/indian-express-malayalam/media/media_files/uploads/2019/03/amit-shah-7.jpg)
Amit Sha BJP
ന്യൂഡൽഹി: ജാമിയ മിലിയ സർവകലാശാലയ്‌ക്കു പുറത്തെ വെടിവയ്‌പ്പിൽ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. പ്രതിയായ ആൾക്കെതിരെ നടപടിയെടുക്കുമെന്നും ഇത്തരം പ്രവൃത്തികളെ വച്ചുപൊറുപ്പിക്കില്ലെന്നും അമിത് ഷാ പറഞ്ഞു. ഡൽഹി പൊലീസുമായി സംസാരിച്ചെന്നും പ്രതിക്കെതിരെ ശക്തമായ നടപടി വേണമെന്നു താൻ ആവശ്യപ്പെട്ടെന്നും ഷാ പറഞ്ഞു. ഇത്തരം വിഷയങ്ങളെ കണ്ടില്ലെന്ന് നടിക്കാൻ പറ്റില്ലെന്നും ആഭ്യന്തരമന്ത്രി വ്യക്‌തമാക്കി.
ഡൽഹിയിലെ ക്രമസമാധാന നില തകരാതെ സൂക്ഷിക്കണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അമിത് ഷായോട് ആവശ്യപ്പെട്ടു. "ഡൽഹിയിൽ എന്തൊക്കെയാണ് സംഭവിക്കുന്നത്. ഇവിടെ ക്രമസമാധാന നില തകരുകയാണ്. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ കൂടുതൽ ശ്രദ്ധ പുലർത്തുക." കെജ്‌രിവാൾ ആവശ്യപ്പെട്ടു.
Read Also: സിഎഎയ്‌ക്കെതിരെ രാജ്യവ്യാപക പ്രതിഷേധം, ചിത്രങ്ങൾ
ജാമിയ മിലിയ ഇസ്‌ലാമിയ സർവകലാശാലയ്‌ക്കു പുറത്തു നടന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെയാണ് വെടിവയ്‌പ്പുണ്ടായത്. പ്രതിഷേധക്കാർക്കുനേരെ ഒരാൾ വെടിയുതിർക്കുകയായിരുന്നു. വെടിവയ്‌പ്പിൽ ഒരു വിദ്യാർഥിക്ക് പരുക്കേറ്റു. വിദ്യാർഥിയെ ഹോളി ഫാമിലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ടുകൾ.
‘ഇന്നാ പിടിച്ചോ ആസാദികളെ (പ്രതിഷേധക്കാർ), ഹിന്ദുസ്ഥാൻ സിന്ദാബാദ്, ഡൽഹി പൊലീസ് സിന്ദാബാദ്’ എന്നു ആക്രോശിച്ചുകൊണ്ട് തോക്കുധാരിയായ ഒരാൾ വിദ്യാർഥികൾക്കുനേരെ വെടിവയ്‌ക്കുന്ന വീഡിയോ പുറത്തു വന്നിട്ടുണ്ട്. മഹാത്മ ഗാന്ധിയുടെ 72-ാം ചരമവാർഷികദിനത്തിൽ സിഎഎയ്ക്കെതിരായ പ്രതിഷേധ ഭാഗമായി രാജ്‌ഘട്ടിലേക്ക് വിദ്യാർഥികൾ മാർച്ച് നടത്തുന്നതിനിടെയാണ് വെടിവയ്‌പുണ്ടായത്. അക്രമിയെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.