ശ്രീനഗർ: ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന 370-ാം വകുപ്പ് റദ്ദാക്കുന്നതിന്റെയും സംസ്ഥാനം വിഭജിക്കുന്നതിന്റെയും ഭാഗമായി കശ്മീരിൽ ഏർപ്പെടുത്തിയിരുന്ന കർശന നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകളുമായി സർക്കാർ. ചില പ്രദേശങ്ങളിൽ ലാൻഡ്ലൈൻ സേവനങ്ങൾ പുനഃസ്ഥാപിച്ചു. 35 പൊലീസ് സ്റ്റേഷനുകൾക്കു കീഴിലുള്ള മേഖലകളിൽ ഇളവുവരുത്തിയെന്നും 17 ടെലിഫോൺ എക്സ്ചേഞ്ചുകൾ പ്രവർത്തനം പുനരാരംഭിച്ചുവെന്നും സർക്കാർ വക്താവ് രോഹിത് ഖൻസാൽ അറിയിച്ചു. ആകെ 94 ടെലിഫോൺ എക്സ്ചേഞ്ചുകളാണ് പ്രദേശത്തുള്ളത്.
Also Read: കശ്മീരിൽ നിയന്ത്രണങ്ങൾക്ക് ഇളവ്: 2ജി ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിച്ചു
ജമ്മു, റിയാസി, സാംബ, കഠ്വ, ഉദംപുർ ജില്ലകളിലാണ് 2ജി ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ആകെ 105 പൊലീസ് സ്റ്റേഷനുകളാണ് ഉള്ളത്. വടക്കൻ കശ്മീരിൽ 34ഉം, തെക്കൻ കശ്മീരിൽ 32ഉം, മധ്യ കശ്മീരിൽ 39 ഉം. ഇതിലാണ് 35 പൊലീസ് സ്റ്റേഷനുകൾക്ക് കീഴിലുള്ള പ്രദേശങ്ങളിൽ കൂടുതൽ ഇളവ് ലഭിച്ചിരിക്കുന്നത്.
നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ പല പ്രദേശങ്ങളിലും പ്രതിഷേധങ്ങളും ശക്തമാകുന്നുണ്ട്. പലയിടങ്ങളിലും പ്രതിഷേധക്കാർ കല്ലേറ് നടത്തി. പൊലീസ് നടപടിയിൽ എട്ട് പ്രതിഷേധക്കാർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. വടക്കൻ കശ്മീരിലെ സോപോറിൽ പ്രതിഷേധം ശക്തമായതോടെ നിയന്ത്രണങ്ങൾ വീണ്ടും ഏർപ്പെടുത്തേണ്ടി വന്നു.
Congress has been critical of the government for the security lockdown and communications blackout, and the detention of political leaders such as Omar Abdullah and Mehbooda Mufti.//t.co/UEnV4sfwwi
— The Indian Express (@IndianExpress) August 17, 2019
നിയന്ത്രണങ്ങളിൽ ഘട്ടംഘട്ടമായി ഇളവ് വരുത്തുമെന്ന് കേന്ദ്ര സർക്കാർ നേരത്തേ അറിയിച്ചിരുന്നു. വെള്ളിയാഴ്ച മുതൽ സർക്കാർ ഓഫീസുകൾ തുറന്നു പ്രവർത്തിക്കാൻ ഗവർണർ സത്യപാൽ മാലിക് നിർദേശം നൽകിയിരുന്നു. തിങ്കളാഴ്ച മുതൽ സംസ്ഥാനത്തെ സ്കൂളുകളും തുറന്നേക്കുമെന്നാണ് ലഭിക്കുന്ന വിവരം. ശേഷിക്കുന്ന അഞ്ച് ജില്ലകളായ കിഷ്ത്വാർ, ദോഡ, രാംബാൻ, രാജൗരി, പൂഞ്ച് ജില്ലകളിൽ മൊബൈൽ ഇന്റർനെറ്റ് ഉൾപ്പെടെയുള്ള സെല്ലുലാർ സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.
Also Read: ഭീകരവാദികൾക്ക് 370-ാം വകുപ്പ് ഒരു കവചമായിരുന്നു: കേന്ദ്ര നിയമ മന്ത്രി രവി ശങ്കർ പ്രസാദ്
ഓഗസ്റ്റ് അഞ്ചിനാണ് ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടനയിലെ 370 വകുപ്പ് റദ്ദാക്കിയത്. ഇത് സംബന്ധിച്ച പ്രമേയവും ജമ്മു കശ്മീരിനെ വിഭജിച്ച് രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കാനുള്ള ബില്ലും പാർലമെന്റ് പാസാക്കിയിരുന്നു. ലോക്സഭയിലും രാജ്യസഭയിലും ബില്ല് പാസാക്കാൻ സർക്കാരിന് സാധിച്ചു.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook