scorecardresearch
Latest News

പിഎസ്എല്‍വി- സി 54 വിക്ഷേപണം വിജയം; ഒൻപത് ഉപഗ്രഹങ്ങളും ഭ്രമണപഥത്തിൽ

ശ്രീഹരിക്കോട്ട് സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തിലെ ഒന്നാം വിക്ഷേപണത്തറയില്‍നിന്ന് ശനിയാഴ്ച രാവിലെ 11:56നാണു റോക്കറ്റ് കുതിച്ചുയർന്നത്

PSLV-C54, isro, ie malayalam

ശ്രീഹരിക്കോട്ട: ഐഎസ്ആര്‍ഒയുടെ ഈ വര്‍ഷത്തെ അഞ്ചാമത്തെ വിക്ഷേപണ ദൗത്യമായ പിഎസ്എല്‍വി- സി 54 വിജയകരമായി വിക്ഷേപിച്ചു. ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇ ഒ എസ്-06നെയും എട്ട് നാനോ ഉപഗ്രഹങ്ങളെയും റോക്കറ്റ് ഭ്രമണപഥത്തിലെത്തിച്ചു.

ശ്രീഹരിക്കോട്ട് സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തിലെ ഒന്നാം വിക്ഷേപണത്തറയില്‍നിന്ന് രാവിലെ 11:56നാണു റോക്കറ്റ് കുതിച്ചുയർന്നത്. പിഎസ്എല്‍വിയുടെ അന്‍പത്തി ആറാമത്തെയും പി എസ് എല്‍ വി-എക്‌സ് എല്‍ പതിപ്പിന്റെ ഇരുപത്തി നാലാമത്തെയും വിക്ഷേപണമാണിത്. ഈ വര്‍ഷത്തെ മൂന്നാമത്തെയും.

1117 കിലോ വരുന്ന ഇ ഒ എസ്-06 നു പുറമെ ഐ എന്‍ എസ്-2ബി (18.28 കിലോ), ആനന്ദ് (16.51 കിലോ), തൈബോള്‍ട്ട് (രണ്ടെണ്ണം-1.45 കിലോ) എന്നീ ഇന്ത്യന്‍ ഉപഗ്രഹങ്ങളും അമേരിക്കന്‍ ഏജന്‍സിയായ സ്‌പേസ് ഫ്‌ളൈറ്റിന്റെ ആസ്‌ട്രോകാസ്റ്റ് (നാലെണ്ണം-17.92) എന്നീ കുഞ്ഞന്‍ ഉപഗ്രഹങ്ങളെയാണു റോക്കറ്റ് വഹിച്ചത്.

ഓഷ്യന്‍ സാറ്റ് പരമ്പരയിലെ മൂന്നാമത്തെ ഉപഗ്രഹമാണ് ഇ ഒ എസ്-06. ഓഷ്യന്‍സാറ്റ്-2 പേടകം നല്‍കിയ സേവനത്തിന്റെ തുടര്‍ച്ച ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടാണ് ഇ ഒ എസ്-06 വിക്ഷേപിക്കുന്നത്. ഓഷ്യന്‍ കളര്‍ മോണിറ്റര്‍ (ഒ സി എം-3), സമുദ്രോപരിതല താപനില നിരീക്ഷിക്കുന്നതിനുള്ള എസ് എസ് ടി എം, കടലിന് മുകളിലുള്ള കാറ്റിന്റെ ദിശകള്‍ പഠിക്കാനുള്ള കെയു-ബാന്‍ഡ് സ്‌കാറ്ററോമീറ്റര്‍ (എസ് സി എ ടി-3), ഫ്രാന്‍സില്‍നിന്നുള്ള ആര്‍ഗോസ് എന്നിവയാണ് ഇതിലെ പേലോഡുകള്‍.

ഒപ്റ്റിക്കല്‍ ഇമേജിങ്ങിനും റേഡിയോ സംവിധാനങ്ങള്‍ക്കുമായി ഇന്ത്യയും ഭൂട്ടാനും സംയുക്തമായി വികസിപ്പിച്ചെടുത്ത നാനോ സാറ്റലൈറ്റാണ് ഐ എന്‍ എസ്-2ബി. മികച്ച ഇമേജിങിനായി ഉപഗ്രഹങ്ങളുടെ ഒരു കൂട്ടം സൃഷ്ടിക്കാന്‍ ലക്ഷ്യമിടുന്ന പിക്‌സലില്‍നിന്നുള്ളതാണ് ആനന്ദ് എന്ന ഹൈപ്പര്‍സ്‌പെക്ട്രല്‍ ഭൗമനിരീക്ഷണ ഉപഗ്രഹം. കമ്യൂണിക്കേഷന്‍ ഉപഗ്രഹങ്ങളാണു തൈബോള്‍ട്ട് എന്ന പേരിലുള്ള ധ്രുവസ്‌പേസിന്റെ രണ്ടെണ്ണവും. ഈ മൂന്നും ഉള്‍പ്പെടെ ഏഴെണ്ണവും ടെക്നോളജി ഡെമോണ്‍സ്ട്രേറ്റര്‍ ഉപഗ്രഹങ്ങളാണ്.

ഇ ഒ എസ്-06 ഒന്നാം ഭ്രമണപഥത്തിലാണു റോക്കറ്റ് എത്തിച്ചത്. റോക്കറ്റിന്റെ പ്രൊപ്പല്‍ഷന്‍ ബേ റിങ്ങില്‍ സ്ഥിതി ചെയ്യുന്ന രണ്ട് ഓര്‍ബിറ്റ് ചെയ്ഞ്ച് ത്രസ്റ്ററുകള്‍ (ഒ സി ടി) ജ്വലിപ്പിച്ചാണു ഭ്രമണപഥം മാറ്റുന്നത്. ഇ ഒ എസ്-06 നെ ഉയരത്തിലുള്ള ഒന്നാം ഭ്രമണപഥത്തിലെത്തിച്ചശേഷം റോക്കറ്റിനെ താഴ്ത്തി രണ്ടാം ഭ്രമണപഥത്തിലെത്തിച്ചാണു മറ്റ് എട്ട് ഉപഗ്രഹങ്ങളെ വേർപെടുത്തിയത്.

44.4 മീറ്റര്‍ ഉയരമുള്ള 321 ടണ്‍ ഭാരം വഹിക്കാന്‍ ശേഷിയുള്ള പി എസ് എല്‍ വി- സി 54 എക്‌സ് എല്‍ കോണ്‍ഫിഗറേഷനിലാണു കുതിക്കുക. ഭാരമേറിയ പേലോഡ് വഹിക്കുന്നതിനായി ആദ്യ ഘട്ടത്തില്‍ തന്നെ നാല് ബൂസ്റ്ററുകളാണു പ്രവര്‍ത്തിക്കുക.

ഐ എസ് ആര്‍ ഒയെ സംബന്ധിച്ചിടത്തോളം നേട്ടങ്ങളുടെ വര്‍ഷമാണിത്. പി എസ് എല്‍ വി- സി52 ആയിരുന്നു ആദ്യ ദൗത്യം. ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-04, തിരുവനന്തപുരത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി (ഐഐഎസ്ടി) വിദ്യാര്‍ഥികള്‍ കൊളറാഡോ സര്‍വകലാശാലയിലെ ലബോറട്ടറി ഓഫ് അറ്റ്‌മോസ്ഫെറിക് ആന്‍ഡ് സ്‌പേസ് ഫിസിക്‌സുമായി സഹകരിച്ച് നിര്‍മിച്ച ഇന്‍സ്പയര്‍ സാറ്റ്-1, ഇന്ത്യ-ഭൂട്ടാന്‍ സംയുക്ത ഉപഗ്രഹമായ ഐഎന്‍എസ്-2ബിയുടെ മുന്‍ഗാമിയായ ഐ എസ് ആര്‍ ഒയുടെ സാങ്കേതിക വിദ്യാ പരീക്ഷണ ഉപഗ്രഹമായ ഐ എന്‍ എസ്-2 ടി ഡി എന്നിവയാണു ഈ റോക്കറ്റ് ഭ്രമണപഥത്തിലെത്തിച്ചത്.

തുടര്‍ന്ന് പി എസ് എല്‍ വി- സി53, ധ്രുവ സ്‌പേസിന്റെ ഡി എസ് ഒ ഡി-1യു, മറ്റൊരു ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പായ ദിഗന്തരയുടെ ഉപഗ്രഹം എന്നിവയ്‌ക്കൊപ്പം വിദേശ ഉപഗ്രഹങ്ങളും ഭ്രമണപഥത്തിലെത്തിച്ചു. ഇന്ത്യയുടെ ആദ്യ സ്വകാര്യ റോക്കറ്റായ സ്‌കൈറൂട്ട് എയ്റോസ്പേസിന്റെ വിക്രം-എസ് നവംബര്‍ 18-ന് ഐ എസ് ആര്‍ ഒ വിജയകരമായി വിക്ഷേപിച്ചു.

ഇന്ത്യയുടെ ഏറ്റവും ഭാരമേറിയ വിക്ഷേപണ വാഹനമായ ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക് 3 (എല്‍ വി എം3) ഉപയോഗിച്ചുള്ള ആദ്യ വാണിജ്യ വിക്ഷേപണം ഒക്‌ടോബറില്‍ വിജയകരമായി നടത്തിയിരുന്നു. ബ്രിട്ടീഷ് ഇന്റര്‍നെറ്റ് സേവനദാതാക്കളായ വണ്‍ വെബ്ബിന്റെ 36 ഉപഗ്രഹങ്ങളാണു ഭ്രമണപഥത്തില്‍ എത്തിച്ചത്. റോക്കറ്റിന്റെ പേലോഡ് ശേഷി 4500 കിലോഗ്രാം വരെ വര്‍ധിപ്പിച്ചതായി ഐ എസ് ആര്‍ ഒ അടുത്തിടെ അറിയിച്ചിരുന്നു. ഈ വാഹനത്തിനായി തദ്ദേശീയമായി വികസിപ്പിച്ച, സി ഇ 20 ക്രയോജനിക് എഞ്ചിന്‍ നവംബര്‍ ഒന്‍പതിനാണ് ആദ്യമായി 21.8 ടണ്‍ ഉയര്‍ന്ന ത്രസ്റ്റ് ലെവലില്‍ ഹോട്ട് ടെസ്റ്റ് നടത്തിയത്.

ഗഗന്‍യാന്‍, ചാന്ദ്രയാന്‍-3 എന്നിവയുമായി ബന്ധപ്പെട്ട നിരവധി പരീക്ഷണങ്ങള്‍ ഐ എസ് ആര്‍ ഒ നടത്താനിരിക്കുകയാണ്. ഈ ദൗത്യങ്ങളില്‍ നിര്‍ണായക നേട്ടമായിരിക്കുകയാണ് മാര്‍ക്ക് 3യുടെ വിജയം.

എന്നാല്‍, ഇ ഒ എസ്-02 ഉപഗ്രഹവുമായി ഓഗസ്റ്റില്‍ കുതിച്ച എസ് എസ് എല്‍ വി എന്ന പുതിയ കുഞ്ഞൻ റോക്കറ്റിന്റെ വിക്ഷേപണം പരാജയമായി.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Isro pslv c 54 rocket launch eos 06 satellite