ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ മുഖംമൂടി ധരിച്ച് അക്രമം നടത്തിയത് താനല്ലെന്ന് എബിവിപി വനിതാ നേതാവ്. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ മുഖംമൂടി ധരിച്ച് അക്രമം നടത്തിയവരില്‍ ഒരാള്‍ എബിവിപി വനിതാ നേതാവ് കോമള്‍ ശര്‍മയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, ആരോപണങ്ങളെ കോമള്‍ ശര്‍മ തള്ളി.
താനാണെന്ന തരത്തില്‍ പ്രചരിക്കുന്ന ചിത്രം വ്യാജമാണെന്നാണ് കോമള്‍ ശര്‍മ പറയുന്നത്. ചിത്രത്തില്‍ മുഖംമൂടി ധരിച്ചു നില്‍ക്കുന്നത് താനല്ലെന്ന് കോമള്‍ ശര്‍മ ദേശീയ വനിതാ കമ്മീഷനോട് പറഞ്ഞു. വനിതാ കമ്മീഷന് കോമള്‍ ശര്‍മ പരാതി നല്‍കിയിട്ടുണ്ട്. താന്‍ നിരപരാധിയാണെന്നും കോമള്‍ ശര്‍മ പറയുന്നു.
കോമള്‍ ശര്‍മയുടെ പരാതി ദേശീയ വനിതാ കമ്മിഷന്‍ ഡല്‍ഹി പൊലീസിനു കൈമാറിയിട്ടുണ്ട്. ഏഴ് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് വനിതാ കമ്മിഷന്‍ ആവശ്യപ്പെട്ടു.
Read Also: ഐസിസി ക്രിക്കറ്റർ ഓഫ് ദ ഇയർ പുരസ്‌കാരം ബെൻ സ്റ്റോക്‌സിന്; രോഹിത് ഏകദിനത്തിലെ താരം
ജനുവരി അഞ്ചിന് ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ നടന്ന അക്രമത്തിൽ പങ്കാളിയെന്ന് ആരോപിക്കപ്പെടുന്ന യുവതിയെ ഡൽഹി പോലീസ് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘം തിരിച്ചറിഞ്ഞതായി നേരത്തെ വാർത്തകളുണ്ടായിരുന്നു.
സംഭവത്തിന്റെ വീഡിയോയിൽ, മുഖംമൂടി ധരിച്ച യുവതി സബർമതി ഹോസ്റ്റലിനുള്ളിൽ വടി ഉപയോഗിച്ച് വിദ്യാർത്ഥികളെയും മറ്റ് രണ്ട് പുരുഷന്മാരെയും ഭീഷണിപ്പെടുത്തുന്നതായി കാണുന്നു. ഈ യുവതി ഡൽഹി സർവകലാശാലയിലെ വിദ്യാർത്ഥിനിയാണെന്ന് തിരിച്ചറിഞ്ഞെങ്കിലും പേര് വെളിപ്പെടുത്തിയിട്ടില്ല. യുവതി എബിവിപിയിൽ നിന്നുള്ളയാളാണെന്നും അവരുടെ ഫോട്ടോകൾ അക്രമത്തെ തുടർന്ന് ഇടതുപക്ഷ സംഘടനാംഗങ്ങൾ വ്യാപകമായി പ്രചരിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്.
സംഭവത്തെ കുറിച്ച് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറയുന്നത് ഇങ്ങനെ: “അക്രമ സംഭവങ്ങളുടെ ഒരു വീഡിയോയിൽ നിന്ന് ഞങ്ങൾ ആ യുവതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. നോർത്ത് കാമ്പസ് ഭാഗത്താണ് അവർ താമസിക്കുന്നത്. പകൽ ഞങ്ങൾ അവരെ സമീപിച്ചു, പക്ഷേ അവർ വീട്ടിലില്ലായിരുന്നു. അവളുടെ ഫോൺ സ്വിച്ച് ഓഫ് ആണ്. ഞങ്ങൾ അവൾക്ക് ഒരു ലീഗൽ നോട്ടീസ് അയയ്‌ക്കുകയും ചോദ്യം ചെയ്യലിനായി വരാൻ ആവശ്യപ്പെടുകയും ചെയ്യും.”