റാഞ്ചി: എരുമയെ മോഷ്ടിച്ചുവെന്ന് ആരോപിച്ച് രണ്ട് മുസ്ലിങ്ങളെ തല്ലിക്കൊന്നു. ജാര്‍ഖണ്ഡിലെ സന്താള്‍ ഗ്രാമത്തിലാണ് സംഭവം. മുര്‍താസാ അന്‍സാരി, ചര്‍ക്കു അന്‍സാരി എന്നിവരെയാണ് ആള്‍കൂട്ടം മര്‍ദ്ദിച്ചു കൊലപ്പെടുത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചു. സ്ഥലത്ത് നിന്നും മുപ്പത് നാൽപത് കിലോമീറ്റര്‍ മാറി മറ്റൊരു ഗ്രാമത്തില്‍ നിന്നുമുള്ളവരാണ് മരിച്ചത്.
രാവിലെയാണ് മോഷണകുറ്റം ആരോപിച്ച് അഞ്ചംഗ സംഘത്തെ ഒരു സംഘം നാട്ടുകാര്‍ പിടിക്കുന്നത്. പന്ത്രണ്ടോളം എരുമകളെ മോഷ്ടിച്ചതായി ആരോപിച്ചായിരുന്നു ആക്രമണം. സംഘത്തിലെ മൂന്നുപേര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. കൊല്ലപ്പെട്ടവരുടെ പക്കല്‍ നിന്നും ഒരു എരുമയെ കണ്ടെടുത്തതായി അക്രമകാരികള്‍ പൊലീസിനോട് പറഞ്ഞതായി എസ്പി ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു .
മര്‍ദ്ദനത്തില്‍ പങ്കെടുത്ത നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ഇവര്‍ക്കെതിരെ എഫ്ഐആര്‍ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. മരണപ്പെട്ടവരുടെ പേരിലും മോഷണ കേസിന് എഫ്ഐആര്‍ എടുത്തതായി പൊലീസ് അറിയിച്ചു. വന്‍ പൊലീസ് സന്നാഹത്തെയാണ് സ്ഥലത്ത് വിന്യസിപ്പിച്ചിരിക്കുന്നത്.