ശ്രീനഗര്‍: സൈന്യത്തിനും സര്‍ക്കാരിനും എതിരായ പ്രതിഷേധങ്ങള്‍ തുടരുന്ന കശ്മീരില്‍ വെള്ളിയാഴ്ചകളിലാണ് കൂടുതലായും കല്ലേറാക്രമണങ്ങള് നടക്കാറുളളത്. ജുമാ മസ്ജിദ് പ്രദേശത്ത് ഒത്തുകൂടുന്നവര്‍ കല്ലേറ് നടത്തി സൈന്യത്തിന് നേരെ പ്രതിഷേധം അറിയിക്കും. എന്നാല്‍ പലപ്പോഴും നിരപരാധികളെ ആണ് സൈന്യത്തിന് പിടികൂടാനാവുന്നതും. നേരത്തേ ശ്രീനഗറില്‍ സൈന്യം ജീപ്പില്‍ കവചമായി വച്ചു കെട്ടിയ യുവാവ് നിരപരാധിയാണെന്ന് പിന്നീട് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കല്ലേറ് നടത്തിയ ആളെന്ന് തെറ്റിദ്ധരിച്ചാണ് തന്നെ പിടികൂടിയതെന്ന് ഫറൂഖ് എന്ന യുവാവ് പിന്നീട് വ്യക്തമാക്കിയിരുന്നു. ഇത്തരത്തില്‍ നിരവധി നിരപരാധികള്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.
എന്നാല്‍ കല്ലേറിന് പിന്നിലുളള യഥാര്‍ത്ഥ പ്രതികളെ പിടികൂടാനായി പുതിയ തന്ത്രമുറ എടുത്തിരിക്കുകയാണ് കശ്മീര്‍ പൊലീസ്. കല്ലേറുകാരുടെ കൂട്ടത്തില്‍ അവരില്‍ ഒരാളായി നുഴഞ്ഞുകയറി നേതൃത്വം നല്‍കുന്നവരെ പിടികൂടുകയാണ് കശ്മീര്‍ പൊലീസിന്റെ പദ്ധതി. വെള്ളിയാഴ്ച ജുമാ നമസ്കാരത്തിന് ശേഷമാണ് സൈന്യത്തിന് നേരെ ശക്തമായ കല്ലേറ് നടക്കാറുളളത്. ഇന്നലെ നമസ്കാരത്തിന് ശേഷം കല്ലേറ് നടന്നെങ്കിലും സൈന്യം തിരിച്ചടിച്ചില്ല. ടിയര്‍ ഗ്യാസ് പ്രയോഗമോ ലാത്തി ചാര്‍ജോ നടത്താന്‍ സൈന്യം തയ്യാറായില്ല. കല്ലേറ് നടന്നപ്പോള്‍ പരമാവധി ഇതില്‍ നിന്നും ഒഴിഞ്ഞുമാറി സിആര്‍പിഎഫ് കാത്തിരുന്നു. 100ല്‍ അധികം കല്ലേറുകാരെ രണ്ട് പേരാണ് നയിച്ചത്.

എന്നാല്‍ ഉടന്‍ തന്നെ സൈന്യം ടിയര്‍ ഗ്യാസ് പ്രയോഗിച്ചു. ഇതോടെ ചിതറിയ പ്രതിഷേധക്കാര്‍ക്കിടയില്‍ നിന്നും തിരിച്ചറിഞ്ഞ രണ്ട് പേരേയും പൊലീസുകാര്‍ പിടികൂടി. കല്ലെറിഞ്ഞവര്‍ വാ പൊളിച്ച് നോക്കി നില്‍ക്കെ ഇവര്‍ക്കിടയില്‍ നിന്നുളള മുഖം മറച്ചെത്തിയ പൊലീസുകാര്‍ നേതൃത്വം നല്‍കിയവരെ കൈയ്യോടെ പിടികൂടി. തുടര്‍ന്ന് കാത്തിരുന്ന വാഹനങ്ങളിലേക്ക് ഇവരെ കൊണ്ടുപോയി. കൂടാതെ കല്ലേറുകാരെ പേടിപ്പിക്കാനായി കളിത്തോക്കാണ് പൊലീസുകാര്‍ കൈയ്യില്‍ കരുതിയിരുന്നത്.
സംഭവത്തിന് പിന്നാലെ കല്ലേറു നടത്തിയവര്‍ പ്രതിഷേധം നിര്‍ത്തി വച്ച് കൂട്ടം തെറ്റി തിരികെ പോയി. 2010ലും സമാനമായ തന്ത്രം പൊലീസ് പയറ്റിയിരുന്നു. കഴിഞ്ഞ ദിവസം കശ്മീര്‍ പൊലീസ് മേധാവി ആയിരുന്ന എസ്പി വൈദിനെ മാറ്റി ദില്‍ബാഗ് സിങ്ങിന് ചുമതല ഏല്‍പ്പിച്ചിരുന്നു. ഇദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരമാണ് നടപടി. അടുത്തിടെ ഭീകരർ തട്ടിക്കൊണ്ടുപോയ പൊലീസുകാരുടെ ബന്ധുക്കളെ വിട്ടുകിട്ടുന്നതിനു ഭീകരന്റെ പിതാവിനെ പൊലീസ് കസ്റ്റഡിയിൽനിന്നും മോചിപ്പിച്ചതാണ് വൈദിന്റെ സ്ഥാനചലനം വേഗത്തിലാക്കാൻ ഇടയാക്കിയത്. സംസ്ഥാന ഇന്റലിജൻസ് മേധാവി അബ്ദുൾ ഗനി മിറിനെയും മാറ്റിയിരുന്നു. ഡോ. ബി.ശ്രീനിവാസാണ് അബ്ദുൾ ഗനിക്കു പകരമായി ഇന്റലിജൻസ് തലപ്പത്ത്.