത്തി. ഇത് സർവകലാശാല ഭരണ നിർവ്വഹണ സംവിധാനത്തിന് പേരുദോഷം ഉണ്ടാക്കുന്നതും അച്ചടക്കമില്ലായ്മയും അപമര്യാദയും ആണ്.” എന്നാണ് നോട്ടീസിലെ ആരോപണം. അച്ചടക്ക നടപടി സ്വകീരിക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ അത് വിശദീകരിക്കണമെന്നും ജനുവരി 18 ന് ചീഫ് പ്രൊക്ടർ നൽകിയ നോട്ടീസിൽ പറയുന്നു.
ജനുവരി 23 ന് മുമ്പ് നോട്ടീസിന് മറുപടി നൽകണമെന്നും അത് ലഭിച്ചില്ലെങ്കിൽ നിങ്ങൾക്ക് ഒന്നും പറയാനില്ല എന്ന വിശ്വാസത്തിൽ നിങ്ങൾക്കെതിരെ തക്ക നടപടിയെടുക്കാൻ ഓഫീസിന് അധികാരമുണ്ടായിരിക്കും എന്നും നോട്ടീസിൽ പറയുന്നു.
ഇത് ആക്ടിവിസ്റ്റുകളെ ഉപദ്രവിക്കാനുളള സ്ഥിരം നടപടിയാണെന്ന് ഷെഹ്‌ല പറഞ്ഞു. ക്യാംപസിലെ പ്രതിഷേധങ്ങൾ നിരോധിച്ചു. ഇപ്പോൾ ആക്ടിവിസ്റ്റുകൾക്ക് പുറകെ പായുകയാണ്. വിർച്വൽ ഇടങ്ങളിലും ആക്ടിവിസ്റ്റുകൾക്ക് പുറകെയാണ്. അവരുടെ അധികാരപരിധിയിൽ വരുന്ന സ്ഥലമല്ല. ജെഎൻയു വിൽ നിന്നും മദ്യക്കുപ്പികളും ഗർഭനിരോധന ഉറകളും കിട്ടിയെന്ന് ബി ജെ പി നേതാക്കൾ പറഞ്ഞപ്പോൾ ജെ എൻ യു അഡ്മിനിസ്ട്രേഷൻ അവർക്ക് പുറകെ മാനനഷ്ടക്കേസുമായി പോയോ; പിന്നെന്തിനാണ് അവർ ആക്ടിവിസ്റ്റുകൾക്ക് പിന്നാലെ പായുന്നത്? ഷെഹ്‌ല ചോദിച്ചു.
ഷെഹ്‌ല റാഷിദിന് കൊടുത്ത നോട്ടീസ് പിൻവലിക്കണമെന്ന് അഡ്മിനിസ്ട്രേഷൻ തയ്യാറാകണമെന്ന് ജെ എൻ യു വിദ്യാർത്ഥി യൂണിയൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ഈ നോട്ടീസുകളും ശിക്ഷാനടപടികളും ജെ എൻ യു വിലെ വി സിയുടെയും അദ്ദേഹത്തിന്രെ ഭരണസംവിധാനത്തിന്രെയും പകപോക്കൽ ലക്ഷ്യങ്ങളുടെ ഭാഗമാണ്. അവർ അവരുടെ രാഷ്ട്രീയ യജമാന്മാരുടെ ഉത്തരവുകൾ നടപ്പാക്കാനായി ഭരണപരമായ അധികാരം ദുരുപയോഗപ്പെടുത്തുകയാണ്. വിയോജിപ്പുകളുടെയും വിമർശനങ്ങളുടെയും ഓരോ സ്വരത്തെയും അവർ അധികാരത്തിന്രെ മസിൽ പവർ ഉപയോഗിച്ച് അടിച്ചമർത്താനാണ് നോക്കുന്നതെന്ന് ജെ എൻ യു വിദ്യാർത്ഥിയൂണിയൻ പ്രസിഡന്ര് ഗീതാ കുമാരി പറഞ്ഞു.
ജെ എൻയുവിലെ ഇന്രർനെറ്റ് സെൻസർഷിപ്പിനെ കുറിച്ച് കഴിഞ്ഞ വർഷം നവംബർ 11ന് ഷെഹ്‌ല റാഷിദിന്രെ ട്വീറ്റാണ് അധികൃതരെ പ്രകോപിതരാക്കിയത്. എഐ ബി, ദ് വയർ, എൻ ഡി ടിവി, വിവിധ വിദ്യാർത്ഥി പ്രസ്ഥാനങ്ങളെ കുറിച്ചുളള യു ട്യൂബ് വിഡിയോകൾ, മമതാ ബാനർജി, രാഹുൽ ഗാന്ധി, ഷെഹ്‌ലാ റാഷിദ്, കെജ്‌രിവാൾ, കനയ്യ എന്നീ വാക്കുകൾ സെൻസർ ചെയ്തിരിക്കുന്നു എന്നായിരുന്നു ട്വീറ്റ്.
ചീഫ് പ്രൊക്ടർ, റജിസ്ട്രാർ, റെക്ടർ എന്നിവരുമായി ബന്ധപ്പെട്ടുവെങ്കിലും അവർ ഈ വിഷയത്തിൽ പ്രതികരിച്ചില്ല