റാഞ്ചി: ജാര്‍ഖണ്ഡില്‍ ബീഫിന്റെ പേരില്‍ അലിമുദ്ദീന്‍ അന്‍സാരിയെന്ന മുസ്ലിം മധ്യവയസ്കനെ അടിച്ച് കൊന്ന കേസില്‍ 11 ഗോരക്ഷ പ്രവർത്തകർക്കും ജീവപര്യന്തം തടവ് ശിക്ഷ. ബിജെപി നേതാവ് നിത്യനാഥ് മെഹ്തോ ഉൾപ്പടെയുളള പ്രതികൾക്കാണ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. ഗോരക്ഷയുടെ പേരിലുള്ള കൊലക്കേസിലെ രാജ്യത്തെ ആദ്യത്തെ ശിക്ഷ വിധിയാണ് ഇത്. രാംഗഡ് പ്രത്യേക അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്.
കാറില്‍ ബീഫ് കടത്താന്‍ ശ്രമിച്ചെന്ന് ആരോപിച്ച് കഴിഞ്ഞ ജൂണിലാണ് ജാര്‍ഖണ്ഡിലെ രാംഗഡില്‍ 45 കാരനായ അലിമുദ്ദീന്‍ അന്‍സാരിയെ ഗോരക്ഷകര്‍ റോഡിലിട്ട് അടിച്ച് കൊന്നത്. ശേഷം അലിമുദ്ദീന്റെ കാറും കത്തിച്ചു. ഈ കേസിലാണ് ബിജെപി, എബിവിപി, ബജ്രംഗ്ദൾ പ്രവർത്തകർ ഉള്‍പ്പെടുന്ന 11 ഗോരക്ഷകര്‍ കുറ്റക്കാരാണെന്ന് കഴിഞ്ഞ ദിവസം രാംഗഡ് പ്രത്യക കോടതി ജഡ്ജി ഓംപ്രകാശ് വിധിച്ചിരുന്നു.
കലാപശ്രമം, മാരകായുധങ്ങള്‍ കൈവശം വയ്ക്കല്‍, ക്രിമിനല്‍ ഗൂഢാലോചന, നിയവിരുദ്ധമായി സംഘടിക്കല്‍ തുടങ്ങി ഗോരക്ഷാ പ്രവർത്തകർക്കെതിരെ ചുമത്തിയിരുന്ന എല്ലാ പ്രധാന വകുപ്പുകളും തെളിഞ്ഞിട്ടുണ്ട്.