/indian-express-malayalam/media/media_files/uploads/2019/09/mob-lynching.jpg)
റാഞ്ചി: രാജ്യത്തെ ഞെട്ടിച്ച് വീണ്ടും ആൾക്കൂട്ട ആക്രമണം. പശുവിനെ കശാപ്പ് ചെയ്തുവെന്ന് ആരോപിച്ച് ആൾക്കൂട്ടം യുവാവിനെ തല്ലിക്കൊന്നു. ജാർഖണ്ഡിലെ ഖുന്തി ജില്ലയിൽ ജൽതന്ദു സുവാരിയിലാണ് സംഭവം. ആൾക്കൂട്ട ആക്രമണത്തിൽ രണ്ട് പേർക്ക് ഗുരുതരമായി പരുക്കേറ്റു.
"കാലാന്തസ് ബാര്‍ല, ഫിലിപ്പ് ഫോറോ, ഫാഗു കാച്ചപ് എന്നിവരാണ് അക്രമിക്കപ്പെട്ടത്. പശുവിനെ കശാപ്പു ചെയ്തെന്ന ആരോപണം പ്രചരിച്ചതോടെ ഗ്രാമീണര്‍ ഇവരെ തേടിപ്പിടിച്ച് ആക്രമിക്കുകയായിരുന്നു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി ആക്രമണത്തിന് ഇരയായവരെ ആശുപത്രിയിലേക്ക് മാറ്റി. ഗുരുതരമായി പരുക്കേറ്റ ബാർല ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു. മറ്റുള്ളവരുടെ നില ഗുരുതരമായി തുടരുന്നു." ഡിഐജി ഹോംകാർ അമോൾ പറഞ്ഞു.
Read Also: യുപിയിൽ വീണ്ടും ആൾക്കൂട്ട കൊലപാതകം; മുസ്‌ലിം യുവാവിനെ മോഷണക്കുറ്റം ആരോപിച്ച് തല്ലിക്കൊന്നു
സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നു പൊലീസ് പറഞ്ഞു. ചോദ്യം ചെയ്യുന്നതിനായി കുറച്ചുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആരെയും ഇതുവരെ അറസ്റ്റ് ചെയ്തട്ടില്ല. ചത്ത കാളയുടെ മാംസം അറുത്തെടുത്തുവെന്നാരോപിച്ച് ജുമ്രോ ഗ്രാമത്തിലെ പ്രകാശ് ലാക്രയെ ആൾക്കൂട്ടം ഏപ്രിലിൽ ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു.
സെപ്റ്റംബറിൽ മാത്രം സമാനമായ മൂന്ന് സംഭവങ്ങളാണ് ജാർഖണ്ഡിൽ റിപ്പോർട്ട് ചെയ്തത്. സെപ്റ്റംബർ 11ന് കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ വന്നതാണെന്ന് ആരോപിച്ചു 70 വയസുകാരനെ ആൾക്കൂട്ടം മർദിച്ച് കൊലപ്പെടുത്തിയിരുന്നു. സെപ്റ്റംബർ മൂന്നിന് അമ്പതോളം ആളുകൾ ചേർന്നാണ് രാംഗാവ് ജില്ലയിൽ ഒരാളെ ആക്രമിച്ച് കൊലപ്പെടുത്തിയത്. കഗ്തി പഹാരി ഗ്രാമത്തിലും സെപ്റ്റംബർ ആറിന് സമാനമായ സംഭവമുണ്ടായി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.