/indian-express-malayalam/media/media_files/uploads/2019/08/irfan.jpg)
ശ്രീനഗര്‍: ആർട്ടിക്കിൾ 370 പ്രകാരമുള്ള ജമ്മു കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്രം റദ്ദാക്കിയതിന് ശേഷം, കശ്മീരിലെ ശ്രീനഗർ ആസ്ഥാനമായുള്ള ഇംഗ്ലീഷ് ദിനപത്രത്തിൽ ജോലി ചെയ്യുന്ന 26 കാരനായ പത്രപ്രവർത്തകനെ ബുധനാഴ്ച അര്‍ദ്ധരാത്രി പുല്‍വാമയിലെ ത്രാലില്‍ നടത്തിയ പൊലീസ് റെയ്ഡില്‍ അറസ്റ്റ് ചെയ്തു.
കശ്മീരിലെ ഏറ്റവും വലയി ഇംഗ്ലീഷ് ദിനപത്രമായ ‘ഗ്രേറ്റര്‍ കശ്മീരി’ലെ ഇര്‍ഫാന്‍ അമീന്‍ മാലിക്ക് എന്ന മാധ്യമപ്രവര്‍ത്തകനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സി.ആര്‍.പി.എഫും സൈന്യവും രാത്രി 11:30 ഓടെ വീട്ടിലെത്തി ഇര്‍ഫാനോട് കൂടെ വരാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് പിതാവ് മുഹമ്മദ് ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. പുൽവാമ ജില്ലയിലെ ത്രാൽ സ്വദേശിയാണ് ഇർഫാൻ.
ബുധനാഴ്ച രാത്രി 11.30 നാണ് അവർ (സുരക്ഷാ സേന) ഞങ്ങളുടെ വീട്ടിലെത്തിയത്. ഇർഫാൻ പുറത്തിറങ്ങിയ ഉടൻ തന്നെ അവരോടൊപ്പം വരാൻ അവർ പറഞ്ഞു… അദ്ദേഹത്തെ നേരിട്ട് ട്രാലിലെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി,” ഇർഫാന്റെ പിതാവ് മുഹമ്മദ് അമിൻ മാലിക് ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു. ബുധനാഴ്ച രാത്രി മകനെ കാണാൻ അവരെ അനുവദിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇർഫാനെ കാണാൻ വ്യാഴാഴ്ച രാവിലെ ത്രാലിലെ പോലീസ് സ്റ്റേഷൻ സന്ദർശിച്ചതായി കുടുംബാംഗങ്ങൾ പറഞ്ഞു. “ഞാൻ അവനെ ഇന്ന് പോലീസ് സ്റ്റേഷനിൽ പോയി കണ്ടു. എന്തുകൊണ്ടാണ് അവനെ തടഞ്ഞുവച്ചതെന്ന് അവനും (ഇർഫാൻ) അറിയില്ല,” അമ്മ ഹസീന പറഞ്ഞു. “എന്റെ മകനെ മോചിപ്പിക്കാൻ ഞാൻ പോലീസ് അധികാരികളോട് അഭ്യർത്ഥിക്കുന്നു, കാരണം അവൻ ഒരു തെറ്റും ചെയ്തിട്ടില്ല.”
കശ്മീരിൽ ഇപ്പോഴും ആശയവിനിമയ തടസ്സങ്ങൾ നിലനിൽക്കുന്നതിനാൽ, ഇർഫാന്റെ അറസ്റ്റ് സംബന്ധിച്ച് വിവരങ്ങൾ മാധ്യമങ്ങളെ അറിയിക്കുന്നതിനായി കുടുംബത്തിന് ശ്രീനഗർ വരെ യാത്ര ചെയ്യേണ്ടി വന്നു. ഇർഫാൻ ജോലി ചെയ്യുന്ന പത്ര ഓഫീസ് അടച്ചതിനാൽ, കുടുംബം എല്ലാ ദിവസവും മാധ്യമങ്ങളെ അറിയിക്കുന്നതിനായി ജമ്മു കശ്മീർ സർക്കാരിന്റെ ഇൻഫർമേഷൻ ഡിപ്പാർട്ട്മെന്റ് സ്ഥാപിച്ച മീഡിയ ഫെസിലിറ്റേഷൻ സെന്റർ സന്ദർശിക്കുകയും അദ്ദേഹത്തിന്റെ അറസ്റ്റിനെക്കുറിച്ച് മാധ്യമപ്രവർത്തകരെ അറിയിക്കുകയും ചെയ്യുകയാണ്.
‘തെറ്റായ റിപ്പോര്‍ട്ടിങ് നടത്തിയത് കൊണ്ടാണോ മകനെ അറസ്റ്റ് ചെയ്തതെന്ന് അവന്തിപൊര എസ്.പിയോട് ചോദിച്ചു. പക്ഷെ കശ്മീരില്‍ ഇന്റര്‍നെറ്റടക്കം നിരോധിച്ചതിനാല്‍ വാര്‍ത്താ മാധ്യമ സംവിധാനങ്ങള്‍ നിലച്ചിട്ട് ദിവസങ്ങളായി. അവൻ ജോലി ചെയ്യുന്ന സ്ഥാപനവും അടച്ചിട്ടിരിക്കുകയാണ്,’ ഇർഫാന്റെ മാതാവ് ഹസീന പറഞ്ഞു.
എന്തുകൊണ്ടാണ് ഇർഫാനെ കസ്റ്റഡിയിലെടുത്തത് എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ അറസ്റ്റിനെ കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്ന് എസ്പി സലീം ദി ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു. എന്നാൽ, രാവിലെ ഇൻഫാന്റെ കുടുംബം തന്നെ കണ്ടുവെന്നും എസ്‌പി സലീം പറഞ്ഞു: “അതെ, കുടുംബം ഇന്ന് എന്നെ കണ്ടിരുന്നു, ഞാൻ കേസ് പരിശോധിക്കുകയാണ്.”
വ്യാഴാഴ്ച വൈകുന്നേരം ജമ്മു കശ്മീർ സർക്കാർ വക്താവ് രോഹിത് കൻസാൽ പറഞ്ഞിരുന്നു അറസ്റ്റിനെക്കുറിച്ച് അവർ അറിഞ്ഞിട്ടുണ്ട് എന്ന്. “ഞങ്ങൾ ഇത് പരിശോധിക്കുകയാണ്, എത്രയും വേഗം വിശദീകരണം നൽകും,” അദ്ദേഹം പറഞ്ഞു.
ആഗസ്റ്റ് 5ന് കശ്മീരിന്റെ 370ാം വകുപ്പ് എടുത്ത് കളഞ്ഞതിന് ശേഷം ആദ്യമായി അറസ്റ്റ് ചെയ്യപ്പെടുന്ന മാധ്യമപ്രവര്‍ത്തകനാണ് ഇര്‍ഫാന്‍.
ആർട്ടിക്കിൾ 370 പ്രകാരം ജമ്മു കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്രസർക്കാർ റദ്ദാക്കിയതിനെത്തുടർന്ന് ഓഗസ്റ്റ് 5 മുതൽ നൂറുകണക്കിന് ആളുകളെ തടങ്കലിൽ വച്ചിരുന്നു. നിലവില്‍ മൂന്ന് മുന്‍ മുഖ്യമന്ത്രിമാരും സംസ്ഥാനത്തെ ബിസിനസ് പ്രമുഖരുമുള്‍പ്പെടെ 1300 ഓളം ആളുകളെ കശ്മീരില്‍ വീട്ടു തടങ്കലില്‍ വെക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.