ജെറ്റ് എയർവെയ്സ് പൈലറ്റുമാർ സമരത്തിലേയ്ക്ക്. ഈ മാസം അവസാനത്തോടെ ശമ്പള കുടിശ്ശിക കൊടുത്ത് തീർത്തില്ലെങ്കിൽ എപ്രിൽ ഒന്ന് മുതൽ ജെറ്റ് എയർവെയ്സ് ഫ്ലൈറ്റുകൾ സർവീസ് നടത്തില്ലെന്ന് പൈലറ്റുമാർ വ്യക്തമാക്കി. ജെറ്റ് എയർവെയ്സ് ആഭ്യന്തര പൈലറ്റുമാരുടെ യോഗത്തിലാണ് തീരുമാനം.
“ഏകദേശം 1000 പൈലറ്റുമാരാണ് ജെറ്റ് എയർവെയ്സ് ആഭ്യന്തര പൈലറ്റുമാരുടെ സംഘടനയായ ദ നാഷ്ണൽ ഏവിയേറ്റേഴ്സ് ഗിൾഡിലുള്ളത്. മാർച്ച് 31ന് മുമ്പ് ശമ്പളത്തിന്റെ കാര്യത്തിൽ നടപടിയുണ്ടായില്ലെങ്കിൽ എപ്രിൽ ഒന്ന് മുതൽ ജെറ്റ് എയർവെയ്സ് ഫ്ലൈറ്റുകൾ പറത്തില്ല,” ഗിൾഡ് തീരുമാനത്തിൽ വ്യക്തമാക്കുന്നു.
നേരത്തെ മാനേജ്മെന്റിന്റെ ഭാഗത്ത് നിന്ന് പ്രതികരണം ഒന്നും വരാത്ത സാഹചര്യത്തിൽ ദ നാഷ്ണൽ ഏവിയേറ്റേഴ്സ് ഗിൾഡ് വ്യോമയാന മന്ത്രി സുരേഷ് പ്രഭുവിന് കത്തെഴുതിയിരുന്നു. അതിന് പിന്നാലെ ജെറ്റ് എയർവെയ്സ് ഫ്ലൈറ്റുകളുടെ സുരക്ഷ അപകടത്തിലെന്ന് എയർക്രാഫ്റ്റ് എഞ്ചിനിയർമാരുടെ സംഘടനയും അറിയിച്ചു. ശമ്പളം ലഭിക്കാത്തത് എയർക്രാഫ്റ്റ് എഞ്ചിനിയർമാരെ മാനസികമായി ബാധിച്ചിട്ടുണ്ട്. ഇത് അവരുടെ ജോലി മേഖലയെയും ബാധിക്കുമെന്നാണ് എഞ്ചിനിയർമാരുടെ പക്ഷം.
8200 കോടി രൂപയുടെ കടമാണ് എയർലൈൻസിനുള്ളത്. കഴിഞ്ഞ ജനുവരി മുതൽ തിരിച്ചടവ് മുടങ്ങികിടക്കുകയാണ്. മാസങ്ങളായി പൈലറ്റുമാർക്കും സപ്ലൈയർമാർക്കും ശമ്പളവും നൽകുന്നില്ല.